ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരാണ് കോണ്‍ഗ്രസെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞു. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ‘സുവര്‍ണകാല’ത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണു ഇപ്പോഴും. എന്നാല്‍ അന്നു റേഡിയോ, ടെലിവിഷന്‍, പ്രതിപക്ഷം എല്ലാം അവരുടെ വശത്തായിരുന്നു. ഹര്‍ജികളോ എന്‍ജിഒകളോ ഒന്നും അന്നുണ്ടായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ, സത്യസന്ധമായ പദ്ധതികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിലും വികസനം രാജ്യത്തുണ്ടാകുമായിരുന്നു. വര്‍ഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാര്‍ട്ടി തങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ചു. ഒരു കുടുംബത്തിന്റെ താല്‍പര്യം മാത്രമായിരുന്നു രാജ്യത്തിന്റെ താല്‍പര്യമെന്നും മോദി പറഞ്ഞു.

‘പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസുമാണു ജനാധിപത്യം കൊണ്ടുവന്നതെന്നാണ് അവര്‍ പറയുന്നത്. അതിനെങ്ങനെയാണു സാധിക്കുക. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അവര്‍ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങനെയാണോ? എന്തൊരു അഹങ്കാരമാണിത്. ജനാധിപത്യം നമ്മുടെ സംസ്‌കാരത്തില്‍ തന്നെയുള്ളതാണ്. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു ജനാധിപത്യം. ജനാധിപത്യത്തോട് അവര്‍ക്കു യാതൊരു പ്രതിബദ്ധതയുമില്ല’ മോദി ആരോപിച്ചു.

ജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസില്‍നിന്നു പഠിക്കാന്‍ സാധിക്കില്ല, സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ നേതാവെങ്കില്‍ ജമ്മു കശ്മീര്‍ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here