കൊച്ചി: കപ്പല്‍ശാലയിലെ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അറ്റകുറ്റപണി നടത്തും മുന്‍പ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിന് സമര്‍പ്പിച്ചു.
സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ശുപാര്‍ശ.
തീപ്പിടുത്തമുണ്ടാക്കാന്‍ സാധ്യതയുള്ള വാതകങ്ങളൊന്നും ഇല്ലെന്ന് ഓരോ ദിവസവും പണി തുടങ്ങും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. കപ്പലിന് ഇത്തരത്തില്‍ ഗ്യാസ് ഫ്രീ പെര്‍മിറ്റ് ഉണ്ടായിരുന്നുവെന്നാണ് അപകടമുണ്ടായ ദിവസം ഷിപ്പ്!യാര്‍ഡ് അധികൃതര്‍ പറ!ഞ്ഞത്. എന്നാല്‍ ഒരാഴ്ചക്കാലത്തേക്ക് നല്‍കിയ ഒരു പെര്‍മിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സംഭവം നടന്ന ദിവസം പരിശോധന നടന്നതിന്റെ തെളിവുകളൊന്നും അധികൃതര്‍ക്ക് ഹാജരാക്കാനായില്ലെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വിഭാഗം പറയുന്നു. ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഇതുപ്രകാരം നിയമനടപടി നേരിടേണ്ടത്.
വെല്‍ഡിംഗിന് ഉപയോഗിച്ച അസറ്റ്‌ലിന്‍ വാതകം ചോര്‍ന്ന സമയത്ത് സ്വിച്ച് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ സ്പാര്‍ക് ഉണ്ടായതോ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോ ആകാം തീപ്പിടുത്തത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.