നന്നേ ചെറുപ്പത്തിൽ എണ്ണം പറഞ്ഞ  നർത്തകിയായി  പ്രശസ്തി നേടി, സ്കൂൾ തലത്തിൽ രണ്ടു  പ്രാവശ്യം കലാതിലകം പട്ടം സ്വന്തമാക്കി , പിന്നീട്  മലയാള സിനിമലോകത്തു നായികയായി തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ദിവ്യ  ഉണ്ണി ഇപ്പോൾ അമേരിക്കയിൽ  ഡാൻസ് സ്കൂൾ അധ്യാപികയായി തിരക്കിന്റെ ലോകത്തിലാണ്. മലയാളസിനിമയിലേക്ക് ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയ നടി  ദിവ്യ ഉണ്ണിയുമായി ജിനേഷ് തമ്പിയുടെ അഭിമുഖം 

1) പത്താം ക്ലാസ്സിലെ   പരീക്ഷ എഴുതി ദിവ്യ ഉണ്ണി നേരെ പോയത് ഷൂട്ടിംഗ് ലൊക്കേഷഷനിലേക്കാണ് എന്ന് കേട്ടിട്ടുണ്ട് . നന്നേ ചെറുപ്പത്തിൽ സിനിമാഭിനയം തുടങ്ങിയ ദിവ്യയുടെ  സിനിമാലോകത്തിലെ  തുടക്കകാലത്തെ ഓർമ്മകൾ  പങ്കുവെക്കാമോ ?

നീയെത്ര ധന്യ എന്ന ചിത്രത്തിൽ ബാലനടിയായി അഭിനയിച്ചാണ് സിനിമാലോകത്തു തുടക്കം കുറിക്കുന്നത് .  പിന്നീട് ഒരു പാട് സീരിയലുകൾ  ചെയ്തു. . സീരിയൽ രംഗത്ത്  നിന്നും സംവിധായകൻ വിനയൻ ആണ് എനിക്ക്  ആദ്യമായി സിനിമയിൽ നായിക വേഷം തരുന്നത്.  കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ, ആ സിനിമയിൽ  നായികയായി  അഭിനയിക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതി അന്നേ  ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയ അവസരങ്ങൾ  ഉണ്ടായിട്ടുണ്ട്.  അതൊക്കെ വളരെ നല്ല ഓർമകളാണ്. സിനിമാ സെറ്റിൽ  ഞാന്‍ എന്റ്റെ സീനിയേഴ്സ്  പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശെരിക്കും പറഞ്ഞാൽ സ്കൂളിലും  സിനിമ സെറ്റിലും  ഞാന്‍ ഒരു കുട്ടിയായിരുന്നു. സെറ്റിൽ  മുതിർന്നവർ പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു.  കല്യാണസൗഗദ്ധികം വലിയ താരനിരയുള്ള

ചിത്രം ആയിരുന്നു, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകൾ ഏകദേശം എല്ലാവരും  ഈ സിനിമയിൽ ഉണ്ടായിരുന്ന കൊണ്ട് ഷൂട്ടിംഗ് ഒക്കെ നല്ല രസമായിരുന്നു .തുടക്കത്തിൽ തന്നെ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു 

2 ) രണ്ടു തവണ കലാതിലകം ആയിരുന്ന ദിവ്യ ഉണ്ണിയുടെ സിനിമ പ്രവേശനത്തിൽ ഡാൻസ് എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് 

ഞാന്‍ മൂന്നു വയസു തൊട്ടേ ഡാൻസ് അഭ്യസിച്ചു തുടങ്ങിയതാണ് . ഡാൻസ് ചെറുപ്പം മുതൽക്കേ  ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു  കാര്യമായിരുന്നു . ഡാൻസിലൂടെയാണ്  ആളുകൾക്കിടയിൽ അറിയപ്പെടാനും, എന്റ്റെ പേര് ആളുകൾ ശ്രദ്ധിക്കാനുമൊക്കെ തുടങ്ങിയത് . കലാതിലകം ആയി  പത്രത്തിൽ പേര് വരാനും , ചെറിയ തോതിൽ പ്രശസ്തി ലഭിക്കാനുമൊക്കെ സഹായിച്ചത് ഡാൻസ് കൊണ്ടാണ്. കലാതിലകം ആയതിൽ പിന്നെ 

 ചെറിയ മോഡലിംഗ് ഒക്കെ ചെയ്യാൻ തുടങ്ങി, അത് പോലെ അഡ്വെർടൈസിങ് രംഗത്ത് നിന്നും അവസരങ്ങൾ തേടി എത്തി തുടങ്ങി . 

3 ) ഡാൻസും, സിനിമയും നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ദിവ്യ ഉണ്ണി എന്ത് തീരുമാനം എടുക്കും 

(പൊട്ടിച്ചിരിക്കുന്നു) അതിനു ഞാന്‍ ആരെയും സമ്മതിക്കില്ല . എന്റ്റെ ജീവിതത്തിൽ ഡാൻസിനും സിനിമക്കും വലിയ സ്വാധീനം ഉണ്ട്. ഒരെണ്ണം തിരഞ്ഞെടുക്കുക  എളുപ്പമല്ല. 

4 ) ഡാൻസിൽ ആരൊക്കെയാണ് സ്വാധീനം ചെലുത്തിയ വ്യക്തികൾ  ?

കലാമണ്ഡലം ഗോപിനാഥൻ സാർ ആണ് എന്റ്റെ ആദ്യ ഗുരു , അനിൽ വി അനിൽ കുമാർ എന്ന സാറിൽ നിന്നും സ്കൂളിൽ വെച്ച് ഡാൻസ് ഒരു പാട് പഠിച്ചു. വീട്ടിൽ ആരും തന്നെ ഡാൻസ് അഭ്യസിച്ചവർ ഇല്ലായിരുന്നു  .റോൾ മോഡൽ ആയി കരുതുന്നത് പദ്മ സുബ്രമണ്യൻ, രമ വൈദ്യനാഥൻ എന്നിവരെയൊക്കെയാണ് . ഒരു നർത്തകിയായി എന്റ്റെ വളർച്ചയിൽ അച്ഛനും അമ്മയും വലിയ പ്രോഹത്സാഹനം തന്നിട്ടുണ്ട് . പ്രേത്യേകിച്ചും  ‘അമ്മ  വലിയ ഒരു കലാ ആസ്വാദകയാണ് . കൊച്ചിയിലെ ഭാരതീയ വിദ്യാഭവനിൽ ‘അമ്മ ഇപ്പോൾ സംസ്‌കൃതം അധ്യാപികയാണ് . രണ്ടു വർഷം മുൻപ് രാഷ്ട്രപതിയിൽ നിന്നും ഏറ്റവും മികച്ച സംസ്‌കൃത അധ്യാപികയ്ക്കുള്ള പുരസ്‌കാരം  അമ്മക്കാണ് ലഭിച്ചത് . കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു സംസ്‌കൃതം അദ്ധ്യാപിക  ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്  

5 ) പല അവസരത്തിലും ദിവ്യയെ ഹിന്ദി സിനിമയിലെ താരറാണി ശ്രീദേവിയായി താരതമ്യം ചെയ്തു മലയാളത്തിലെ  ശ്രീദേവിയാണ് ദിവ്യ ഉണ്ണി എന്ന് പലരും വിശേഷിപ്പിക്കാറുണ്ട് . ഈ താരതമ്യത്തെ എങ്ങനെ കാണുന്നു ?

(ചിരിക്കുന്നു)  ഞാന്‍ ശ്രീദേവിയുടെ വലിയ ഒരു ആരാധികയാണ്. ഒരു കമ്പ്ലീറ്റ് അഭിനേത്രി എന്നൊക്കെ ശ്രീദേവിയെ  എളുപ്പം വിശേഷിപ്പിക്കാം . സൗന്ദര്യം, അഭിനയ തികവ് , ഹാസ്യം ഉൾപ്പെടെയുള്ള അഭിനയമുഹൂർത്തങ്ങളെ  ഉജ്വലമാക്കാനുള്ള അവരുടെ മികവ് , ഇതൊക്കെ  എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവരെയൊക്കെ  പറ്റി എത്ര നേരം വേണെമെങ്കിലും നമുക്ക് സംസാരിച്ചിരിക്കാം. ശ്രീദേവിയെ പോലെ തന്നെ ആരാധിക്കുകയും , അഭിമാനിക്കുകയും ചെയ്യുന്ന വേറെയും അഭിനേത്രികളുമുണ്ട്, ഉദാഹരണം ശോഭന മാഡം. ഇവരുടെയൊക്കെ സിനിമ കാണുമ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാറ്റി വെച്ച്  സിനിമയിൽ മുഴുകി ഇരുന്നു പോകും.അതാണ് അവരുടെ പ്രതിഭ 

6 ) സംവിധാനകലയുടെ കുലപതികളായ  ഭരതൻ, ലോഹിതദാസ്  എന്നിവരുടെ കൂടെ അഭിനയിച്ച ചിത്രങ്ങളിലെ  ഓർമ്മകൾ എന്തെല്ലാമാണ് ? 

ഭരതൻ സാർ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഒരു സൗ ഭാഗ്യം ആയാണ് കരുതുന്നത്. സാർ അങ്ങനെ ഒന്നും ഒരു റോളിനെ പറ്റി തുടക്കത്തിൽ വലിയ വിശദീകരണം തരുന്ന രീതിയില്ല .പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ നമ്മളെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതിൽ ഭരതൻ സാറിന് പ്രേത്യേക  കഴിവുണ്ട് .ഞാന്‍ നായികയായി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച കല്യാണസൗഗദ്ധികം എന്ന വിനയൻ സിനിമയിൽ ആദ്യ ഷോട്ട് എടുത്തത് ഭരതൻ സാറിന്റെ  ഭാര്യ കെ പി എ സി  ലളിത ചേച്ചിയോടൊപ്പം ആയിരുന്നു. ഒരു മോളെപോലെയുള്ള വാത്സല്യം ഭരതൻ സാറും ലളിത ചേച്ചിയും എന്നും എനിക്ക് തന്നിട്ടുണ്ട്

ഭരതൻ സാർ നമ്മളെ ഒക്കെ വിട്ടു നേരത്തെ പോയതിൽ  ഇപ്പോഴും ദുഃഖം ബാക്കിയാണ്  

ലോഹിതദാസ് സാർ എന്നെ വെച്ച് ഡാൻസ് കേന്ദ്രീകരിച്ചു ഒരു നായികാപ്രാധാന്യം ഉള്ള ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു . കൈതപ്രം  നമ്പൂതിരിസാർ , മഞ്ജു ചേച്ചി , ലോഹി സാർ ഞങ്ങൾ എല്ലാവരും കൂടെ പോയ ഒരു ഗൾഫ് ടൂറിൽ  ഒരു ശില്പവും, ശില്പിയും പ്രധാന കഥാപാത്രമായി  അവതരിപ്പിച്ച  ഡ്രാമ വലിയ ഹിറ്റ് ആയിരുന്നു. അതിൽ നിന്നാണ് ഡാൻസിന് വലിയ പ്രാധാന്യം ഉള്ള മുഴുനീള സിനിമ എന്ന ആശയം ഉണ്ടായതു . ലോഹിതദാസ് സാറിൻറെ അകാലവിയോഗം കാരണം ആ സിനിമ നടന്നില്ല. കാരുണ്യം എന്ന ലോഹിതാദാസ് സാർ സിനിമയിൽ അഭിനയിക്കുമ്പോൾ വളരെ നല്ല ഓർമ്മകളാണ് മനസ്സിൽ 

7 ) ദിവ്യ ഉണ്ണി എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് ?

അതിനു  ഞാന്‍  എങ്ങും പോയില്ലല്ലോ (പൊട്ടി ചിരിക്കുന്നു) . ഞാന്‍  മനഃപൂർവം സിനിമയിൽ നിന്നും മാറി നിന്നതല്ല . കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക്  പോയത് കാരണം സിനിമയിൽ അഭിനയിക്കാൻ അസൗകര്യങ്ങൾ ഉണ്ടായിരുന്നു . സ്ക്രിപ്റ്റ് ഞാന്‍ എപ്പോഴും വായിക്കുന്നുണ്ടായിരുന്നു . അമേരിക്കയിലെ ഡാൻസ് സ്കൂളിലെ തിരക്കും മറ്റും കാരണം നാട്ടിൽ വന്നു സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മാത്രം. സിനിമയിൽ നിന്നും  ഞാന്‍ ഒരിക്കലും പൂർണമായി വിട്ടു നിന്നിട്ടില്ല . പുതിയ ചിത്രങ്ങൾ ഒന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ  സ്ക്രിപ്റ്റ് ഒരു പാട് വായിക്കുന്നുണ്ട് .  നല്ല സ്ക്രിപ്റ്റ്,  കഥാപാത്രം , സാഹചര്യം ഒക്കെ  ഒത്തു വന്നാൽ , ഉറപ്പായും  സിനിമ  ചെയ്യും 

8 ) രണ്ടു തവണ കലാതിലകം ജേതാവും, മലയാളത്തിലെ മുൻനിര നായികയും, ഇപ്പോൾ വളരെ കാലമായി  അമേരിക്കയിൽ ഡാൻസ് സ്കൂളും വിജയകരമായി നടത്തുന്ന അധ്യാപിക എന്ന നിലയിൽ വളർന്നു വരുന്ന തലമുറയോട് എന്ത് ഉപദേശമാണ് നൽകാനുള്ളത് ?

പ്രാക്ടീസ്, പ്രാക്ടീസ് , ആ ഒറ്റ ഉപദേശമേ ഉള്ളൂ.  പറ്റുന്നത് പോലെ നന്നായി നൃത്തം അഭ്യസിക്കണം , അത് പോലെ മുതിർന്ന നർത്തകിമാരുടെ ഡാൻസ് പെർഫോമൻസ് 

കണ്ടു തെറ്റുകൾ തിരുത്താനും, ഡാൻസ് കൂടുതൽ  മെച്ചപ്പെടുത്താനും  എപ്പോഴും ഒരു ശ്രമം വേണം. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയത്തു ഇപ്പോഴത്തെ പോലെ യൂട്യൂബ് , കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ. എന്റ്റെ അച്ഛനും, അമ്മയും പല നല്ല നർത്തകിമാരുടെ പെർഫോമൻസ് ഒക്കെ എന്നെ കാണിക്കാൻ വേണ്ടി  അമ്പലപ്പറമ്പ്  ഉൾപ്പെടെ പല സ്ഥലത്തും കൊണ്ടുപോകുമായിരുന്നു അന്നൊക്കെ ഡാൻസ് അഭ്യസിക്കുന്ന കുട്ടികളെ തമിഴ്നാട്ടിൽ ഒക്കെ കൊണ്ട് പോയി നല്ല നർത്തകിമാരുടെ നൃത്തം  ഒക്കെ കാണിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം വിരൽ തുമ്പിലാണല്ലോ. എനിക്ക് തോന്നുന്നത് ഒരു ദിവസം പത്തു മിനിറ്റ് എങ്കിലും ഡാൻസിൽ താത്പര്യം ഉള്ള കുട്ടികൾ യൂട്യൂബിൽ ഒക്കെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് കാണണം എന്നാണ്. അത് ഒരു പാട് ഗുണം ചെയ്യും. പ്രാക്റ്റീസും വേണം , അത് പോലെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് ഒരു പാട് കാണുകയും വേണം .  

9 ) ഇനി സിനിമാലോകത്തും ഒരു ഡാൻസർ എന്ന നിലയിലും എന്തെല്ലാം സ്വപ്‌നങ്ങൾ ബാക്കിയാണ് 

ഞാന്‍ അങ്ങനെ സ്വപ്‌നങ്ങൾ തേടിപ്പിടിക്കുന്ന കൂട്ടത്തിലല്ല . പക്ഷെ ഒരു പെർഫോർമർ എന്ന നിലയിലും, ഡാൻസ് അദ്ധ്യാപിക എന്ന നിലയിലും നന്നായി നീതി പുലർത്തി മുന്നോട്ടു പോകണം  എന്ന വലിയ ആഗ്രഹം ഉണ്ട്,  ഞാന്‍ അമേരിക്കയിൽ ഹൂസ്റ്റൺ നഗരത്തിൽ പതിനാലു വർഷമായി  ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അമേരിക്കയിൽ വളർന്നു വരുന്ന കുട്ടികൾ നാട്ടിലെ പോലെ  ഭാരതീയ കലാസാംസ്കാരിക മണവും നിറവും നിറഞ്ഞ അന്തരീക്ഷത്തിൽ അല്ലല്ലോ വളർന്നു വരുന്നത് , അപ്പൊ അവരെ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു ഡാൻസ് അഭ്യസിപ്പിക്കുന്ന കുറച്ചു കൂടി ശ്രമകരമാണ്. ഒരു ഡാൻസ് അദ്ധ്യാപിക എന്ന നിലയിൽ വളരെ  നന്നായി കുട്ടികളെ ഡാൻസ് വരും കാലങ്ങളിലും നന്നായി പഠിപ്പിക്കണം എന്ന  ആഗ്രഹം ഉണ്ട്.അത് പോലെ അമേരിക്കയിലും , നാട്ടിലും ഇപ്പോഴും ഡാൻസ് പെർഫോമൻസ് നടത്താറുണ്ട്. അതും നന്നായി മുന്നോട്ടു കൊണ്ട് പോകണം എന്നുണ്ട്. നല്ല കഥാപാത്രം ഒത്തു വന്നാൽ സിനിമാഭിനയവും വലിയ മോഹം തന്നെയാണ് 

10 ) പല സന്ദർഭങ്ങളിലും ദിവ്യ  ഹിന്ദി നടൻ ഷാഹ് റുഖ് ഖാനെ വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ 

(പൊട്ടി ചിരിക്കുന്നു), “ഇതൊക്കെ എങ്ങനെ അറിഞ്ഞു?”  ഷാഹ് റുഖ് ഖാനെ  ഒരു നടൻ എന്ന നിലയിൽ വലിയ ഇഷ്ടമാണ് എന്ന് ഞാന്‍ പല അവസരത്തിലും പറഞ്ഞിട്ടുണ്ട് . അത് പോലെ കമലഹാസൻ സാറിനെയും, ലാലേട്ടനെയും ഒക്കെ വലിയ ഇഷ്ടവും, ആരാധനയും തന്നെയാണ് 

11 ) അടുത്തയിടെ അമേരിക്കയിൽ നടന്ന “ട്രിബ്യുട്ട്  ടു  മോഹൻലാൽ” എന്ന സ്റ്റേജ്‌ഷോ  പരിപാടിയിൽ ദിവ്യയുടെ പെർഫോമൻസ് ഒരു പാട് ശ്രദ്ധ നേടിയിരുന്നല്ലോ , എന്തായിരുന്നു ആ അനുഭവം 

അത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു , മനസിന് ഒരു പാട് സംതൃപ്തി നൽകിയ സ്റ്റേജ് ഷോ .ലാലേട്ടന്റെ പഴയതും പുതിയതുമായ പാട്ടുകൾ കോർത്തിണക്കി  സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അമേരിക്കയിലും കാനഡയിലുമായി എം ജി ശ്രീകുമാറും, രമേഷ് പിഷാരടിയും, രമ്യ നമ്പീശനും, സിത്താര കൃഷ്ണകുമാറും ഒക്കെ ചേർന്ന്  അവതരിപ്പിച്ച ഗാനമേളയിൽ എനിക്ക് പെർഫോമൻസ് ചെയ്യാൻ പറ്റി എന്നത് വലിയ ഒരു ഭാഗ്യം ആയി കരുതുന്നു . നല്ല എനർജി ആയിരുന്നു ആ ഷോയുടെ ഒരു  പ്രത്യേകത . എല്ലാ വേദികളിലും കാണികൾ വളരെ നല്ല പ്രതികരണം ആണ് തന്നത് . എന്നോട്  പല ആളുകളും ഫോണിലൂടെയും, നേരിട്ടും ഡാൻസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. 

12 ) നാട്ടിലെ  കാണികളെ അപേക്ഷിച്ചു അമേരിക്കൻ കാണികൾ  ഡാൻസ് പോലെയുള്ള കലാരൂപങ്ങളെ പ്രോഹത്സാഹിപ്പിക്കാറുണ്ടോ ?

അമേരിക്കൻ കാണികൾ ഡാൻസ് പോലെയുള്ള  കലാരൂപങ്ങൾക്കു വലിയ പിന്തുണ തന്നെയാണ് തന്നു കൊണ്ടിരിക്കുന്നത് . പതിനാലു  വർഷമായി ഞാന്‍ അമേരിക്കയിലാണ്, എല്ലാവർക്കും അറിയാവുന്ന  പോലെ ഒരു ഡാൻസ് സ്കൂളും ഇവിടെ നടത്തുന്നുണ്ട്. ഡാൻസിന് നല്ല പിന്തുണയാണ് എല്ലായിടത്തും നിന്നും കിട്ടുന്നത്. ഞാന്‍ താമസിക്കുന്ന ഹൂസ്റ്റൺ നഗരത്തിൽ മാത്രമല്ല , മറ്റു അമേരിക്കൻ നഗരങ്ങളിൽ ഒക്കെ ഡാൻസ് അവതരിപ്പിക്കാൻ എനിക്കും, ഡാൻസ് പഠിക്കുന്ന കുട്ടികൾക്കും ഒരു പാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. നാട്ടിൽ നിന്നും വന്നു അമേരിക്കയിൽ കുടിയേറി പാർത്തിരിക്കുന്ന മലയാളികളും, ഇവിടെ ജനിച്ചു വളർന്ന കുട്ടികളുമെല്ലാം ഡാൻസിന് നല്ല പ്രോഹത്സാഹനം ആണ് തരുന്നത്  

13 ) 2018 ഏപ്രിൽ മാസം മൂതൽ  അമേരിക്കയിലും കാനഡയിലുമായി  ദിവ്യ  അവതരിപ്പിക്കുന്ന  ”വന്ദേ ജനനി” ( എ ട്രിബ്യുട്ട്  ടു മദർഹുഡ് ) എന്ന സ്റ്റേജ് ഷോയെ പറ്റി എന്താണ് അഭിപ്രായം ?

 ‘അമ്മ എന്ന വലിയ വരദാനത്തിന്റെ ശക്തിയും, മഹത്വവും പ്രകീർത്തിച്ചു  പുത്തൻ ആവിഷ്കാരശൈലിയിലൂടെ  , അമ്മ എന്ന മഹാപുണ്യത്തിനെ  പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ”വന്ദേ ജനനി” ( എ  ട്രിബ്യുട്ട്  ടു മദർഹുഡ്  )  എന്ന പരിപാടിയുടെ ഒരു പ്രധാന ലക്ഷ്യമായി കരുതുന്നത്. 

അമ്മയുടെ  കരുണ, ക്ഷമ , സ്നേഹം തുടങ്ങിയ  വൈവിധ്യമാർന്ന ഭാവങ്ങൾ  പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ അടുത്ത് സാക്ഷ്യപ്പെടുത്തുകയാവും   ”വന്ദേ ജനനി”. എന്ന പരിപാടിയുടെ പ്രധാന ലക്‌ഷ്യം. 

എന്റ്റെ ജീവിതത്തിൽ അമ്മയുടെ റോൾ വളരെ വലുതാണ് . ഇപ്പോഴും അമ്മയാണ് എന്റ്റെ ഡാൻസ് പ്രോഗ്രാമിനൊക്കെയുള്ള പേര് കണ്ടു പിടിച്ചു തരുന്നത് .അടുത്തയിടെ നടന്ന  “വർണമുദ്രിക” എന്ന എന്റ്റെ ഡാൻസ് പ്രോഗ്രാമിന്റെ പേരും എന്റ്റെ അമ്മയാണ് നിർദേശിച്ചത് .  എന്റ്റെ ജീവിതത്തിൽ അമ്മക്ക് നിർണായക സ്വാധീനം ഉള്ളത് കൊണ്ട്  ”വന്ദേ ജനനി” എന്ന പരിപാടിയിലേക്ക് ഒരു പാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്,  

ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർ എന്റെർറ്റൈൻമെന്റും  കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽബെർട്ട ലിമിറ്റഡുമാണ് അമേരിക്കയിലും കാനഡയിലുമായി ഷോ ഏറ്റെടുത്തു നടത്തുന്നത്, ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും  ജോസഫ്‌ ഇടിക്കുള –201-421-5303, ക്രിസിൻ പൈനാടത്ത് : 403-619-5005 എന്നിവരുമായി 

ബന്ധപ്പെടാവുന്നതാണ്,   ഷോയുടെ തയ്യാറെടുപ്പുകൾ നടന്നു വരുന്നു. 

14 ) ദിവ്യയുടെ ഈ  പൊക്കം എവിടുന്നു കിട്ടി ? ഡാർക്ക് ചോക്ലേറ്റ് ഒരു പാട് ഇഷ്ടമാണ് എന്ന് കേട്ടിട്ടുണ്ട് 

ഹ ഹ  ഒരു ഐഡിയയും ഇല്ല.   അച്ഛനും അമ്മയ്ക്കും നല്ല പൊക്കമുണ്ട് , അത് കൊണ്ടാവും എനിക്ക് നല്ല പൊക്കം കിട്ടിയത് . ഡാർക്ക് ചോക്ലേറ്റ് വലിയ ഇഷ്ടം തന്നെയാണ് 

15 ) ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും  ഇപ്പോൾ അഭിനേത്രിയാണല്ലോ , എന്താണ് അനിയത്തിയുടെ സിനിമാപ്രവേശനത്തെ പറ്റി അഭിപ്രായം 

വിദ്യ ഇപ്പോൾ രണ്ടു  സിനിമകൾ ചെയ്തു കഴിഞ്ഞു , അവൾ അടിസ്ഥാനപരമായി  ഒരു എഞ്ചിനീയർ ആണ് , ഇപ്പോൾ  ഹോങ്കോങ് ആണ്  അവളുടെ പോസ്റ്റിങ്ങ്.  വിദ്യയോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് , നടക്കുവോ എന്ന് അറിയില്ല 

മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി പറഞ്ഞു നിർത്തി……

LEAVE A REPLY

Please enter your comment!
Please enter your name here