സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഒരു കേസ് ഒത്തുതീര്‍പ്പിലെത്തിയതായി സൂചന. ബിനോയ് 1.72 കോടി രൂപ ഉടന്‍ നല്‍കും.
ദുബൈ യാത്രാവിലക്കിന് കാരണമായ കേസാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. ഇതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചെന്നും സൂചനയുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മര്‍സൂഖിയുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ കേസുമായി ബന്ധപ്പെട്ട കുരുക്ക് അഴിയില്ല. രണ്ട് കേസുകള്‍ കൂടി ഫയല്‍ ചെയ്യാനും നീക്കമുണ്ട്.
ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം. 60,000 ദിര്‍ഹം പിഴ അടക്കാന്‍ കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു. കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
പത്തുലക്ഷം ദിർഹം (1.74 കോടി രൂപ) നൽകുന്നതിനു പരാജയപ്പെട്ടതിനാൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് നോട്ടിസിൽ പറയുന്നത്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ ബിനോയ്ക്കെതിരായ യാത്രവിലക്ക് നീക്കാൻ സാധിക്കും.