തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെയാണെന്ന പതിവ് പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായും നിയമപരമായും സി.പി.എം എന്ന വിപത്തിനെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറാവേണ്ടതെന്നും അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂരിൽ ആർ. എസ്. എസുകാരെ കൊല്ലുന്നതിന് സി. പി. എം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിൻറെ ആക്രമണഭീഷണിയിൽ നിന്ന് മുസ്ളീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങൾ ആർ. എസ്. എസ്സിനെ നേരിടുന്നത് എന്നാണ്. എന്നാൽ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിൻറെ
ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം. ഫസലിൻറെ കാര്യത്തിലും അരിയിൽ ഷുക്കൂറിൻറെ കാര്യത്തിലും നാദാപുരത്തെ ലീഗ് പ്രവർത്തകൻറെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാം. പാർട്ടി ഗ്രാമങ്ങളിൽ തങ്ങൾക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സി. പി. എം രീതി. കൂടുതൽ ഇരകളാവുന്നത് ആർ. എസ്. എസ്സ് ആണെന്നു മാത്രം. സി. പി. എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികൾ ചെയ്യുന്നതുതന്നെയാണ് സി. പി. എമ്മും ചെയ്യുന്നത്. ഇപ്പോഴത്തെ കെലപാതകത്തിനു പിന്നിലും ഉന്നതനേതാക്കൾ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂർ ശാന്തമാവുകയില്ല. ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്നുള്ള പതിവു പ്രചാരണം അവസാനിപ്പിക്കാൻ കോൺഗ്രസ്സ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അതിന് പിന്തുണ നൽകാനാണ് കോൺഗ്രസ്സ് തയ്യാറാവേണ്ടത്. സി. പി. എമ്മിനൊപ്പം കൂട്ടുകൂടാൻ ഓടി നടക്കുന്ന രാഹുൽഗാന്ധിയെ ആദ്യം ഇതു പറഞ്ഞുമനസ്സിലാക്കാനാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം തയ്യാറാവേണ്ടത്. ഈ വിപത്തിനെ എതിർത്തുതോൽപ്പിക്കാൻ ബി. ജെ. പിക്കുമാത്രമേ കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്. കോൺഗ്രസ്സ് അണികളും ചില നേതാക്കളും ആ കാര്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹൻ ഉണ്ണിത്താൻറെ വാക്കുകൾ അതാണ് കാണിക്കുന്നത്. സുധാകരൻറെ ശൗര്യം കണ്ണൂരിൽ പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ചപരമാർത്ഥമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here