തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം പറഞ്ഞ സമയത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. നവംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗൗതം അദാനി ഉറപ്പു നൽകിയത്.
അതേസമയം, വിഴിഞ്ഞം തുറമുഖനിർമാണക്കരാറിൽ സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഇന്ന് ഒപ്പിടും. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തുറമുഖ സെക്രട്ടറി ജയിംസ് വർഗീസും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ: സന്തോഷ് കുമാർ മഹാപത്രയുമാണു കരാർ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ മന്ത്രി കെ. ബാബു, ധനമന്ത്രി കെ.എം. മാണി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ പങ്കെടുക്കും.
5552 കോടി രൂപ മുതൽമുടക്കുള്ള ഒന്നാംഘട്ട നിർമാണത്തിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തിൽ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു. നേരിട്ടുള്ള തൊഴിലവസരങ്ങൾ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും. കണ്ടെയ്നർ ഹാൻഡ്‍ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.
കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കൻ കേരളത്തിനും തമിഴ്നാടിന്റെ തെക്കൻ ജില്ലകൾക്കും ആവശ്യമായ പെട്രോളിയം ഉൽപന്നങ്ങൾ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികൾ വിഭാവനം ചെയ്യുന്നുണ്ട്.