എന്താണ് ?  ക്രിസ്തുമസോ ?  അതെ ക്രിസ്തുമസ് തന്നെ !

രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ദൈവപുത്രനായ യേശുവിന്റെ ജനനം കുറിച്ച ആ നിശബ്ദ രാത്രി തന്നെ !  ആട്ടിടയന്മാർ ആ രാത്രിയുടെ നിശ്ശബ്ദയാമത്തിൽ അവരുടെ ആട്ടിൻ കൂട്ടങ്ങളേയും കൂട്ടികൊണ്ടു യഹൂദ്യമലകളുടെ അടിവാരങ്ങളിൽ അവരുടെ താൽകാലിക കൂടാരങ്ങളിൽ അന്തിയുറങ്ങുമ്പോൾ പെട്ടെന്നു ആകാശത്തു നിന്നും ഒരു ശബ്‍ദം അലയൊലികൊണ്ടു !  മാലാഖമാരുടെ അശരീരി കേട്ട് അവർ ഞെട്ടിയുണർന്നു   “ഭയപ്പെടേണ്ട !”   “അതുന്നതങ്ങളിൽ  ദൈവത്തിനു മഹത്വം , ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം ”  ആട്ടിടയന്മാർ  ആശ്ചര്യത്തോടെ  ആകാശത്തിലേക്കു നോക്കി നിന്നു  “ഈ അശരീരി എന്താണ്  ? അവർ അനോന്യം ചോദിച്ചു , ഈ വാർത്തയെന്ത് ?  ഈ ശബ്ദമെന്ത് ?  എന്താണ് ദൈവപ്രസാദം ? എന്താണ് സമാധാനം ? ഇതുവരെയും കേൾക്കാത്ത , ഇതുവരെയും അനുഭവിക്കാത്ത ആ അനുഭവം എന്താണ്  ? ആ അശരീരി വീണ്ടും തുടർന്നു.”സർവജനത്തിനും ഉണ്ടാകുന്ന ഒരു മഹാസന്തോഷം നിങ്ങളോടു അറിയിക്കുന്നു , കർത്താവായ യേശുവെന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു ” എവിടെയെന്നു ചോദിക്കുന്നതിനു മുൻപേ തന്നെ മാലാഖ തുടർന്നു ” നിങ്ങൾ ബെത്ലഹേമിലേക്കു പോവുക , അവിടെ നിങ്ങൾക്ക് അടയാളമായിട്ടു ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” 

രണ്ടു കാര്യങ്ങൾ ആട്ടിടയന്മാരെ ശെരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു 

1) സർവ്വ ലോകത്തിന്റെയും  രക്ഷകനായ യേശു മിശിഹായുടെ വരവ് ഞങ്ങളെ അറിയിക്കാൻ മാത്രം ഞങ്ങള്‍ക്ക്‌ എന്ത് യോധ്യത ?

2 ) കർത്താവായ യേശു എന്ന ലോകരക്ഷകൻ ജനിക്കുന്നത് വെറും ഒരു പുൽത്തൊഴുത്തിലോ ?

ഇന്നും ഈ രണ്ടു ചോദ്യങ്ങൾക്കും പലർക്കും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു. യഹൂദ ജനത ആകമാനം മിശിഹായുടെ വരവിനായി  നൂറ്റാണ്ടുകളായി നോക്കിപ്പാർത്തിരുന്നു. പ്രവാചകന്മാർ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഈ കാര്യങ്ങൾ പല സമയങ്ങളിലായി പ്രവചിച്ചിരുന്നു. 

ബെത്ലഹേമിൽ കന്യകയിൽ ജനനമെടുത്തു ഇമ്മാനുവേൽ എന്ന പേര് വിളിക്കപ്പെട്ടു യേശുവെന്ന മിശിഹാ അവരുടെ രക്ഷകനായി വരുമെന്ന് യഹൂദന്മാർക്കു വളരെ വ്യക്തതമായി അറിയാവുന്ന , വിശ്വസിച്ചു വന്നിരുന്ന ഒരു പ്രധാന ചിന്തയായിരുന്നു. അങ്ങനെയിരിക്കെ അവരുടെ ഇടയിൽ, ആരുടെയെങ്കിലും ഒരു വലിയ കുടുംബത്തിൽ , രാജ കൊട്ടാരത്തിൽ, പുരോഹിത ഭവനങ്ങളിൽ എവിടെയെങ്കിലും മിശിഹാ വന്നു പിറക്കാതെ അവരെയെല്ലാം പിന്തള്ളിയിട്ടു , സ്വന്തമായി ഒരു വീടുപോലുമില്ലാതെ , വെറും ഒരു പുൽകുടിലിൽ, ഒരു കാലിത്തൊഴുത്തിൽ , അവിടത്തെ വൃത്തിഹീനമായ സാഹചര്യത്തിൽ, കിടക്കാൻ മെത്തയോ, പുതക്കാൻ പുതപ്പോ  , ധരിക്കാൻ വസ്ത്രമോ ഇല്ലാതെ തികച്ചും ലളിതമായ  സാഹചര്യത്തിൽ യേശുകുഞ്ഞു ബെത്ലഹേമിൽ ജനിച്ചത് ആട്ടിടയന്മാർക്കു വലിയ ആശ്ചര്യം ഉളവാക്കി . ആട്ടിടയന്മാർക്കു മാത്രമല്ല, ലോകമാകെ ഈ വാർത്ത ഇന്നും ആശ്ചര്യവും അമ്പരപ്പും ഉളവാക്കുന്നു.

യേശുവിന്റെ ജനനവാർത്ത യഹൂദസമൂഹത്തിലെ മിശിഹായെ നോക്കിപ്പാർത്തിരുന്ന മതപണ്ഡിതന്മാരെയോ, പുരോഹിതന്മാരെയോ ഒന്നും തന്നെ മാലാഖ അറിയിക്കാതെ സ്വന്തമായ ഭവനമോ, വസ്തുവകകളോ, പാണ്ഡിത്യമോ ഇല്ലാത്ത , സമൂഹത്തിൽ നിന്നും പാശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ ആട്ടിടയന്മാരോട് ആയിരുന്നു മാലാഖമാർ ആ വാർത്ത അറിയിച്ചത് 

 ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകൾക്കു ആ പാവപെട്ട ആട്ടിടയന്മാരെ ദൈവംതമ്പുരാൻ പങ്കാളികളാക്കി. . ദൈവത്തിന്റെ മഹത് പദ്ധതിയുടെ ആവിഷ്കരണം നിറവേറ്റുവാൻ ദൈവം തമ്പുരാൻ  മാനുഷിക ചിന്തകൾക്ക് അതീതമായ, തികച്ചും അസാധ്യമെന്നു വിധികൽപ്പിക്കുന്ന മാർഗങ്ങൾ അവലംബിക്കുന്നത് സത്യവേദപുസ്തകത്തിൽ മുൻപും പല സംഭവങ്ങൾ വഴി നമ്മളെ വരച്ചു കാട്ടുന്നുണ്ട്.

വൃദ്ധദമ്പതികളായ  എബ്രഹാം സാറ ദമ്പതിമാർക്ക് ഇസഹാക്ക് ജനിക്കുന്നത് മുതൽ, മോശ എന്ന വിക്കനായ ഒരു വ്യക്തിയെ ദൈവം തെരഞ്ഞെടുത്തു ഫറവോന്റെ അടിമത്വത്തിൽ നിന്നും ഇസ്രായേൽ ജനതയെ സ്വതന്ത്രരാക്കി , ചെങ്കടൽ ഭാഗിച്ചു യഹോവയായ ദൈവത്തിന്റെ കരങ്ങളാൽ വിടുവിച്ച ചരിത്രമെല്ലാം ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.

ഒടുവിൽ യോഹന്നാൻ സ്‌നാപകന്റെ ജനനവും ഒരു അതിശയത്തിണ്റ്റെ  ഭാഗമാണെന്നതിനു വരിയായി മിശിഹായുടെ വരവിനു മുന്നോടിയായി വഴിയൊരുക്കുവാൻ വേണ്ടി ദൈവ രക്ഷാപദ്ധതിയുടെ ഭാഗമായി യോഹന്നാൻ സ്‌നാപകനെ നിയോഗിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. 

പുൽത്തൊഴുത്തോ, പുൽകുടിലൊ, ആട്ടിടയന്മാർക്കു അപരിചിതങ്ങളായ സാഹചര്യങ്ങൾ ആയിരുന്നില്ല .  ആട്ടിന്കൂട്ടങ്ങളുമായി അവർ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി ആട്ടിന്കുട്ടികളുടെ ജനനവും, സംരക്ഷണവും, സമാന സാഹചര്യങ്ങളിൽ അവർ അനുഭവിച്ചിരുന്നവരാണ് . ഇത്തരുണത്തിൽ  മാലാഖമാരുടെ വാക്കുകൾ  അവരെ വളരെ ഉത്സാഹപൂർണരാക്കി. 

അവർ രാപാർത്തിരുന്ന സ്ഥലത്തിന് വിദൂരമായിരുന്നില്ല ബേത്ലഹേം . ആ ബേത്ലഹേം പട്ടണത്തിലേക്കു അവർ ഓടി. കീറിപ്പറിഞ്ഞ വേഷം ധരിച്ചു , മുഷിഞ്ഞ വസ്ത്രങ്ങളുമായി  ആട്ടിന്കൂട്ടവുമായി ഇഴുകിച്ചേർന്ന ശശീരഗന്ധം അവർക്കു ഉണ്ടായിരുന്നുവെങ്കിലും , അവർ അതൊന്നും തന്നെ വക വെക്കാതെ നിഷ്കളങ്ക മനസോടെ , അമിതമായ ആവേശത്തോടെ , ഹൃദയം നിറഞ്ഞ സന്തോഷത്തോടെ , അവർ ബെത്ലഹേമിൽ, രാത്രിയുടെ ആ നിശബ്ദ യാമങ്ങളിൽ ആ പുൽ കുടിലിലെത്തി. ലോകരക്ഷകനായ യേശുശിശുവിനെ കണ്ടു വന്ദിക്കുവാനും , മാലാഖ മാരൊന്നിച്ചു സ്വർഗീയഗാനം പാടുവാനുമുള്ള വലിയ ഭാഗ്യം ആ പാവപെട്ട ആട്ടിടയന്മാർക്കു ലഭിച്ചു  എന്തൊരു അസുലഭ നിമിഷങ്ങൾ !

യേശുരക്ഷകന്റെ ജനനവാർത്ത ലോകത്തെ അറിയിക്കുവാനുള്ള ഭാഗ്യം ആദ്യമായി ലഭിച്ചത് ആട്ടിടയന്മാർക്കായിരുന്നു.ദൈവപുത്രനായ യേശുവിന്റെ ജനനം വലിയവർക്കും, ചെറിയവർക്കും, ആട്ടിടയന്മാർക്കും, ജ്ഞാനികൾക്കും , അജ്ഞാനികൾക്കും, ഒരു പോലെ പ്രാധാന്യമുള്ളതാണ് . കാരണം മാനവരാശിയുടെ രക്ഷ എന്ന് വിവക്ഷിക്കുമ്പോൾ മനുഷ്യർ എല്ലാവരും അതിൽ പങ്കാളികളാണ്. ദേശീയതയോ, വംശമോ, വിഭാഗീയതോ, വ്യത്യാസമില്ലാതെ രക്ഷയെന്ന എന്ന ദൈവീക പദ്ധതിയിൽ ഉൾപ്പെടുന്നു. ഒരു പക്ഷെ യേശു രാജകൊട്ടാരത്തിൽ ജനിച്ചിരിന്നുവെങ്കിൽ ആ പാവപെട്ട ആട്ടിടയർക്കു യേശുവിന്റ സാന്നിധ്യം കണ്ടു അറിയുവാനും , വന്നു നമസ്കരിക്കുവാനും സാധ്യമാവുമായിരുന്നില്ല. ദൈവപുത്രനായ യേശു എന്ന ഇമ്മാനുവേൽ ആട്ടിടയന്മാർക്കും സമീപസ്ഥനാണ്.

മാലാഖ അറിയിച്ച സമാധാനം ആട്ടിടയന്മാർക്കു ഒരു മാറ്റത്തിന്റെ സന്ദേശം പകർന്നു കൊടുത്തു . ആട്ടിടയരുടെ  ജീവിതത്തിൽ സ്വൈര്യമായി അവർക്കു ഉറങ്ങുവാൻ കഴിഞ്ഞിരുന്ന രാവുകൾ അന്നാളുകളിൽ  ചുരുക്കമായിരുന്നു . കാരണം  ഏതു സമയത്തും ചെന്നായ്ക്കൾ ആട്ടിന്കൂട്ടത്തെ ആക്രമിക്കാൻ സാഹചര്യമുണ്ട്. അവരുടെ ആ ജീവിതസാഹചര്യങ്ങളിൽ യേശുവിന്റെ സാന്നിധ്യം ചെന്നായ്ക്കളെ ചെറുക്കുവാനുള്ള ശക്തി അവർക്കു പകർന്നു നൽകി . ആരാണ് ശെരിക്കും ഇ ചെന്നായ്ക്കൾ ? മനുഷ്യന്റെ ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന പൈശാചിക ശക്തികൾ തന്നെ. യേശുതമ്പുരാൻ അവരുടെ മുൻപിൽ നല്ല ഇടയനായി ഉണ്ടായിരിക്കുമ്പോൾ ആട്ടിടയന്മാരും  ആ വലിയ രക്ഷയിൽ പങ്കു ചേർന്നു. 

നമുക്കും ആ ആട്ടിടയന്മാരൊത്തു പൈതലായ യേശുവിനെ കണ്ടു വണങ്ങുവാനും , മനസ്സിൽ സ്വീകരിക്കുവാനും, ആ നല്ല ഇടയനെ ഉൾക്കൊണ്ട് ചെന്നായ്ക്കളാകുന്ന പൈശാചിക ശക്തിയെ അകറ്റുവാനും , ഈ ക്രിസ്തുമസ് അനുസ്മരണ മുഖാന്തിരം സംഗതിയാകട്ടെ എന്ന് ആശംസിക്കുന്നു .

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ !

റെവ: ഫാ.ബാബു .കെ.മാത്യു 

(ന്യൂജേഴ്‌സി  മിഡ് ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ചർച്ച വികാരി)

വാർത്ത – ജിനേഷ് തമ്പി 

LEAVE A REPLY

Please enter your comment!
Please enter your name here