ന്യൂദല്‍ഹി: കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി.

ജസ്റ്റിസ് സാപ്രെയുടെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റിയതിന് പിന്നാലെയാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ കേസ് കേള്‍ക്കാനാവില്ലെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ജനുവരി രണ്ടാംവാരം പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

ചാണ്ടിയുടെ അപ്പീലുമായി ബന്ധപ്പെട്ട് അസാധാരണമായ സംഭവ വികാസങ്ങളാണ് സുപ്രീംകോടതിയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയാണ് ചാണ്ടിക്ക് വേണ്ടി ഹാജരായത്.

നേരത്തെ ഹാജരായ വിവേക് തന്‍ഖയ്ക്ക് സാപ്രെയുടെ ബെഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടുണ്ട് എന്നറിയിച്ച് ഒരിക്കല്‍ ബെഞ്ച് മാറ്റിയ ശേഷം മറ്റൊരു അഭിഭാഷകന്‍ കേസില്‍ ഹാജരായത് ദുരൂഹതയുണര്‍ത്തി. ഇതോടെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here