തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശിയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻറെ പ്രഥമ മാധ്യമ പുരസ്ക്കാരം ബ്രദർ തോമസ് വടക്കേക്കുറ്റ്, പാസ്റ്റർ കെ.സി ജോൺ, ബ്രദർ ജോർജ് മത്തായി സി.പി.എ എന്നിവർക്ക്.

അരനൂറ്റാണ്ട് കാലമായി ക്രൈസ്തവ സാഹിത്യ,മാധ്യമ രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം നല്കുന്നത്. ഡിസംബർ 21 ന് തിരുവല്ലയിൽ കൂടിയ കമ്മിറ്റിയാണ് ഇവർക്കുള്ള പുരസ്കാരം നിർണ്ണയിച്ചത്.കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്  കുമ്പനാട് ജനറൽ ഓഫിസിൻറെ ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ പുരസ്കാരവും പ്രശസ്തിപത്രവും നല്കുമെന്ന് ഐ.പി.സി യിലെ എഴുത്തുകാരുടെ കൂട്ടായയ്മ വേദിയായ ഗ്ലോബൽ മീഡിയാ അസോസിയേഷൻ ചെയർമാൻ ബ്രദർ സി.വി.മാത്യു, കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.കമ്മിറ്റിയംഗങ്ങളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, സാംകുട്ടി ചാക്കോ നിലമ്പൂർ, രാജു ആനിക്കാട്, ഫിന്നി പി.മാത്യു, എന്നിവർ അവാർഡ് നിർണ്ണയ യോഗത്തിൽ സന്നിഹിതരായിരുന്നു.

ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായ ബ്രദർ തോമസ് വടക്കേക്കുറ്റ് കഴിഞ്ഞ 48 വർഷമായി ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.1964 മുതൽ എഴുത്ത് മേഖലയിൽ സജീവമായ വടക്കേക്കുറ്റ് ഇംഗ്ലീഷ് വീക്കിലിയായ പ്ലാൻറ്റിംഗ് ആൻറ് കോമേഴ്സിൻറെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിൻററും ചീഫ് എഡിറ്ററും ആയിരുന്നു. സെക്കുലർ-ക്രൈസ്തവ ലോകത്തെ വിവിധ സംഘടകളുടെ മുഖ്യ പ്രവർത്തകനും എറണാകുളത്തെ ഗ്രീറ്റ്സ് അക്കാദമിയുടെ ചെയർമാനും അഡ്മിറൽ ട്രാവൽ ബ്യൂറോയുടെ മാനേജിംഗ് ഡയറക്ടറുമാണ്.

ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ: സാബു തോമസ്, സാം തോമസ്, സന്തോഷ് തോമസ്, മിനി ജേക്കബ്, ഗ്ലോറി വർഗീസ്, മേഴ്സി സൂസൺ ജോൺ.

മലങ്കരയുടെ അഗ്നിനാവെന്നറിയപ്പെടുന്ന ഐപിസി.ജനറൽ സെക്രട്ടറിയും പവ്വർ വിഷൻ ചാനൽ ചെയർമാനുമായ പാസ്റ്റർ ഡോ. കെ.സി.ജോൺ ഒട്ടേറെ പുസ്തകങ്ങളുടെ ഗ്രന്ഥകാരനും അറിയപ്പെടുന്ന ടി.വി. പ്രഭാഷകനുമാണ്. സീയോൻ കാഹളത്തിൽ എഴുതി തുടങ്ങിയ പാസ്റ്റർ കെ.സി.ജോൺ, ബൈബിൾ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒട്ടേറെ ട്രാക്റ്റുകൾ എഴുതിയിരുന്നു. ദൈവം ഒരു ശാസ്ത്രീയ വീക്ഷണം, ലോകത്തിൻറെ ഭാവി, ബൈബിൾ ഒരു ചരിത്ര ഗ്രന്ഥം, സ്നാനം, മുദ്ര വിജയത്തിന് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ക്രൈസ്തവ വായനാ ലോകം ഏറ്റുവാങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിൽ  ഒട്ടേറെ ലേഖനങ്ങളും വീക്ഷണങ്ങളും പഠനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പവർ വിഷൻ ചാനലിലൂടെ അദ്ദേഹം നടത്തുന്ന ഗോഡ് ബ്ലെസ് യൂ എന്ന ടി.വി. പരമ്പര പ്രേക്ഷക ലോകത്ത് ഏറെ പ്രസിദ്ധമാണ്. ഭാര്യ പ്രെയ്സ് ജോൺ.

മക്കൾ: പാസ്റ്റർ ജെയിം ജോൺ, ജെയ്മി ഹഡ്സൺ, ഡോ.ജെയ്സ് ജോൺ.

ഉപദേശിയുടെ മകൻ എന്നറിയപ്പെടുന്ന ബ്രദർ ജോർജ് മത്തായി സി.പി.എ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പാട്ടെഴുത്തുകാരനുമാണ്. കല്ലട മത്തായി ഉപദേശിയുടെ മകനായ ജോർജ് മത്തായി ചെറുപ്രായത്തിൽ തന്നെ അമേരിക്കയിലേക്ക് കുടിയേറി. അദ്ദേഹം  ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനാണ്. തൻറെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഉപദേശിയുടെ മകൻ എന്ന പുസ്തകവും സിനിമയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ മാസ്റ്റേഴ്സ് വോയ്സ്, വിറ്റ്നസ് എന്നിവയുടെ തുടക്കാരനായി. കേരളാ വ്യൂ എന്ന പത്രത്തിലെ കോളമിസ്റ്റായിരുന്നു. അമേരിക്കയിലെ ഏറെ പ്രസിദ്ധമായ ഇന്ത്യാ അബ്രോഡ് , അമേരിക്കയിലെ  ആദ്യമലയാള വാർഷിക പതിപ്പായ കേരളാ ദീപം എന്നിവയ്ടെ പത്രാധിപനായിരുന്നു.  ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ 75 വർഷമായി നടന്നു വരുന്ന സ്റ്റുഡൻസ് പത്രമായ Chieftain എന്ന പത്രത്തിലെ ആദ്യത്തെ അമേരിക്കാരനല്ലാത്ത പത്രാധിപനായിരുന്നു. മനസേ വ്യാകുലമരുതേ, കണ്ണുനീരില്ലാത്ത വീട് തുടങ്ങി അഞ്ച് പാട്ടു സിഡികൾ പുറത്തിറക്കിയിട്ടുണ്ട്.ആനുകാലിക സംഭവങ്ങളും ആത്മീയ വീക്ഷണങ്ങളും, പ്രചോദനാത്മകമായ അനുഭവങ്ങളും ചേർത്തിണക്കിക്കൊണ്ടുള്ള മറ്റൊരു പുസ്തക രചനയിലും, യേശുവേ നീയൊന്നു കല്പിച്ചാലും എന്ന മ്യൂസിക് ആൽബത്തിൻറെയും പണി പുരയിലാണദ്ദേഹം. ഐ.പി.സി യിലെ ജനറൽ കൗൺസിലംഗവുമായ അദ്ദേഹം അമേരിക്കയിലെ പൊതുരംഗത്തും ആത്മീയ രംഗത്തും സജീവമാണ്.  ഒട്ടേറെ സംഘടനകളിൽ ഭാരവാഹിത്വം ഉണ്ട്.

ഭാര്യ ഐറിൻ.മക്കൾ: ഡയാന ഏബ്രഹാം, പ്രിസില്ലാതോമസ്

കൺവീനർ : സജി മത്തായി കാതേട്ട്

LEAVE A REPLY

Please enter your comment!
Please enter your name here