പ്രവാസികളുടെ പുനരധിവാസ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതല്‍ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മടങ്ങി വരുന്നവരുടെ പുനരധിവാസം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി അടുത്തകാലത്തുണ്ടായ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യം പ്രവാസിക്ക് ഭീഷണിയായിട്ടുണ്ട്. നിതാഖത്ത് പോലുള്ള സ്വദേശിവല്കരണ നിയമങ്ങള്‍ മലയാളിയുടെ സാദ്ധ്യകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പെട്രോളിയം മാര്‍ക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളിയുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഐഎസ് ഏറ്റെടുത്ത സാഹചര്യവും ചില ഗള്‍ഫ് രാജ്യങ്ങലുണ്ട്. ഇതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പ്രവാസികളായ അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജര്‍മനി പോലുള്ള പല വികസിത രാജ്യങ്ങളിലും വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇക്കാലത്ത് ആവശ്യത്തിന് അനുസരിച്ച കൂടുതല്‍ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നമുക്ക് കഴിയണം. പ്രവാസികളും വിദേശ രാജ്യങ്ങളില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമുണ്ട്. ഇതും നഴ്സിംഗ് മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിംഗ് രംഗത്ത് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്.
ഇന്ത്യയില്‍ ജീവിക്കുന്ന അകം പ്രവാസികളുടെ പ്രശ്നങ്ങളും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അകം പ്രവാസികള്‍ക്ക് പ്രാദേശിക വാദത്തിന്റെ ഇരകളാകേണ്ടി വരുന്നുണ്ട്. ജോലിയില്‍ സുരക്ഷിതത്വമില്ലായ്മ പലതരത്തിലും പ്രവാസികള്‍ നേരിടുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്നങ്ങളും അതീവ ഗൗരവം അര്‍ഹിക്കുന്നു. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്.
ക്വാസി ജുഡിഷ്യല്‍ സ്വഭാവമുള്ള പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ആഗോളരംഗത്തെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നില്‍ നില്‍ക്കാനും വെല്ലുവിളികളെ നേരിടാനും പ്രവാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളോട് മലയാളി സമൂഹത്തിന് പുറംതിരിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. ഈ വെല്ലുവിളികള്‍ നേരിടാന്‍ സ്വയം സജ്ജമാകാനും കേരള സമൂഹത്തെ സജ്ജമാക്കാനും പ്രവാസി സമൂഹത്തിന് കഴിയണം. പുതിയ കമ്പോള മാറ്റങ്ങള്‍ക്കും സാമൂഹിക രീതികള്‍ക്കും അനുസരിച്ച് പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെട്ടു വരുന്ന കാലഘട്ടമാണ്. ലോകത്തിന്റെ മാറുന്ന ശാക്തിക ഘടനയില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും പിന്‍തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിന് കഴിയില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ പ്രവാസി സമൂഹത്തിന്റെ സംഭാവനയാണ്. അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ആധുനിക കേരളം. ഇതില്‍ ആടു ജീവിതങ്ങളായി അവസാനിച്ചവരും ഉള്‍പ്പെടുന്നു. പ്രവാസികള്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയതാണ് നമ്മുടെ ചരിത്രം. സിലോണിലും ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളിലും കടന്നെത്തിയ പ്രവാസി മലയാളിയുടെ അടുത്ത ഡെസ്റ്റിനേഷന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാദ്ധ്യതകള്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് ചൈനയാണ്.

പ്രവാസി ലോകത്തെ രൂപപ്പെടുത്തിയതിന് രാജ്യത്തിന്റെ വിദേശ നയം നല്‍കിയ സംഭാവനകള്‍ വലുതാണ്. ചേരിചേരാനയവും വിദേശനയങ്ങളും വിദേശ സമൂഹത്തില്‍ ഇഴുകിച്ചേരാനുള്ള കരുത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കി. സൗദി, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളും ദുരന്തങ്ങളും മലയാളിയെ വേദനിപ്പിക്കുന്നത് മലയാളിയുടെ വിശ്വപൗരത്വ ബോധം കൊണ്ടാണ്. സാങ്കേതിക വിദ്യകള്‍ അപര്യാപ്തമായിരുന്ന കാലത്ത് യാത്ര ദുര്‍ഘടമായിരുന്ന സാഹചര്യങ്ങളെ വെല്ലുവിളിച്ച് ലോകത്തിന്റെ പല കോണുകളിലും എത്തിച്ചേര്‍ന്ന ചരിത്രമാണ് പ്രവാസി മലയാളിയുടേത്.

കേരളത്തിന്റെ തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ലോകവിപണിയിലേയ്ക്ക് കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന കേരള ബ്രാന്‍ഡ് സൃഷ്ടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൈപുണ്യ വികസനത്തിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തണം. പ്രവാസി നിക്ഷേപം നിക്ഷേപകര്‍ക്കും കേരള സമൂഹത്തിനും ഒരു പോലെ പ്രയോജനപ്പെടണം – അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ മെറീനയെത്തി

ലോകകേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് മെറീന എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു.

ഒരു ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായമുാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ. ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്സിംഗ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സയന്‍സ് വിഷയമെടുത്തു പഠിച്ച ശേഷം നഴ്സിംഗിനു പോയവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ജോലി ലഭിക്കുന്നത്. ഇത് തന്നെപ്പോലെയുള്ള നിരവധി പേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയ ശേഷം നാട്ടില്‍ ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍ ഇത്രയും നീ പ്രവൃത്തിപരിചയം ഉണ്ടായിട്ടും വളരെ ചെറിയ ശമ്പളമാണ് എല്ലായിടത്തും പറയുന്നതെന്ന് മെറീന പറഞ്ഞു.

ഇറാക്ക് യുദ്ധസമയത്ത് മെറീനയും 45 മലയാളി നഴ്സുമാരുമാണ് രക്ഷപ്പെട്ട് എത്തിയത്. ഇവര്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുായിരുന്നു. ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് സിനിമയ്ക്ക് പ്രമേയമായത്.

പാല പൂത്തലപ്പില്‍ നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ഇന്നലെ രാവിലെ എത്തിയത്. മകള്‍ റിയ നാട്ടിലാണ്. ലോകകേരളസഭയില്‍ സജീവമായി പങ്കെടുക്കാനാണ് മെറീനയുടെ തീരുമാനം.

ടാന്‍സാനിയയില്‍ കൂടുതല്‍ മോഷണം പോകുന്നത് പുസ്തകങ്ങള്‍

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പുസ്തകങ്ങളിലൂടെ സൗഹൃദത്തിന്റെയും വായനക്കൂട്ടായ്മയുടേയും പുതുവഴികള്‍ തുറന്ന അനുഭവങ്ങളുമായി കൊല്ലം സ്വദേശിനി സോമി സോളമന്‍. വികസിത ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ഏറ്റവും അമൂല്യ വസ്തുക്കളിലൊന്നാണ് പുസ്തകങ്ങള്‍. അതുകൊണ്ടുതന്നെ അവിടെ ഏറ്റവും കൂടുതല്‍ മോഷണം പോകുന്നതും പുസ്തകങ്ങളാണ്. ലോകകേരളസഭയില്‍ പങ്കെടുക്കാ\ായി ടാന്‍സാനിയയില്‍നിന്നും തിരുവനന്തപുരത്തെത്തിയ സാമൂഹിക പ്രവര്‍ത്തകയും കോളമിസ്റ്റുമായ സോമി സോളമനാണ് ടാന്‍സാനിയക്കാരുടെ വായനാപ്രേമം വെളിപ്പെടുത്തിയത്. നിയമസഭാ മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ‘പ്രവാസ ലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കവേയാണ് ഇതടക്കമുള്ള തന്റെ ടാന്‍സാനിയന്‍ അനുഭവങ്ങള്‍ സോമി വെളുപ്പെടുത്തിയത്.
വിവാഹശേഷമാണ് കൊല്ലം പെരുമണ്ണില്‍നിന്ന് പ്രവാസജീവിതത്തിനായി ടാന്‍സാനിയായിലെ ദാരുള്‍സലാം നഗരത്തിലെ കിഗംബനിയില്‍ എത്തുന്നത്.അവിടെ കാര്യമായ പ്രസാധക കമ്പനികളൊന്നുമില്ലാത്തിനാല്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം കുറവാണ്. ഉള്ളതിനാവട്ടെ അമിതമായ വിലയും. എന്നാല്‍ അവിടത്തെ കുട്ടികള്‍ വായനാപ്രിയരുമാണ്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ അവിടത്തെ കുട്ടികള്‍ക്കായി പുസ്തക സമാഹരണം നടത്താന്‍ സോമി ശ്രമിച്ചത്. പ്രാദേശിഭാഷയായ സ്വാഹിലിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് സമാഹരിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികളുടെ നിര്‍ലോഭമായ സഹകരണം ഇതിന് ലഭിച്ചു. ദുബായിലും സിംഗപ്പൂരിലുമുള്ള മലയാളികളില്‍നിന്നും കൂടുതല്‍ പിന്തുണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 7000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിക്കാനായി. അവിടെ സൗജന്യവായനക്കും പഠനത്തിനും അവസരവുമൊരുക്കി. ഈ പദ്ധതി ഇപ്പോള്‍ മൂന്നാംഘട്ടത്തിലാണ്. പ്രാദേശിക ഭരണകൂടം വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും സോമി അറിയിച്ചു.

പറഞ്ഞുേകട്ടിരുന്ന ടാന്‍സാനിയയായിരുന്നില്ല താന്‍ കണ്ടത്. തികച്ചും വികസിതമായ നാട്. ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന സ്ഥലം. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴുപ്പിക്കപ്പെട്ടവര്‍ ചേക്കേറിയസ്ഥലങ്ങളിലെ കുട്ടികള്‍ക്കായാണ് തങ്ങള്‍ പുസ്തക സമാഹരണം നടത്തിയതെന്നും സോമി പറഞ്ഞു. ഭര്‍ത്താവ് വില്‍കിന്‍സണും രണ്ടു കുട്ടികളും തന്റെ പ്രവര്‍ത്ത-\ങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സോമി വ്യക്തമാക്കി. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസസത്തില്‍ നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നിട്ടും വായിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല എന്ന ദുഃഖത്തിലാണ് താനെന്ന് മോഡറേറ്ററായിരുന്ന ശശികുമാര്‍ പറഞ്ഞു.

ലോക കേരളസഭ: വിദ്യാഭ്യാസരംഗത്ത് പ്രവാസി വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ സാധ്യതകള്‍ ആരായും

വിദ്യാഭ്യാസരംഗത്ത് പ്രവാസി വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനുള്ള വഴികള്‍ ലോക കേരള സഭ ചര്‍ച്ച ചെയ്യും. 13-ന് രാവിലെ 11 മുതല്‍ നടക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉപസമ്മേളനം ഈ വിഷയത്തില്‍ അനുഭവസമ്പത്തുള്ള പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും.
വിവിധ രാജ്യങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസത്തിനായി പ്രവാസികള്‍ക്ക് ചെയ്യാനാവുന്നതെന്തെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനില്‍ ആരായും. എംപിമാരായ സിപി നാരായണന്‍, പി കെ ബിജു, എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ വി ഡി സതീശന്‍, എ പ്രദീപ്കുമാര്‍, ടി എ അഹമ്മദ് കബീര്‍, മോന്‍സ് ജോസഫ്, പി സി ജോര്‍ജ് എന്നിവരും വിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിദ്യാഭ്യാസരംഗത്ത് പ്രര്‍ത്തിക്കുന്ന പ്രവാസികളും സെമിനാറില്‍ പങ്കെടുക്കും.
വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികള്‍ ലോക കേരളസഭയില്‍ പങ്കു വയ്ക്കുന്നതിലൂടെ ഈ രംഗത്ത് ക്രിയാത്മകമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മൊസാംബിക്കില്‍ പതിനൊന്നു വര്‍ഷമായി അധ്യാപനത്തിലേര്‍പ്പെടുന്ന മലയാളി അസോസിയേഷന്‍ സെക്രട്ടറി വിദ്യ അഭിലാഷ് പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസരംഗം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ലൈംഗികവിദ്യാഭ്യാസവും സമൂഹവുമായി ഇടപഴകുന്നതിനാവശ്യമായ നൈപുണ്യവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പല വിദേശരാജ്യങ്ങളിലും ഉയര്‍ന്ന ക്ളാസുകളില്‍ എല്ലാവരും ഒരേ പരീക്ഷ എഴുതുന്നതിനു പകരം അഭിരുചിക്കനുസരിച്ച് വ്യത്യസ്ത വിഷയങ്ങളാണ് ആഴത്തില്‍ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്ന പല രീതികളും വിദേശരാജ്യങ്ങളില്‍ പിന്തുടരുന്നുണ്ട്. ഇവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച വേദികളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദ്യ അഭിലാഷ് പറഞ്ഞു.

നവകേരള സൃഷ്ടിക്ക് ഉദാത്ത മാതൃക; പി.ജെ കുര്യന്‍

ലോക കേരള സഭയുടെ രൂപീകരണം നവകേരളസൃഷ്ടിക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു.ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും ഒരുമിച്ചുള്ള സമ്മേളനം രാജ്യത്ത് ആദ്യമാണ്. അത്തരത്തിലൊരു സഭ രൂപീകരിക്കാന്‍ പരിശ്രമിച്ച കേരള ഗവണ്‍മെന്റിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ പിന്തുണകൊടുത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പി.ജെ കുര്യന്‍ അഭിനന്ദിച്ചു. ലോക കേരള സഭ ചര്‍ച്ചചെയ്യുന്ന കര്‍മ്മപരിപാടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളിയെ ലോകപൗരരാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തിനും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.

കേരളമുന്നേറ്റത്തിന് ചാലകശക്തിയാകും: വി.എസ് അച്യുതാനന്ദന്‍

കേരളവികസനത്തിന് ചാലകശക്തിയാകുന്ന ഭാവനാപൂര്‍ണമായ നടപടിയാണ് ലോക കേരള സഭാ രൂപീകരണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുന്‍മുഖ്യമന്ത്രിയുംഭരണപരിഷ്‌കാര കമ്മീഷന്‍അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വജ്രജൂബിലി നിറവില്‍ നില്‍ക്കുന്ന കേരളത്തിന് അത് നല്ല തുടക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ മാറ്റിനിര്‍ത്തി കേരളവികസനം സാധ്യമല്ല. പുതിയ നൂറ്റാണ്ടിലെ അനന്തസാധ്യതകള്‍ വിനിയോഗിക്കാന്‍ ലോക കേരള സഭ വഴിതുറക്കെട്ടെ എന്നും പുതിയ മുന്നേറ്റം നവീനകേരളം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസിനിക്ഷേപങ്ങള്‍ക്ക് മൂലധനവളര്‍ച്ച ഉറപ്പാക്കണം: എം.എ യൂസഫലി

പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധനവളര്‍ച്ച ഉറപ്പാക്കണം എന്നും ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം കിട്ടുന്ന സംവിധാനം ഒരുക്കാന്‍ പരിശ്രമം വേണമെന്നും എം.എ യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ രൂപീകരണത്തില്‍ ഭരണ, പ്രതിപക്ഷ സഹകരണം ഉണ്ടായത് പ്രവാസികളില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കിയിരിക്കുന്നത്. സ്വന്തം പൗരര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോള്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഗൗരവപൂര്‍ണമായ ചിന്ത ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്നും ലോക കേരള സഭാ രൂപീകരണത്തില്‍ ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ഹര്‍ത്താല്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്നും 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം നല്‍കാന്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ തയ്യാര്‍, സാഹചര്യം ഒരുക്കണം : സി.കെ മേനോന്‍

എല്ലാ പ്രവാസികളും അവരുടെ കഴിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ തയ്യാറാണെന്ന് പ്രമുഖ വ്യവസായി സി.കെ മേനാന്‍ പറഞ്ഞു. കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സംരക്ഷണം നല്‍കണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ട്രേഡ് യൂണിയനുകളും ഒരുമിച്ചുനില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

ആസാദ് മൂപ്പന്‍

തിരിച്ചുവരുന്ന പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് പ്രധാന പരിഗണന നല്‍കണം എന്നും അവരുടെ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കണം എന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. സംസ്ഥാനത്തെ 1000 പഞ്ചായത്തുകളില്‍ എന്‍.ആര്‍.ഐ സഹകരണസംഘം രൂപീകരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം നോര്‍ക്കയ്ക്ക് നല്‍കിയിട്ടുെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. തിരിച്ചെത്തുന്ന പല പ്രവാസികളും രോഗബാധിതരാണ്. സമ്പാദ്യം മുഴുവന്‍ ചികില്‍സയ്ക്ക് മുടക്കേണ്ട അവസ്ഥ. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല സഹാചര്യം പ്രയോജനപ്പെടുത്തണം: രവി പിള്ള

ഓരോ പ്രവാസിയും സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അനുകൂല സാഹചര്യം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും രവി പിള്ള പറഞ്ഞു. സഭാ രൂപീകരണത്തിന് അ്ദ്ദേഹം ഗവണ്‍മെന്റിനെ അഭിനന്ദിച്ചു. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിസന്ധി നേരിടുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വദേശിവത്കരണവും എണ്ണവില കുറയുന്നതും മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യു മലയാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതും പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നുവെന്ന് രവി പിള്ള പറഞ്ഞു.

ലോക കേരള സഭ: സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ലോക കേരള സഭയുടെ പ്രഥമയോഗത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച സ്മരണിക മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി ശാര്‍ങ്ഗധരന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രവാസ മലയാളികളുടെ ജീവിതത്തിലെ വിവിധ ഏടുകള്‍ അനാവരണം ചെയ്യുന്ന 100 പേജുകളുള്ള ഈ സ്മരണികയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവരുടെ വ്യത്യസ്ത വീക്ഷണങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാസികളും കേരളത്തിന്റെ സമ്പദ്ഘടനയും, പ്രവാസത്തിന്റെ സാംസ്‌കാരിക ധാരകള്‍, ഗള്‍ഫ് മലയാളികളുടെ സ്വപ്നഭൂമിക, രാജ്യാന്ത്ര കുടിയേറ്റം, മരുഭൂമിയില്‍ മലയാണ്മയുടെ മലര്‍വാടികള്‍, പ്രവാസം ഒരു സംസ്‌കാര പരാഗണം തുടങ്ങി പ്രവാസ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും സമസ്തമേഖലകളിലേക്കും സ്മരണിക വെളിച്ചം വീശുന്നു. നിയമസഭാ മന്ദിരത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി സുഭാഷ്, എ.ഡി.പി.ആര്‍ പി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. റോബര്‍ട്ട് സി.ഗാലോയ്ക്കൊപ്പം അമേരിക്കയില്‍ പ്രവത്തിച്ചുവരുന്ന ശാസ്ത്രജ്ഞനാണ് ഡോ.എം.ജി. ശാര്‍ങ്ഗധരന്‍.

കലകള്‍ക്കായി ഗള്‍ഫില്‍ സര്‍വകലാശാല വേണം: ആശാശരത്ത്

കലകള്‍ക്കായി ഗള്‍ഫ് മേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് നടിയും നര്‍ത്തകിയുമായി ആശാശരത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
ഗള്‍ഫ് മേഖലകളിലുള്ള നിരവധി മലയാളി കുട്ടികള്‍ കലാഭിരുചിയുള്ളവരാണ്. എന്നാല്‍ പത്താം ക്ളാസ് കഴിഞ്ഞാല്‍ ഇവര്‍ക്ക് കലാ പഠനം തുടരണമെങ്കില്‍ നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണ്. മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ തുടങ്ങി എല്ലാ കലകളും അഭ്യസിപ്പിക്കുന്ന ഒരു സര്‍വകാശാലയുണ്ടെങ്കെില്‍ അത് വളരെ സഹായകരമാവും. സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ നിരവധി കലാകാരന്‍മാര്‍ക്ക് ജോലിയും ലഭിക്കും.
ലോക കേരള സഭ സര്‍ക്കാര്‍ സംഘടിപ്പിച്ചതില്‍ വളരെയേറെ സന്തോഷവും ആശ്വാസവും ഉത്സാഹവും തോന്നുന്നതായി ആശാശരത്ത് പറഞ്ഞു. ഒരു സാധാരണ സ്ത്രീയ്ക്ക് വിദേശരാജ്യത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എവിടെ ബന്ധപ്പെടണമെന്ന് ധാരണയില്ല. എവിടെ ബന്ധപ്പെടണമെന്നും എന്ത് ചെയ്യണമെന്നതു സംബന്ധിച്ചും ഇത്തരക്കാര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വിദേശ രാജ്യത്തേക്ക് പോകുന്നതിനു മുന്‍പ് പരിശീലനം നല്‍കണമെന്നും ആശാശരത്ത് അഭിപ്രായപ്പെട്ടു.

യൂസഫലി മുതല്‍ നജീബ് വരെ: ആവേശം പങ്കുവച്ച് റസൂല്‍ പൂക്കുട്ടി

പ്രവാസികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുന്നു, നാട്ടിലേക്ക് പണം അയയ്ക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ രണ്ടാം തരം പൗരന്‍മാരാണ്.
ഒരു കുടിയേറ്റ നിയമം നമുക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലോക കേരള സഭയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇത്തരം വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താവുന്നതാണ്. യൂസഫലിയെപ്പോലെയുള്ള വലിയ ബിസിനസുകാര്‍ക്കൊപ്പം ആടുജീവിതം നയിക്കേണ്ടി വന്ന നജീബിനും ഒന്നിച്ചിരിക്കാനാവുന്ന വേദിയാണ് ലോകകേരളസഭ എന്ന പ്രത്യേകതയുണ്ട്. ഇതൊരു തുടക്കമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സഭ ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ചേരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

-ആശങ്കകള്‍ക്ക് പരിഹാരംതേടി പശ്ചിമേഷ്യന്‍ ഉപസമിതി

പശ്ചിമേഷ്യയിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ലോകകേരളസഭയുടെ ഭാഗമായ പശ്ചിമേഷ്യ സെഷനില്‍ സജീവമായി ഉന്നയിക്കപ്പെട്ടു. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചശേഷം തിരിച്ചെത്തുന്നവര്‍ക്ക് മെഡിക്കല്‍ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമിതമായചികിത്സാച്ചെലവ് മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുന്നവര്‍ക്ക് താങ്ങാകാന്‍ ഇതിലൂടെ കഴിയും. പ്രവാസികള്‍ക്ക് പ്രാമുഖ്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് തുടങ്ങണം. തിരികെയെത്തുന്നവരില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷനും അതിന് താഴെയുള്ളവര്‍ക്ക് തൊഴിലും ഉറപ്പാക്കാന്‍കഴിയണം. 60 കഴിഞ്ഞിട്ടും പ്രവാസികളായി കഴിയുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കണം. ഇത്തരം ഡാറ്റാബാങ്ക് ഉപയോഗിച്ച് പ്രവാസിക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. കുടുംബശ്രീ മാതൃകയില്‍ പ്രവാസിമിഷന്‍തുടങ്ങുന്നത് ഏറെ ഗുണകരമായിരിക്കും. തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ എക്സ്പെര്‍ട്ട് പൂള്‍ സൃഷ്ടിച്ചാല്‍ സര്‍ക്കാരിന് ഉള്‍പ്പെടെ ഉപദേശങ്ങള്‍ തേടാനുംകഴിയും.
സൗദിഅറേബ്യയുടെ അതിര്‍ത്തി പ്രദേശത്തെ യുദ്ധ മേഖലയില്‍ പെട്ടുപോയ മലയാളികളെ സഹായിക്കുന്നതിന് സാധ്യമായ നടപടികള്‍ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സൗദിയിലെ നിയമപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങുന്നവരുടെ കുട്ടികള്‍ക്ക് അധ്യയന വര്‍ഷത്തിലെ ഏതു സമയത്തും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം. സൗദിയില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച നടപടികള്‍ക്ക് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍വെ്മെന്റ്ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. പ്രവാസികളില്‍ നിന്ന് വലിയ നിക്ഷേപം ലഭിക്കുന്നതിന് ആനുപാതികമായി വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ തയാറാകണം. പ്രവാസികളുടെ ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിശോധിക്കണം. ഗള്‍ഫിലുള്ള മലയാളികളുടെ മക്കള്‍ക്ക് കേരളത്തിന്റെ തനത് കലകള്‍ പഠിക്കാന്‍ മികച്ച കലാപഠന കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ തുടങ്ങണം. പശ്ചിമേഷ്യയിലെ പലരാജ്യങ്ങളിലെയും കുടിയേറ്റ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തണം. കേരളത്തിലെ വിമാനത്താവളങ്ങളെ ഇന്റര്‍നാഷണല്‍ ഹബ്ബ് ആയി പ്രഖ്യാപിച്ചാല്‍ വിമാനയാത്രക്കൂലിയില്‍ ഗണ്യമായ കുറവുണ്ടാകും. ഇതിനുള്ള ശ്രമവും ഉണ്ടാകണം. പ്രവാസിവോട്ടവകാശം പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ നടപടിയുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു. പ്രമുഖവ്യവസായി രവിപിള്ള, ബെന്യാമിന്‍, കെ.എസ്.ചിത്ര, ചലച്ചിത്രതാരം ശോഭന, ആശാശരത്, പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി.രാമകൃഷ്ണന്‍, എം.പി.മാരായ എ.സമ്പത്ത്, പി.വി.അബ്ദുള്‍ വാഹിബ്, എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ഖാദര്‍, എം.കെ.മുനീര്‍,സണ്ണിജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കി.

ഗ്രന്ഥകാരനും കഥാപത്രവുമല്ല ഞങ്ങള്‍, ലോക കേരള സഭാ അംഗങ്ങള്‍

അപൂര്‍വ നിമിഷമായിരുന്നു അത്. മലയാളത്തിന്റെ ഉള്ളുലച്ച ആ ഗ്രന്ഥകാരനും കഥാപാത്രവും ഒരേ വേദിയില്‍ ഒന്നിച്ചുനിന്നു. അര്‍ത്ഥവത്തായിരുന്നു ആ വേദിയും. അതുപോലെയുള്ള കഥകള്‍ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍, ആടുജീവിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വേദി ശരിയായ ചുവടുവയ്പ്പാണ്, അവര്‍ ഒന്നിച്ചു പറഞ്ഞു. ആടുജീവിതം എന്ന എക്കാലത്തെയും മികച്ച പ്രവാസ നോവലിന്റെ കര്‍ത്താവായ ബെന്യാമിനും നോവലിലെ നായക കഥാപാത്രത്തിനു കാരണമായ നജീബുമാണ് ഇന്നലെ ലോക കേരള സഭയില്‍ ശ്രദ്ധാകേന്ദ്രമായി ഒരുമിച്ചു ചേര്‍ന്നത്. ഇരുവരും സഭാംഗങ്ങളാണ്.
പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ചകളും സ്വപ്നങ്ങളും മാത്രം വച്ചു പുലര്‍ത്തിയിരുന്ന കാലം അവസാനിപ്പിക്കാന്‍ സമയമായതായി ബെന്യാമിന്‍ പറഞ്ഞു. പ്രായോഗികവും ക്രിയാത്മകവുമായ നടപടികളാണ് ഇപ്പോള്‍ ആവശ്യം. ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവലം ഒരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്. കര്‍ശനമായ സ്വദേശിവത്കരണ നടപടികളാണ് മിക്ക രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ഈ ദിശയില്‍ ശരിയായ നടപടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ലോകകേരള സഭയെന്ന് ബെന്യാമിന്‍ പറഞ്ഞു.
തന്നേപ്പോലെയുള്ള പാവപ്പെട്ടവരെകൂടി പരിഗണിച്ചുകൊണ്ടുള്ള ഈ വേദി പാവപ്പെട്ടവര്‍ക്ക് നല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ പകരുന്നതായി നജീബ് പറഞ്ഞു. താന്‍ അനുഭവിച്ച യാതനകള്‍ മറക്കാനാവാത്തതാണ്. അത്തരം ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കണമെന്നാണ് ആഗ്രഹമെന്ന് നജീബ് പറഞ്ഞു.

ഇതരസംസ്ഥാനമലയാളികളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക്

ഇതരസംസ്ഥാന മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സജീവമായി അവതരിപ്പിക്കപ്പെട്ട ദിനമാണ് ഇന്ന്ലോകകേരളസഭ ദര്‍ശിച്ചത്. പ്രവാസി എന്ന നിര്‍വചനം അനുസരിച്ചുള്ള പരിഗണനയില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ പലപ്പോഴും ഉള്‍പ്പെടുന്നില്ല എന്ന പരാതി പൊതുവെ ചര്‍ച്ചയില്‍ ഉയര്‍ന്നു. കാമ്പുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലുണ്ടായി. പട്ടികജാതി,പട്ടികവര്‍ഗ,നിയമ,സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക സെക്രട്ടറി പി.വേണുഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റുമായി പോകുന്ന മലയാളി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പ്രമുഖ സാമൂഹികപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ ആവശ്യപ്പെട്ടത്. അവിടങ്ങളില്‍ ലൈംഗികപീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് അത് അറിയിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രവാസി നിക്ഷേപകരെ ഉള്‍പ്പെടുത്തി സാമ്പത്തികവികസനത്തിനായി ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്നാണ് ദശകങ്ങളായി മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തുള്ള പി.ആര്‍.കൃഷ്ണന്‍ ഉന്നയിച്ചത്.
മലയാളം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍പോലെ പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് കലാബോധം വളര്‍ത്താനും ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രമുഖ ചിത്രകാരനായ ബോസ് കൃഷ്ണമാചാരി ആവശ്യപ്പെട്ടു.
ഇതരസംസ്ഥാന പ്രവാസികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിന്റെ ബുദ്ധിമുട്ട് പല പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കുവെച്ചു. നൂറുകണക്കിന് വരുന്ന ഇതരസംസ്ഥാന മലയാളി സമാജങ്ങള്‍ക്ക് വ എല്ലാ ഇതരസംസ്ഥാന മലയാളികള്‍ക്കും കേരളത്തില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നോര്‍ക കാര്‍ഡ് നല്‍കുക, അന്യസംസ്ഥാനങ്ങളില്‍ മരണമടയുന്ന മലായളികളുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നല്‍കുന്ന തുക വര്‍ധിപ്പിക്കുക, പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. മലയാളം മിഷന്റെ ഭാഗമായുള്ള അധ്യാപികമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യമുണ്ടായി. മുംബൈ സര്‍വകലാശാലയില്‍ മലയാളം ചെയര്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് മുംബൈയില്‍നിന്നുള്ള പതിനിധി ആവശ്യപ്പെട്ടത്.
നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളും വിവിധ ധനസഹായ പദ്ധതികളും സംബന്ധിച്ച് അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കായി ചാനലുകളില്‍ പരസ്യങ്ങള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. നോര്‍ക്ക ധനസഹായം നല്‍കുന്നതിനുള്ള വരുമാനപരിധി അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നത് കൂടുതല്‍പേരെ ഉള്‍ക്കൊള്ളാന്‍ സഹായകമാവുമെന്നും അഭിപ്രായമുണ്ടായി. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് സച്ചിദാനന്ദന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ് തുടങ്ങിയവരുംസദസ്സിലുണ്ടായിരുന്നു.

പ്രവാസത്തിന്റെ സാംസ്‌കാരിക മുദ്രകള്‍ ചര്‍ച്ച ചെയ്ത് ഓപ്പണ്‍ ഫോറം: പ്രവാസത്തിന്റെ സാംസ്‌കാരിക സംഭാവനകള്‍ അമൂല്യമെന്ന് സച്ചിദാനന്ദന്‍

കേരളത്തിന്റെ കലാസാഹിത്യ-സാംസ്‌കാരിക മുന്നേറ്റത്തില്‍ പ്രവാസ ലോകത്തിന്റെ ധന്യമായ സംഭാവനകളെ കുറിച്ചുള്ള പ്രൗഢമായ ചര്‍ച്ചയ്ക്ക് ലോക കേരളസഭയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം വേദിയായി. മലയാളിയുടെ സാഹിത്യത്തെയും സംസ്‌ക്കാരത്തെയും സമ്പുഷ്ടമാക്കുന്നതില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിച്ചതായി പ്രമുഖ സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം എന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.
സംസ്‌കാരത്തിന്റെ കൊടിയടയാളമായ ഭാഷയാണ് മലയാളികളെ ഒന്നിപ്പിച്ചത്. മലയാളത്തില്‍ ഇതിഹാസതുല്യമായ സാഹിത്യ സൃഷ്ടികള്‍ നടത്തിയ പലരും രാജ്യത്തിനകത്തോ പുറത്തോ പ്രവാസ ജീവിതം നയിച്ചവരായിരുന്നു. മലയാളത്തിലെ ആധുനിക കഥാ-നോവല്‍ സാഹിത്യം തന്നെ പ്രവാസം നല്‍കിയ അനുഭവ വിസ്തൃതിയില്‍ നിന്നാണ് പിറവിടെയുത്തത്. പ്രവാസ ജീവിതത്തിന്റെ വൈവിധ്യമായ അനുഭവങ്ങളാണ് കേരളീയവും ദേശീയവും വിദേശീയവുമായ പരിസരങ്ങളെ പ്രമേയമാക്കി തീക്ഷ്ണമായ രചനകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതങ്ങള്‍, വിശ്വാസങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവ തമ്മില്‍ ആരോഗ്യകരമായ സൗഹാര്‍ദവും ബഹുമാനവും കൈമാറ്റവും സാധ്യമാക്കിയ കേരളാനുഭവം സമ്മാനിച്ചതിലും പുറംലോകവുമായുള്ള നമ്മുടെ നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിന് വലിയ പങ്കുണ്ട്. സാമൂഹിക നീതിയെയും ആനന്ദത്തെയും മുന്നില്‍വയ്ക്കുന്ന നമ്മുടെ വികസന സങ്കല്‍പ്പത്തിലും പ്രവാസത്തിന്റെ മുദ്രയുണ്ട്. അതേസമയം, പ്രവാസജീവിതം നയിക്കുന്ന പ്രദേശങ്ങളിലെ കലയുമായും സാഹിത്യവുമായും സംസ്‌ക്കാരവുമായും കൂടുതല്‍ അടുത്തിടപഴകാനും അവയില്‍ നിന്നുള്ള നന്മകള്‍ സ്വാംശീകരിക്കാനും പ്രവാസി മലയാളികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
പഴയകാലങ്ങളിലെ പോലെ തീക്ഷ്ണമല്ല വര്‍ത്തമാനകാലത്തെ പ്രവാസാനുഭവങ്ങള്‍. നേരത്തെയുള്ള ഒറ്റപ്പെടല്‍ ഇപ്പോഴില്ല. ലോകത്തിന്റെ ഏത് കോണിലായാലും മലയാളികള്‍ കൂട്ടമായാണ് കഴിയുന്നത്. ടിവിയും സാമൂഹ്യമാധ്യമങ്ങളും കേരളവുമായി അവരെ നിരന്തരമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നു. എന്നിരുന്നാലും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ലെന്ന ബോധം ഓരോ പ്രവാസിയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പോലും അടിയറവ് വെക്കാത്ത നീതി ബോധവും നിര്‍ഭയത്വവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുമാണ് മലയാളിയുടെ സ്വത്വബോധത്തെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മോഡറാറ്ററായി. കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത പോലെ കേരളത്തിലുള്ളവരും പ്രവാസികളും തമ്മില്‍ വലിയ അന്തരമില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഇന്ത്യന്‍ പ്രവാസികള്‍ ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള ഗൃഹാതുര ഓര്‍മകളെന്ന നിലയില്‍ പിറകോട്ട് പോവാനാണ് ശ്രമിക്കുന്നതെങ്കില്‍ സാംസ്‌കാരിക തനിമകള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ പുരോഗതിയെ പുല്‍കാനാണ് കേരളത്തിലെ പ്രവാസികള്‍ എന്നും മുന്നോട്ടുവന്നത്. ഈ സമീപനം കലയിലും ഭാഷയിലും സാഹിത്യത്തിലുമൊക്കെ പ്രകടമാണെന്നും അദ്ദേഹം വിലയിരുത്തി. പ്രവാസികളിലെ പഴയതലമുറ മലയാളത്തെ കൈവിട്ടില്ലെങ്കിലും പുതിയതലമുറയ്ക്ക് അതിന് അവസരമില്ലെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൃഹാതുരമായ ഓര്‍മകള്‍ക്കു പകരം കേരളീയ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കാനാണ് തന്റെ രചനകളിലൂടെ ശ്രമിച്ചതെന്ന് എഴുത്തുകാരി അനിതാനായര്‍ പറഞ്ഞു. ഒരു കാര്യത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുകയും അവയൊന്നും കാര്യമാക്കാതെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് മലയാളികളുടെ സവിശേഷതയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരളം ഒരിക്കലും പ്രവാസികളെയും പ്രവാസത്തെയും ഭയപ്പെട്ടിരുന്നില്ലെന്നും ചരിത്രാതീത കാലംമുതലുള്ള ഈ പാരമ്പര്യാണ് മലയാളിയുടെ കരുത്തെന്നും യുവ പ്രവാസി എഴുത്തുകാരന്‍ മനു എസ് പിള്ള അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്രജ്ഞന്‍ പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, റസൂല്‍ പൂക്കുട്ടി, സിനിമാതാരം രേവതി, സോണി സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസികള്‍ വിവിധ ദേശങ്ങളില്‍ നടത്തുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ ശ്രദ്ധേയ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണമെന്ന് ഓപണ്‍ ഫോറത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

വിദേശ മലയാളികള്‍ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്  അബാസിഡര്‍മാരാവണം: മന്ത്രി കടകംപളളി സുരേന്ദ്രന്‍

ടൂറിസം വികസനം സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണെന്നും വിദേശ രാജ്യങ്ങളിലെ മലയാളി സമൂഹം കേരളടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോകകേരള സഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനങ്ങളിലെ ഏഷ്യയിലെ ഇതര രാജ്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ്, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതര ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നും കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ശുചിത്വ പരിപാലനം അത്യന്താപേക്ഷിതമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വിദേശ ടൂറിസ്റ്റുകള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാവണം. സംസ്ഥാനത്ത് വൃത്തിയുള്ള പബ്ലിക് ടോയ്ലറ്റുകള്‍ ആരംഭിക്കണം. ഇവ വ്യത്തിയായി സൂക്ഷിക്കണം.
കേരളത്തില്‍ സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലെ പാഠ്യപദ്ധതികളില്‍ മലയാള ഭാഷ പാഠ്യ വിഷയമാക്കാന്‍ നടപടി സ്വീകരിക്കണം.വിദേശ രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തര ബന്ധമുണ്ടാക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളത്തിലേക്ക് ധാരാളം സംരംഭകരെ എത്തിക്കാന്‍ സഹായകമാകും.
ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷ പഠിക്കാന്‍ കേരളത്തില്‍ അവസരമുണ്ടാക്കിയാല്‍ ഈ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ധാരാളം തൊഴിലാളികളെ അയക്കാനും വിദേശനാണ്യം സമ്പാദിക്കാനുമാവും.ആയുര്‍വേദം, നാച്ചുറോപ്പതി തുടങ്ങിയ ചികിത്സാ രീതികളില്‍ റഷ്യക്കാര്‍ക്കുള്ള താല്പര്യം പ്രയോജനപ്പെടുത്തണം. റഷ്യയില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ആവശ്യമായ കാംപെയ്നുകള്‍ സംഘടിപ്പിച്ചാല്‍ ഇന്ത്യയിലേക്ക് ധാരാളം റഷ്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവും.
സിംഗപ്പൂര്‍ ഫണ്ടിംഗ് സൊസൈറ്റിയുടെ മാതൃകയില്‍ ക്രൗഡ് ഫണ്ടിംഗിനു വേണ്ടി കേരള ഫണ്ടിംഗ് സൊസൈറ്റി ഉണ്ടാക്കണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു.മാത്യു (ഇന്തോനേഷ്യന്‍ കേരള സമാജം), പ്രകാശ് (ശ്രീലങ്ക), രാജശേഖരന്‍ (സിംഗപ്പൂര്‍), സുനീഷ്, ജെയ്നി (ജപ്പാന്‍), കേശവന്‍കുട്ടി (ഹോങ്കോംഗ്), സുരേഷ് (ഹോങ്കോംഗ്), ദേവദത്തന്‍(റഷ്യ), സെയ്താലിക്കുട്ടി (സൗദി അറേബ്യ), പ്രകാശ് (മലേഷ്യ), പ്രഹ്ളാദ് (സിംഗപ്പൂര്‍) എന്നിവരാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, എം.ബി. രാജേഷ് എം.പി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു – മുരളി തുമ്മാരുകുടി

കേരളത്തില്‍ ശാസ്ത്രബോധം പടിപടിയായി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. ലോക കേരള സഭയോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം ‘ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര വിദ്യാഭ്യാസം ലഭിക്കുന്നതില്‍ കുറവൊന്നുമില്ലെങ്കിലും അതിനുസൃതമായി ശാസ്ത്രബോധം ഉയരുന്നില്ല. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച എഞ്ചിനീയര്‍ക്ക് അയാളുടെ പഠന വിഷയമല്ലാത്ത വാസ്തു പ്രകാരമല്ലാതെ കേരളത്തില്‍ വീടു പണിയാനാകില്ല. വര്‍ഷം തോറും എത്രയധികം വീടുകളാണ് വാസ്തു ദോഷം പരിഹരിക്കാനെന്ന പേരില്‍ മുറികളും കക്കൂസുകളും മറ്റും പൊളിച്ചുപണിയുന്നു എന്നത് ശ്രദ്ധിച്ചാല്‍ മാത്രം മതി ഉദാഹരണങ്ങള്‍ക്ക്. അതുപോലെ പ്രധാനമാണ് ദുരന്ത ലഘുകരണവും. ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതാണ് നമുക്കുള്ളതല്ല എന്ന ബോധത്തിലാണ് നമ്മള്‍. അതുകൊണ്ടുതന്നെ, ദുരന്തങ്ങള്‍ സംഭവിച്ചാല്‍ കൈക്കൊള്ളേണ്ട പ്രാഥമിക പ്രതികരണം എന്തെന്ന് നമുക്കറിയില്ല. അതിനുള്ള തയാറെടുപ്പുകളും ചെയ്യില്ല. ഇതും അടിസ്ഥാനപരമായ ശാസ്ത്രബോധത്തിന്റെയും ശാസ്ത്രീയമായ മുന്നൊരുക്കത്തിന്റെയും കുറവ് മൂലമാണ്.
പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിക്കുന്നത് ആസൂത്രണമില്ലാതെയുള്ള നിര്‍മാണങ്ങള്‍ മൂലമാണ്. അപകടങ്ങളില്‍ നിന്ന് പഠിക്കാതെ ആരെയെങ്കിലും കുറ്റം പറഞ്ഞ് അടുത്ത അപകടത്തില്‍ ചെന്ന് ചാടുകയാണ് മലയാളികളുടെ ശൈലി.
നമുക്ക് ഒരു അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനാകണം. ദുരന്ത സാധ്യതാ ബോധവത്കരണം സ്‌കൂളുകളില്‍ ഉള്‍പ്പെടെ എല്ലാ വേദികളിലും ആവശ്യമാണ്. സ്‌കൂളുകളില്‍ ആദ്യമെത്തുന്ന കുട്ടികള്‍ സ്ഥിരം സുരക്ഷാകവചത്തില്‍ നിന്ന് പരിചിതമല്ലാത്ത സാഹചര്യത്തില്‍ എത്തുമ്പോഴുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനിത് സഹായിക്കും.
മറ്റു രാജ്യങ്ങളിലെ സുരക്ഷാ, ആസൂത്രണ വിജയങ്ങള്‍ ജനപ്രതിനിധികളും, നഗരാസൂത്രകരുമൊക്കെ കണ്ടു മനസിലാക്കണം. അണക്കെട്ടുകളുടേയോ, നിര്‍മാണങ്ങളുടേയോ അപകട സാധ്യത അതിന്റെ പഴക്കം കൊണ്ടു മാത്രമല്ല, പരിപാലനത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതേ സമയം, ഇത്തരം നിര്‍മാണങ്ങള്‍ക്ക് സമീപമുള്ളവര്‍ അപകട സാധ്യത മനസിലാക്കി ദുരന്ത ലഘുകരണ ആസൂത്രണം നടത്തിയിരിക്കണം. ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുള്ള ഇന്നത്തെ കാലത്ത് ജനിക്കുന്നതാണ് പഴയ കാല സാഹചര്യങ്ങളേക്കാള്‍ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ വികസന പ്രതിസന്ധിയില്ലെന്നും, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അപാര സാധ്യതകളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. വീണാ ജോര്‍ജ് എം.എല്‍.എ അവതാരകയായിരുന്നു.

തിരിച്ചുപോകാന്‍ ഒരിടമുണ്ടെന്ന വികാരമാണ്
മലയാളിയുടെ ശക്തി: അനിതാ നായര്‍

തരിച്ചുപോകാന്‍ ഒരിടമുണ്ടെന്ന വികാരമാണ് പ്രവാസി മലയാളികളുടെ ശക്തിയെന്ന് പ്രമുഖ നോവലിസ്റ്റ് അനിതാ നായര്‍. പ്രവാസജീവിതം നയിക്കുന്നവര്‍ നിരവധി നാട്ടുകാര്‍ ഉണ്ടാവും. വിരമിച്ചശേഷം നാട്ടിലേക്ക് മടങ്ങിയാല്‍, നാട് തങ്ങളെ ഉള്‍ക്കൊള്ളുമോയെന്ന സംശയം അവരില്‍ കണ്ടിട്ടുണ്ട്. ഈ ഭയം ഇല്ലെന്നതാണ് മലയാളിയുടെ ശക്തി. ലോക കേരളസഭയുടെ ആദ്യദിനത്തില്‍ നടന്ന ‘പ്രവാസലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം’ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

താന്‍ കേരളത്തിലല്ല ജനിച്ചുവളര്‍ന്നത്. തന്റെ പിതാവും കേരളത്തിലായിരുന്നില്ല. അമ്മ വിവാഹശേഷമാണ് കേരളം വിടുന്നത്. എന്നാല്‍ അമ്മയും അച്ഛനും നല്‍കിയ വിവരങ്ങളിലൂടെ കേരളത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു. പുറത്തുനിന്നും കേരളത്തെ നോക്കിക്കാണുന്ന മലയാളിയാണ് താന്‍. തന്റെ കഥകളിലും ഈ ശൈലിയാണുള്ളത്. പാലക്കാട്ടെ ചെറുഗ്രാമമായ മുണ്ടകോട്ടുകുറിശിയെന്ന സ്വഗ്രാമത്തിനെ പുറത്തുനിന്നും നോക്കിക്കാണുന്നതാണ് ആദ്യകൃതിയെന്നും അനിത ഓര്‍മ്മിപ്പിച്ചു.

ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ അനിത മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. അവരുടെ കൃതികള്‍ 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രവാസി സ്ത്രീകളുടെ സുരക്ഷയ്ക്കായി സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം: സുനിതാ കൃഷ്ണന്‍

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ലോക കേരള സഭ മുന്‍കൈയെടുക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും പോകുന്ന സ്ത്രീകള്‍ അവിടങ്ങളില്‍ വച്ച് പീഡനങ്ങള്‍ക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. പലപ്പോഴും ഇവ പുറം ലോകം അറിയുന്നില്ല. പുറത്തുവരുന്ന കേസുകള്‍ തന്നെ വേണ്ട വിധം കൈകാര്യം ചെയ്യപ്പെടുന്നില്ല. ഇവിടങ്ങളിലൊക്കെ മലയാളി കൂട്ടായ്മകളും മറ്റമുണ്ടെങ്കിലും ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനങ്ങളില്ല. ഗുരുതരമായ ഈ വിടവ് നികത്താന്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കുന്നതിന് ഇതുപോലുള്ള കൂട്ടായ്മകള്‍ ഉപയോഗപ്പെടുത്തണം.
വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും മറ്റു സാമ്പത്തിക താല്‍പര്യങ്ങളും മാത്രമല്ല, പ്രവാസികളുടെ സാമൂഹിക സുരക്ഷയ്ക്കുള്ള ശക്തമായ തീരുമാനങ്ങളും സഭയുടെ ഭാഗത്തുനിന്നുണ്ടാവണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുല്യനീതി ലഭിക്കാത്ത സമൂഹങ്ങളും രാഷ്ട്രങ്ങളും എത്ര സാമ്പത്തിക സമൃദ്ധി കൈവരിച്ചാലും പരാജയമായി മാറുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോക കേരള സഭ ചര്‍ച്ചാ വേദിയായി ചുരുങ്ങരുതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പ്രായോഗിക പരിഹാരത്തിനുള്ള നടപടികള്‍ക്ക് ഉടന്‍ രൂപം നല്‍കണമെന്നും അവര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭരടങ്ങിയതാണ് ലോക കേരള സഭ. പ്രവാസി ലോകം വളരെ പ്രതീക്ഷയോടെ കാണുന്ന ഈ നൂതനാശയം ഫലപ്രാപ്തിയിലെത്തിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.

ലോക കേരള സഭ ഗംഭീര ആശയം, വിജയത്തെ കുറിച്ച് ശുഭപ്രതീക്ഷ: രേവതി

മലയാളി പ്രവാസികളില്ലാത്ത പ്രദേശങ്ങളില്ലെന്നും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയെന്ന നിലയില്‍ ലോകകേരള സഭ ഗംഭീര ആശയമാണെന്നും സിനിമാപ്രവര്‍ത്തക രേവതി അഭിപ്രായപ്പെട്ടു. ഏറെ യുവമന്ത്രിമാരുള്‍പ്പെടുന്ന പ്രസരിപ്പും ഇച്ഛാശക്തിയുമുള്ള സര്‍ക്കാരാണ് കേരളത്തിലേത്. മികച്ച കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ള ഈ സര്‍ക്കാരിന് ലോക കേരള സഭയെന്ന നൂതന സംവിധാനം വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
പ്രാവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരത്തെ കുറിച്ച് ആലോചിക്കാനും കാര്യക്ഷമമായ സംവിധാനങ്ങളൊന്നും ഇന്ന് നിലവിലില്ല. വിദേശത്തുള്ളവരുടെ് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെയും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനുള്ള വേദിയായി ലോക കേരള സഭ മാറേണ്ടതുണ്ട്. സഭയിലെ അംഗത്വം കലാകാരിയെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമായാണ് താന്‍ കാണുന്നതെന്നും രേവതി പറഞ്ഞു.

ലോക കേരള സഭ:ആദ്യദിന ചര്‍ച്ചയില്‍  ഹര്‍ത്താല്‍ മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വരെ

ലോക കേരള സഭയുടെ ആദ്യ ദിനത്തിലെ ഉച്ചവരെയുള്ള ആദ്യസെഷനില്‍ പ്രവാസികളും കേരളവും നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടു. ലോക കേരള സഭയോടുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന സെഷനില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ സഭാ രൂപീകരണം കേരള വികസനത്തില്‍ ഉാക്കാവുന്ന ഗുണപരമായ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടി. ഇവരുടെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിച്ചുകൊണ്ടാണ് പിന്നീട് സംസാരിച്ച പ്രവാസി നേതാക്കള്‍ ഉന്നയിച്ചത്. വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചു. ലോക കേരള സഭ സംസ്ഥാന വികസന ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തതായി അവര്‍ പറഞ്ഞു. പ്രവാസികളുടെ ഭാഗത്തുനിന്ന് ആദ്യം സംസാരിച്ച എം.എ യൂസഫലി പ്രവാസി സമ്പത്ത് വികസനത്തിന് കരുത്തുപകരുന്ന നിലയ്ക്ക് വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി. നാട്ടിലെത്തുന്ന പ്രവാസികള്‍ ഹര്‍ത്താല്‍ മൂലം ബുദ്ധിമുട്ടുന്ന കാര്യം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. മടങ്ങിയെത്തുന്ന പ്രവാസികളുടെ മോശമായ ആരോഗ്യത്തിലേക്കാണ് ഡോ. ആസാദ് മൂപ്പന്‍ വിരല്‍ ചൂണ്ടിയത്. മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും അവരുടെ രോഗ ചികില്‍സയ്ക്ക് വേണ്ടി സമ്പാദ്യം മുഴുവന്‍ ചിലവഴിക്കേണ്ട അവസ്ഥയാണെന്നു അദ്ദേഹം പറഞ്ഞു. പ്രവാസി സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കാന്‍ ഭരണകൂടവും പ്രതിപക്ഷവും ട്രേഡ് യൂണിയനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും സഭയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here