വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചപ്പോള്‍, ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നു വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട അഞ്ചു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ആക്‌സിയോസ് എന്ന യുഎസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സംഭവം ഇങ്ങനെ: യുഎസ് പ്രസിഡന്റിനോടൊപ്പം ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നറിയപ്പെടുന്ന കറുത്ത പെട്ടിയുമായി ഒരു സൈനികന്‍ എപ്പോഴും ഉണ്ടാവും. അടിയന്തര സാഹചര്യത്തില്‍ അണ്വായുധം പ്രയോഗിക്കാന്‍ ഉത്തരവിടണമെങ്കില്‍ ഈ പെട്ടിയിലുള്ള രഹസ്യകോഡ് പ്രസിഡന്റ് തന്നെ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ അറിയിക്കണമെന്നതാണു നടപടിക്രമം.

2017 നവംബര്‍ ഒന്‍പതിനു ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ സന്ദര്‍ശിക്കുമ്പോള്‍ പെട്ടിയുമായി ട്രംപിനോടൊപ്പം സൈനികനും ചെന്നു. എന്നാല്‍ ചൈനീസ് സുരക്ഷാഭടന്‍ ഇയാളെ തടഞ്ഞുനിര്‍ത്തി. വിവരം അറിഞ്ഞു തൊട്ടുമുന്നിലുണ്ടായിരുന്ന വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ ജെണ്‍ കെല്ലി പിന്നിലേക്കു വന്നു സൈനികനോടു മുന്നോട്ടുപോകാന്‍ പറഞ്ഞു.

ഇതിനിടെ, കെല്ലിയെയും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈവച്ചുതടഞ്ഞെങ്കിലും മുന്‍ നാവിക ജനറല്‍ കൂടിയായ കെല്ലി കൈ തട്ടിയെറിഞ്ഞു. ഒപ്പമുണ്ടായിരുന്ന യുഎസ് സീക്രട്ട് സര്‍വീസിലെ സുരക്ഷാഭടന്‍ ഞൊടിയിടയില്‍ ചൈനക്കാരനെ മലര്‍ത്തിയടിച്ചു. എല്ലാം നിമിഷങ്ങള്‍ക്കകമായിരുന്നു. തുടര്‍ന്നു ചൈനീസ് സുരക്ഷാമേധാവി യുഎസ് ഉദ്യോഗസ്ഥരോടു മാപ്പു പറയുകയും ചെയ്തു.

ചൈനീസ് ഉദ്യോഗസ്ഥര്‍ യുഎസ് പ്രസിഡന്റിനെ അപമാനിച്ചിട്ടുള്ളത് ഇതാദ്യമല്ല. 2016ല്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമ യുഎസിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകരും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്‌പോരുണ്ടായി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ വാതില്‍ തുറന്നിട്ടും ഇറങ്ങാനുള്ള ഗോവണി വന്നില്ല. ലോകത്തെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവന്‍ എത്തിയിട്ടും ഗോവണിക്കായി കാത്തുനില്‍ക്കേണ്ടി വന്നതു ലോകത്തെ അന്നു ഞെട്ടിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോള്‍ മാറിനില്‍ക്കാനായിരുന്നു ചൈനക്കാരുടെ നിര്‍ദേശം. അതു യുഎസ് പ്രസിഡന്റാണെന്നും അദ്ദേഹത്തിന്റെ വിമാനമാണെന്നും വൈറ്റ്ഹൗസിലെ മാധ്യമപ്രവര്‍ത്തകരാണെന്നും ചൂണ്ടിക്കാട്ടി യുഎസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടപ്പോള്‍ ഇതു തങ്ങളുടെ രാജ്യമാണെന്നായിരുന്നു അവരുടെ ആക്രോശം.

LEAVE A REPLY

Please enter your comment!
Please enter your name here