തിരുവനന്തപുരം :ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭയുദ് ആദ്യ യോഗത്തിൽ അമേരിക്കൻ പ്രതിനിധികളായി പങ്കെടുത്ത ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ഡോക്ടർ അനിരുദ്ധന് ഉദ്‌ഘാടന വേദിയിൽ ഇരിപ്പിടം. ഫൊക്കാനയുടെ മറ്റൊരു നേതാവായ ഡോക്റ്റർ ജോസ് കാനത്തിന് സഭയെ അഭിസംഭോധനചെയ്ത് സംസാരിക്കുവാനും സാധിച്ചു.ലോക കേരളം സഭയിൽ പങ്കെടുക്കുവാനും പ്രവാസികളുടെ പ്രശനങ്ങൾ നമ്മുടെ നിയമസഭയുടെ മുന്നിൽ അവതരിപ്പിക്കുവാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ: കാനാട്ട് കേരളാ ടൈംസിനോട് പറഞ്ഞു.കേദ്ര ഗവണ്മെന്റിന്റെ പ്രവാസി സമ്മാൻ ലഭിച്ച ഡോക്ടർ അനിരുദ്ധനും പ്രവാസികളുടെ എല്ലാ പ്രശനങ്ങളിലും ഇടപെടുകയും പല സർക്കാരുകളെ കൊണ്ടും നിരവധി നടപടികൾ കൈക്കൊള്ളുവാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള വ്യക്തിത്വമാണ് .ഏതൊരു പ്രവാസി സമ്മേളനത്തിലും അദ്ദേഹത്തിന് ലഭിക്കുന്ന ആദരവ് അമേരിക്കൻ മലയാളികൾക്ക് കൂടി ലഭിക്കുന്ന ആദരവാണ് .നിരവധി അമേരിക്കൻ മലയാളികൾ സഭയിലും ഗാലറിയിലെ പങ്കെടുത്ത സഭയായിരുന്നു ഇന്ന് സമാപിച്ച ലോക കേരളം സഭ .
നിയമസഭാ മന്ദിരത്തില്‍ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധന്‍, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നല്‍കിയ പലമാതൃകൡ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൌരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്ത് 178 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്തു.ഇതിൽ ആര് അമേരിക്കൻ മലയാളികൾ ഇടം പിടിച്ചിരുന്നു.
ഇപ്രകാരം നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നും 100 പേര്‍ പുറംരാജ്യങ്ങളില്‍നിന്നും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍നിന്നും 30 പേര്‍ വിവിധ വിഷയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അതായത് കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനംചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളസംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം. കേരളീയരുടെ പൊതുസംസ്കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ളവര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ‘നിര്‍ണായകപങ്കുവഹിക്കും. കേരളത്തിന്റെ ജനാധിപത്യവല്‍ക്കവരണചരിത്രത്തില്‍ ലോക കേരളസഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക. ഭാഷാപരമോ പ്രദേശപരമോ ആയ സങ്കുചിതചിന്തകളല്ല, മറിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത തുടങ്ങി കേരളം പൊതുവെ അംഗീകരിക്കുന്ന വിശ്വമാനവികതയുടെ മൂല്യങ്ങളായിരിക്കും ലോക കേരളസഭ ഉയര്‍ത്തിപ്പിടിക്കുക. ലോകകേരളത്തിന്റെ താല്‍പ്പര്യവൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശുപാര്‍ശചെയ്യുന്നതിനും ലോക കേരളസഭ പ്രയത്നിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here