കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം സമ്മതിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് സിപി.എം പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതിനു ശേഷം നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.

പൊലിസ് അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്കും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഴക്കുന്ന് മുടക്കോഴിമല സ്വദേശിയായ ആകാശ് പ്രാദേശിക സി.പി.എം നേതാവിന്റെ മകനാണ്. പൊലിസ് മുടക്കോഴിമലയിലും തില്ലങ്കേരിയിലെ മറ്റിടങ്ങളിലും തിരച്ചില്‍ ശക്തമാക്കിയതോടെ ഇരുവരെയും ഗത്യന്തരമില്ലാതെ സി.പി.എം തന്നെ കീഴടങ്ങാനെത്തിക്കുകയായിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു മാലൂര്‍ പൊലിസ് സ്റ്റേഷനിലെ കീഴടങ്ങല്‍.

എന്നാല്‍, അറസ്റ്റിലായ ആകാശ് തില്ലങ്കരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സി.പി.എം നേതാക്കള്‍ വാദിച്ചിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യു!ഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ഇനി മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമേ പങ്കെടുക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചാണ് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here