അയോധ്യ: രാമജന്മ ഭൂമിബാബരി മസ്ജിദ് തര്‍ക്കം സുപ്രിംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെ വീണ്ടും രഥയാത്രയുമായി വിശ്വഹിന്ദു പരിഷത്ത്. രാമരാജ്യ യാത്ര എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് ഇന്ന് തുടങ്ങി . ആറ് സംസ്ഥാനങ്ങളിലൂടെ രണ്ട് മാസം സഞ്ചരിച്ച് രാമേശ്വരത്ത് യാത്രക്ക് സമാപനമാവും. മാര്‍ച്ച് 11നാണ് യാത്ര കേരളത്തിലെത്തുക. മാനന്തവാടിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുന്ന യാത്ര പിന്നീട് കണ്ണൂര്‍, കോഴിക്കോട്, മേലറ്റൂര്‍ (മലപ്പുറം), പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ വഴി മധുരയില്‍ എത്തും.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്രക്ക് തുടക്കം കുറിച്ചത് . യു.പിയെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുന്ന യോഗിയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുമെന്നതായിരുന്നു.
1990കളിലാണ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രചാരണം ആരംഭിക്കുന്നത്. എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ കലാശിച്ചത്. അദ്വാനിയുടെ യാത്ര ബിഹാറില്‍ അന്നത്തെ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ഇടക്കുവച്ച് നിര്‍ത്തേണ്ടിവന്നു. എന്നാല്‍ യാത്രകടന്നുപോയ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വര്‍ഗീയതക്ക് അടിത്തറപാകുന്നതില്‍ അദ്വാനിയുടെ പ്രചാര കാര്യമായ പങ്കുവഹിച്ചിരുന്നു.