ഡാളസ് : ഡാളസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിെൻറ ഒാർമക്കായി സ്മാരകം. ഡാളസിലെ ഇന്ത്യൻ സമൂഹം മുൻകൈയെടുത്താണ് സ്മാരകം ഒരുക്കിയത്. ശനിയാഴ്ച നടന്ന അനുസ്മരണ ശുശ്രൂഷയിൽ പ്രത്യേക പ്രാർഥനയും സ്മാരക സമർപ്പണ ചടങ്ങും നടന്നു. റെസ്റ്റലാൻഡ് ശ്മശാനത്തിന് സമീപമാണ് ഷെറിൻെറ സ്മാരകം.
ശ്മശാനത്തിനരികെ ഗ്രാനൈറ്റിൽ തീർത്ത, ഷെറിെൻറ പേരുകൊത്തിയ പ്രത്യേക ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടത്തിൻെറ ഒരുഭാഗം കുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കായി ഷെറിൻെറ ചിരിക്കുന്ന ചിത്രങ്ങളടങ്ങിയ വിഡിയോയും പ്രദർശിപ്പിച്ചു. ഷെറിനോടുള്ള സ്നേഹസൂചകമായി വിതരണം ചെയ്യാനായി നിരവധി കളിപ്പാട്ടങ്ങൾ സംഘാടകർ ശേഖരിച്ചിരുന്നു.ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
മലയാളി ദമ്പതികളായ വെസ്ലിയുടെയും സിനി മാത്യൂസിെൻറയും വളർത്തുമകളായ ഷെറിനെ ഒക്ടോബർ ഏഴിന് ഡാളസിെല വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് രണ്ടാഴ്ചക്കുശേഷം ഒക്ടോബർ 22ന് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള കലുങ്കിനടിയിൽ നിന്ന് ഷെറിൻെറ മൃതദേഹം കണ്ടെത്തി.ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതിനാലും പ്രതിഷേധം കണക്കിലെടുത്തും ഒക്ടോബർ 31ന് രഹസ്യമായാണ് ഷെറിെൻറ മൃതദേഹം സംസ്കരിച്ചത്. വെസ്ലിയും സിനിയും ജയിലിലാണ്.നിർബന്ധിച്ച് പാൽ കുടിപ്പിക്കുന്നതിനിടെ കുട്ടി മരിച്ചു എന്നായിരുന്നു വെസ്ലിയുടെ ആദ്യ മൊഴി. പിന്നീട് കുട്ടിയുടെ ശരീരത്തിലെ എല്ലുകളിൽ പൊട്ടലുകൾ സംഭവിച്ചിരുന്നതായും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.