ഇത് പണ്ട് നടന്ന ഒരു സംഭവം ആണ് .പണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ കരുതരുത് പണ്ട് പണ്ട്……പണ്ട് നടന്നതാണെന്ന്. ഏകദേശം 10 – 20 വർഷം മുൻപ് നടന്നത് എന്ന് കരുതിയാൽ മതി. ഇത് ഒരു സംഭവം ആണോ എന്ന് ചോദിച്ചാൽ …… അത് നിങ്ങൾ വായനക്കാർക്ക് വിടുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ 10 കഴിഞ്ഞ് തുടർന്നും സ്കൂളിൽ തുടർന്ന് പഠിക്കേണ്ട കാലം അല്ല. കോളേജിനോട് ചേർന്ന് പ്രീഡിഗ്രി ഉള്ള സമയം. ഹൈസ്കൂൾ കഴിഞ്ഞാൽ പിന്നെ എല്ലാവരും കുമാരൻമാരും കുമാരികളും ആകുന്ന കാലം. ഏതോ ഒരു സിനിമയിൽ പറയുന്നതുപോലെ “പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല ” എന്ന് വിശ്വസിച്ചിരുന്നവർ ഉള്ള കാലം. സ്കൂളിന്റെ കെട്ടുപാടുകളിൽ നിന്നും അദ്യാപകരുടെ ശിക്ഷണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി ഒറ്റ ബുക്കും പേനയുമായി ബസ്സിന്റെ ഫുഡ്ബോഡിലും, ലാഡറിലും തൂങ്ങി നിന്ന് യാത്ര ചെയ്യാൻ അനുവാദം കിട്ടുന്ന കാലം. സ്കൂളിലെ സ്കൗട്ടിൽ നിന്നും ,എൻ സി സി യിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതും, എസ് ഫ് ഐ, കെ സ് യു, എ ബി വി പി, തുടങ്ങിയ വിദ്യാർത്ഥി പ്രസ്താനങ്ങളോട് ചേർന്ന് പ്രവർത്തിക്കാനും, സമരം ചെയ്ത് പരസ്പരം തല്ലിയും കോളേജ് ബസ്സും, കെ സ് ആർ ടി സി യും തല്ലിതകർത്ത് വീര്യം കാണിക്കാനും ചോര തിളക്കുന്ന സമയം. ഇത് മാത്രമല്ല കേട്ടോ ആൺകുട്ടിക്ക് പെൺകുട്ടിയോട് പ്രേമമെന്ന വികാരം തളിരിടുന്ന സമയവും കൂടിയാണത്. പെൺകുട്ടികൾ/ആൺകുട്ടികൾ സുഹൃത്തുക്കളായി ഉണ്ടെങ്കിൽ പോലും ഒരു പ്രത്യേക ഇഷ്ടവും താൽപര്യവും ഏതെങ്കിലും ഒരാളോട് കൂടുതലായി ഉണ്ടാവുകയും ആ ആളെ കാണാൻ വേണ്ടി മാത്രമായി പഠിക്കാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങുന്നവരും ഉള്ള കാലം. (നമ്മുടെ ഇന്നത്തെ കാലത്ത് കോളേജ് വിദ്യാഭ്യാസം വരെയൊന്നും പോകണ്ട പ്രേമിക്കാൻ.) ആ അതു പോട്ടെ അതല്ലല്ലോ നമ്മൾ പറഞ്ഞ് വന്നത്.

നമ്മുടെ നാട്ടിലെ ചുരുക്കം ചില കോളേജുകൾ ഒഴിച്ചാൽ 70-80%കോളെജുകളും ഏതെങ്കിലുമൊക്കെ കുന്നിന്റെ മുകളിൽ ആയിരിക്കും. രാവിലെ ബസ്സിറങ്ങി കുന്നുകയറി വേണം കോളെജിൽ എത്താൻ. ഞങ്ങളുടെ കോളെജിന് താഴെ ഒരു അച്ചായന്റെ ബേക്കറി ഉണ്ടായിരുന്നു. വായിൽ കൊതിയൂറും വിഭവങ്ങൾ ചില്ലുകൂട്ടിലും അലമാരയിലുമൊക്കെ ആയി നിരത്തി വെച്ചിരിക്കും. കൂടാതെ അവിടെയുള്ള മേശപ്പുറത്ത് 200 പേജിന്റെ വരയിട്ട ഒരു ബുക്കും. പിള്ളേരുടെ പറ്റ്പടി എഴുതുന്നത് അതിനകത്താണ്. ചില വിരുതൻമാർ മുങ്ങി നടക്കും, പക്ഷേ അച്ചായന്റെ കണ്ണ് വെട്ടിച്ച് ബസ്സിറങ്ങി മല കയറാം എന്ന് കരുതേണ്ട, പുളളിക്കാരൻ ഓടിച്ചിട്ട് പിടിച്ചിരിക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും കോളേജ് ബസിൽ ചേട്ടായിമാരൊത്തുള്ള യാത്ര ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. വൈകുന്നേരത്തെ തിരിച്ചുള്ള യാത്രയാണ് രസം പകരുന്നത്. പകൽ മുഴുവൻ പ്രഫസർമാരുടെ ക്ലാസും ബോറൻ ലാബും കഴിഞ്ഞ് തളർന്ന് കോളേജ് ബസിൽ കയറുംബേൾ ഏറ്റവും പുറകിലുള്ള മൂന്ന്, നാല് സീറ്റുകൾ ഞങ്ങൾ കൈയ്യടക്കും പിന്നീട് ഉച്ചത്തിലുള്ള പാട്ടും ബഹളവും തന്നെ.പണ്ടൊക്കെ നെല്ല് കൊയ്യുംമ്പോളും കറ്റ കെട്ടുംമ്പോഴുമൊക്കെ കർഷകർ പാടുന്ന പാട്ടിന് സാമ്യമായി വരും.”താനാരോ തന്നാരോ” പാട്ടും കൊടുങ്ങല്ലൂരെ ഭരണിപ്പാട്ടുകളും ആദ്യമായി പരിചയപ്പെടുന്നത് ഈ യാത്രകളിൽ ആയിരുന്നു.മറിച്ച് ചൊല്ലൽ എന്നൊരു കലാരൂപവും പരിചയപ്പെടുന്നതും ഇവിടുന്ന് തന്നെ
നമ്മൾ പറഞ്ഞ് വന്ന വിഷയത്തിൽ നിന്നും മാറിപ്പോകുന്നോ എന്ന് ഒരു സംശയം. അല്ല അത് അങ്ങനെയാണ് പഴയ കാല ഓർമ്മകളിലേയ്ക്ക് കൂപ്പുകുത്തുംമ്പോൾ സംഭവിക്കുന്ന ഒരു ചെറിയ പ്രശ്നം… തിരിച്ച് വിഷയത്തിലേയ്ക്ക് വരാം.അക്കാലത്ത് പ്രേമിക്കാൻ മാത്രമായും, രാഷ്ട്രീയം കളിക്കാൻ മാത്രമായും, പിന്നെ പഠിക്കാൻ മാത്രമായും കോളേജിലേയ്ക്ക് വരുന്ന കൗമാരക്കാർ; ഇനിയും ചില കൂട്ടർ സിനിമ കാണാൻ വേണ്ടി മാത്രമായി കോളേജിലേയ്ക്ക് എന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങുന്നവർ, സിനിമയ്ക്കുള്ള കാശ് തികഞ്ഞില്ലെങ്കിൽ അതിന് വേണ്ടി ബക്കറ്റ് പിരിവ് വരെനടത്തും.1 ഒരിക്കൽ മോഹൻലാലിന്റെയോ മറ്റോ ഒരു സിനിമ റിലീസ് ചെയ്യുന്ന ദിവസം, എന്തുകൊണ്ടോ റിലീസ് ദിവസം സിനിമകാണാൻ സാധിച്ചില്ല. പിറ്റേ ആഴ്ച്ച 3 ദിവസത്തേയ്ക്ക് കോളേജ് അവധിയും, കൂട്ടുകാർ എല്ലാം ചേർന്ന് സിനിമയ്ക്ക് പോകാൻ പദ്ധതി തയ്യാറാക്കി.3 നോയമ്പ് പ്രമാണിച്ചായിരുന്നു കോളേജിന് അവധി; അത് മന:സിലാക്കാതെ വീട്ടിൽ “ക്ലാസ്” ഉണ്ടെന്ന് പറഞ്ഞ് നേരെ സിനിമയ്ക്ക് വിട്ടു. കൂട്ടുകാരൊത്ത് ആർത്തുല്ലസിച്ച് സിനിമ ടിക്കറ്റിന് വരിവരിയായി നിൽക്കുംബോൾ ആൾക്കൂട്ടത്തിൽ നല്ല പരിചയമുള്ള ഒരു മുഖം. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയ പിറകെ എന്റെ കൂടെ പഠിക്കുന്ന ചില പഠിപ്പിസ്റ്റുകളെ വിളിച്ച് ക്ലാസ് ഇല്ലെന്ന് ഉറപ്പ് വരുത്തി എന്റെ കള്ളത്തരം കൈയ്യോടെ പൊക്കാൻ വന്ന എന്റെ സ്വന്തം അപ്പനായിരുന്നു അത്. അപ്പനെന്നെ കണ്ടോ എന്നൊന്നും ഉറപ്പ് വരുത്താൻ നിൽക്കാതെ തീയറ്ററിൽ നിന്നും ഇറങ്ങി ഓടി. ഒരു വിധത്തിൽ ബസ് പിടിച്ച് വീട്ടിൽ എത്തി ഒന്നും സംഭവിക്കാത്തവനെപ്പോലെ ഭക്ഷണം കഴിച്ച് അപ്പന്റെ വരവും പ്രതീക്ഷിച്ച് ഇരുന്നു.

അപ്പൻ എന്നെ കാണാഞ്ഞിട്ട് സിനിമയ്ക്ക് കയറിയതോ അല്ലെങ്കിൽ അടുത്തുള്ള ബാറിൽ നാരങ്ങാവെള്ളം കുടിക്കാൻ കേറിയതോ എന്താണെന്ന് അറിയില്ല വീട്ടിൽ എത്താൻ താമസിച്ചു.അപ്പന്റെ വരവ് താമസിക്കുംതോറും എന്റെ ഉള്ളിൽ പെരുംമ്പറ മുഴങ്ങിക്കൊണ്ടെ ഇരുന്നു. എന്തും സംഭവിക്കാം.വടിക്കണോ അതോ ബെൽറ്റിനാണോ അടി വീഴുന്നത് എന്ന് ഇനി അറിഞ്ഞാൽ മതി. അന്നൊക്കെ സിനിമയ്ക്ക് പോവുക എന്ന് പറയുന്നത് ഞങ്ങൾ ഗ്രാമങ്ങളിൽ പാർക്കുന്നവർക്ക് കൊടിയ പാപങ്ങളുടെ ഗണത്തിൽ പെടുന്ന കാര്യങ്ങൾ ആണ്. കാത്തിരിപ്പിന് വിരാമമിട്ട് അപ്പൻ കയറി വന്നു. ബാറിൽ കയറി നാരങ്ങാ വെള്ളം വല്ലതും കുടിച്ചിട്ടുണ്ടോ! അറിയില്ല. വീടിന്റെ പുറക് വശത്ത് എരുത്തിലിനോട് ചേർന്ന് അപ്പന്റെ വിളിക്കായി പേടിച്ച് വിറച്ച്നിന്നു. അകത്ത് അമ്മയും അപ്പനും എന്തൊക്കെയോ സംസാരിക്കുന്നു. ഒന്നും വ്യക്തമല്ല.പുന്നാര അനിയൻമാരെ ചാരൻമാരായി അയച്ചു. അവര് അവിടൊക്കെ കറങ്ങി തിരിഞ്ഞ് എത്തി.അച്ചാച്ചാ അടി മേടിക്കാൻ പുറകുവശം റെഡിയാക്കി വെച്ചോളു എന്ന് ഉപദേശിച്ച് കളിക്കാനായി ഓടി. ആകെ ഒരാശ്വാസം അമ്മയാണ്. മൂത്ത മകൻ എന്നൊരു പരിഗണനയും സ്നേഹവും എന്നും തന്നിരുന്നു. തലയ്ക്ക് കൈയ്യും കൊടുത്ത് ഇനി എന്ത് ചെയ്യും എന്നോർത്ത് ഇരിക്കുംമ്പോൾ പുറകിലൊരു കാൽപ്പെരുമാറ്റം. ഇപ്പോ അടി വീഴും എന്ന പ്രതീക്ഷയിൽ പുറകോട്ട് നോക്കാൻ പോലും കെൽപ്പില്ലാതെ ഇരിക്കുംബോൾ സ്നേഹത്തോടെ അമ്മയുടെ കരതലം തോളിൽ പതിഞ്ഞു. അതുവരെ ഹൃദയത്തിൽ കൊണ്ടു നടന്ന ഭയവും, സങ്കടവും ദൂരെ ഒഴിഞ്ഞു. സ്നേഹത്തോടെ നിറുകയിൽ തടവി അമ്മ പറഞ്ഞു ” എടാ മോനെ മൂന്നു നൊയമ്പിന് കോളേജിൽ ക്ലാസ് ഇല്ലെന്ന് ഉള്ള കാര്യം ഞങ്ങൾക്ക് അറിയില്ല എന്ന് കരുതിയോ” അമ്മയോട് എന്ത് പറയാൻ പറ്റിപ്പോയി. അപ്പൻ എന്നെ തപ്പി നടന്ന ക്ഷീണം കൊണ്ടാ അതോ ബാറിൽ കയറി നാരങ്ങാ വെള്ളം കുടിച്ചതിന്റെ ഹാംഗ്ഓവർ കൊണ്ടോ അധികം സംസാരിക്കാൻ നിൽക്കാതെ നേരെ ബെഡ് റൂമിലേയ്ക്ക് കയറി
ഇപ്പോൾ എന്റെ കുട്ടികളുമായി തീയറ്ററിൽ സിനിമയ്ക്ക് പോകുംപോൾ എന്തിനെന്നറിയാതെ ഈ കാര്യങ്ങൾ മറവിയുടെ മൂടുപടം നീക്കി ഉള്ളിലേയ്ക്ക് എത്തി നോക്കും….. ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല എന്ന് എന്നെ വീണ്ടും ഓർമ്മപ്പെടുത്താൻ വേണ്ടിയാകാം…..

റോബിൻ കൈതപ്പറമ്പ്: …

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here