കൊച്ചി ∙ ഏഷ്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനുള്ള മിസ് ഏഷ്യ 2015 മൽസരത്തിനു കൊച്ചി വേദിയാകുന്നു. 18നു കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന സൗന്ദര്യ മൽസരത്തിൽ ഇന്ത്യയ്ക്കു പുറമെ 13 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികൾ കിരീടത്തിനായി മൽസരിക്കും. മിസ് ക്വീൻ ഓഫ് ഇന്ത്യാ ജേതാവ് കനികാ കപൂറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അസർബൈജാൻ, ബഹ്റിൻ, ഭൂട്ടാൻ, ചൈന, ഇറാൻ, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, ടിബറ്റ്, തുർക്ക്മെനിസ്ഥാൻ, യുഎഇ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരും സൗന്ദര്യപ്പോരാട്ടത്തിനെത്തും.
മിസ് ഏഷ്യ സൗന്ദര്യമൽസരാർഥികൾ നമസ്കാരം കേരളം എന്നുപറഞ്ഞാൽ എങ്ങനിരിക്കും?
നാഷനൽ കോസ്റ്റ്യൂം, ബ്ലാക് കോക്ടെയിൽ, വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലാണു മൽസരം. ബിക്കിനി തുടങ്ങിയ റൗണ്ടുകൾ മിസ് ഏഷ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൽസരാർഥികളുടെ ഗ്രൂമിങ് സെഷൻ കൊച്ചിയിലും ആലപ്പുഴയിലും നടക്കും. ഫാഷൻ കൊറിയോഗ്രഫർമാരായ അരുൺ രത്ന, സമീർഖാൻ, മിസ് ഏഷ്യ ഇന്റർനാഷനൽ വാലന്റീന രവി എന്നിവരാണു നേതൃത്വം നൽകുന്നത്. ഫൈനൽ ഇവന്റ് സംവിധാനം ചെയ്യുന്നതു അജിത് രവി പെഗാസസാണ്. മിസ് ഏഷ്യയ്ക്ക് അഞ്ചുലക്ഷം രൂപ, ഫസ്റ്റ് റണ്ണറപ്പിനു രണ്ടു ലക്ഷം, സെക്കൻഡ് റണ്ണറപ്പിന് ഒരു ലക്ഷം എന്നിങ്ങനെയാണു സമ്മാനത്തുക. മണപ്പുറം ഗ്രൂപ്പാണ് സ്പോൺസർ.
െബസ്റ്റ് നാഷനൽ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുൾ െഹയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഫെയ്സ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പഴ്സനാലിറ്റി, മിസ് ക്യാറ്റ്‌വോക്ക്, മിസ് പെർഫെക്ട് ടെൻ, മിസ് വ്യൂവേഴ്സ് ചോയിസ്, മിസ് ഫൊട്ടോജെനിക് തുടങ്ങിയ കിരീടങ്ങളും വിതരണം ചെയ്യും. ഇതിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ, അർഹരായവർക്കു ഹൃദയ ശസ്ത്രക്രിയയ്ക്കു സഹായം നൽകുന്ന ‘100 ലൈഫ് ചാലഞ്ച് ’ പദ്ധതിക്കു വിനിയോഗിക്കുമെന്ന് അജിത് രവി പെഗാസസ് പറഞ്ഞു. മൽസരം കാണാനുള്ള ടിക്കറ്റുകൾ http://in.bookmyshow.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. മിസ് ഏഷ്യയുടെ ആദ്യ എഡിഷനാണു കൊച്ചി വേദിയാകുന്നത്.