തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സ്‌പെഷ്യല്‍ വിഭവങ്ങള്‍ എത്തിക്കവേ സഹതടവുകാരന്‍ തൊണ്ടിയോടെ പിടിയിലിലായി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി കരുതിയ മീന്‍കറി മോഷ്ടിച്ച് സുനിക്ക് നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് പിടിവീണത്. സുനിക്ക് പതിവായി രഹസ്യത്തില്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ എത്തിച്ചു നല്‍കിക്കൊണ്ടിരുന്ന തടവുകാരനാണ് പിടിക്കപ്പെട്ടത്.

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഹഷീഷ് കടത്തുകേസിലെ പ്രതിയാണ് പിടിക്കപ്പെട്ട തടവുകാരന്‍. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇയാള്‍ക്കു വേണ്ടി ഹാജരാകുന്നതെന്നാണു വിവരം. ഒരു മാസം മുന്‍പ് രണ്ടുപേരുടെയും അഭിഭാഷകര്‍ ജയിലിലെത്തി ഒരു മണിക്കൂറിലേറെ ഇവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കായി ഓഫിസ് മുറിയില്‍ ഇവര്‍ക്കു ചില ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കി. അതിനു ശേഷമാണ് സുനിക്കു പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചു തുടങ്ങിയത്.

അടുക്കളയുടെ സമീപത്തുള്ള സെല്ലിലാണ് സുനി കഴിയുന്നത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. തടവുകാര്‍ക്കു സൗകര്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചു വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാണ്. ഇതിന്റെ ഫലമായാണു സുനിക്കു സ്‌പെഷല്‍ വിഭവങ്ങള്‍ നല്‍കിയ തടവുകാരന് പിടിവീണത്.

LEAVE A REPLY

Please enter your comment!
Please enter your name here