ഒറ്റമരം
ഞാനിന്ന് പൂത്തുനിൽക്കുന്നു…
എന്റെ ഒരു പിടി സങ്കടം
കുഴിച്ചിട്ട മണ്ണിൽ!….
തളരാതെ, താഴാതെ
നീന്തിക്കരേറി –
ഇരുകര കാണാക്കടലാഴങ്ങളിൽ നിന്ന്….!
നീരാളി,
ജലകേളിയാടി
കണ്ഠത്തിലൊരു മാലയായ് ചുറ്റി വരിഞ്ഞു –
പൊട്ടിച്ചെറിഞ്ഞെന്റെ
ലക്ഷ്യക്കുതിപ്പിലതു – ഞാൻ
ജീവിക്കുവാനുള്ള കൊതിയാണെനിക്ക്!
ഉള്ളിലുണർന്നൊരാ –
ഊർജ്ജത്തിനുറവയെ
പുഴയാക്കി,മഴയാക്കി വേരിൽ പടർത്തി.
ഉരുകും കരളിലെ
പിത്തരസങ്ങളിൽ
ചത്ത കോശങ്ങളെ
വീണ്ടും പിറക്കാൻ പഠിപ്പിച്ചു ചിറകു നൽകി!
സ്നേഹം കരിഞ്ഞ
ചിതാഭസ്മധൂളിയിൽ
മൃതമായ് കിടന്നൊരെൻ
ആത്മാവിനുയിരേകി
വീണ്ടും ഉയർത്തി..
ജീവിക്കുന്നു ,ഞാനിന്ന്
ഉയർത്തെഴുന്നേറ്റൊരുൺമയോടെ
ഉപമിക്കേണ്ട !ഇനിയൊരിക്കലും ഒരു പാഴ്ച്ചെടിയോടുമെന്നെ …
പൂവാടി തീർക്കുമീ ഒറ്റമരം
ഋതുഭേദമറിയാതെ പൂത്തു നിൽക്കും…
തൊടരുത് ! നിങ്ങളെന്റെ പൂങ്കുലകളെ ,
ആവില്ല കുലുക്കിക്കൊഴിക്കുവാനെന്റെ സൗരഭ്യ ദലങ്ങളെ !
ജീവിക്കണം എനിക്കു ഞാനായി,
നിങ്ങളുഴുതു,മറിച്ചിട്ട
ജീവിതത്തിന്റെ
അതിരകളിൽ
ഞാനായി,ഞാനായി, ഞാനായിത്തന്നെ!
ഷീലമോൻസ് മുരിക്കൻ