ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് ആളുകള്‍ കുറഞ്ഞത് ബിജെപിയെ നാണക്കേടിലാക്കി. ഒമാനില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ച ആളുകള്‍ എത്തിയില്ലെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിക്ക് മുപ്പതിനായിരം പേരെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നത് പതിമൂവായിരത്തോളം പേര്‍ മാത്രം.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചെങ്കിലും കസേരകളില്‍ പകുതിയും കാലിയായിരുന്നു. ആരാധകരുടെ ആഹ്ലാദത്തിനിടയിലും പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും കണ്ടു. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്‌തെങ്കിലും വന്നത് പതിമൂവായിരത്തോളം പേര്‍ മാത്രം. വി.ഐ.പി, വി.വി.ഐ.പി കസേരകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു.

ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബില്‍നിന്ന് പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്താതിരുന്നത് നാണക്കേടായി.

സംഭവം എന്തായാലും പ്രവാസ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസ്, സിപിഐഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നായിരുന്നു ബിജെപി അനുഭാവികളുടെ ആരോപണം. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി എന്തു പ്രഖ്യാപിച്ചുവെന്ന് മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനില്‍ പ്രവര്‍ത്തി ദിവസമായതും പരിപാടിക്ക് ജനപങ്കാളിത്തം കുറയാന്‍ കാരണമായതായി കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here