ലണ്ടൻ: ഇൻഷുറൻസ് തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസിൽ അറസ്റ്റിലായ ലണ്ടനിലെ ഇന്ത്യൻ വംശജ ആർതി ധീറിനെ ഇൻറർ പോൾ ഇന്ത്യക്ക് കൈമാറും. 2017 ഫെബ്രുവരിയിൽ 12 വയസുകാരനെ കൊന്ന കേസിൽ കഴിഞ്ഞ ജൂണിലാണ് ആർതി ധീറിനെ സ്കോട്ട്ലാൻറ് യാർഡ് അറസ്റ്റ് ചെയ്യുന്നത്. ഇൻറർപോളിൻെറ ലുക്ക്ഒൗട്ട് നോട്ടീസിനെ തുടർന്നായിരുന്നു അറസ്റ്റ്.
ധീറിൻെറ ജാമ്യാപേക്ഷ ഇന്ന് വെസ്റ്റ് മിനിസ്റ്റേഴ്സ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. 50,000 പൗണ്ട് കോടതിയിൽ കെട്ടിവെച്ചാൽ ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്. തുക അടച്ചാൽ ഒരാഴ്ചക്കുള്ളിൽ നടപടികളാകുമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.
കേസിൽ ഗുജറാത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ആർതി ധീറിനൊപ്പം, നിധീഷ് മുന്ദ്, കൻവാൽജീത് റൈസദ എന്നിവരും കേസിൽ പ്രതികളാണ്. മൂവരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്നാണ് െപാലീസ് ഭാഷ്യം.
കുട്ടിെയ ദത്തെടുത്ത് 1.3 കോടി രൂപക്ക് ഇൻഷ്വർ ചെയ്തു. ഇൻഷ്വർ തുക രണ്ടു മൂന്ന് തവണകൾ കൃത്യമായി അടച്ച ശേഷം കുട്ടിയെ ഇന്ത്യയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.ഹീത്രു വീമാനത്താവളത്തിലെ ജീവനക്കാരിയാണ് ധീർ. ഇവർ ലണ്ടനിൽ വെച്ചാണ് മുന്ദിനെയും റൈസാദയെയും കണ്ടുമുട്ടുന്നത്. 2015 മുതൽ കുട്ടിയെ കൊല്ലുന്നതിനായി ആസൂത്രണം നടത്തിയിരുന്നെന്നും അതിനായി വാടക കൊലയാളികളെ ഏർപ്പെടുത്തിയതായും പൊലീസ് പറയുന്നു.