ന്യൂഡൽഹി∙ ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന വാദത്തിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കവെ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ തെളിവ് ലഭിച്ചതായി വെളിപ്പെടുത്തൽ. വർഷങ്ങളായി മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രവും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്ന് ഹിന്ദുസ്ഥാ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 20 വർഷത്തിന് ശേഷമാണ് ദാവൂദിന്റെ ചിത്രം പുറത്തുവരുന്നത്. ചിത്രം ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.
ദാവൂദ്, ഭാര്യ മെഹ്ജാബീൻ ഷെയ്ഖ്, മകൻ മൊയീൻ നവാസ്, പെൺമക്കളായ മഹ്റൂക്, മെഹ്റീൻ, മാസിയ എന്നിവർ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നിലവിൽ താമസമെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ദാവൂദിന്റെ മകളായ മഹ്റൂകിനെ വിവാഹം കഴിച്ചിരിക്കുന്നത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദാണ്.
ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രിൽ മാസത്തിലെ ടെലഫോൺ ബില്ലും ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിലുള്ള വിലാസവും കറാച്ചിയിലേതാണ്. ഇതിന് പുറമെ, ദാവൂദിന്റെ കുടുംബാംഗങ്ങൾ പാക്കിസ്ഥാനിൽ നിന്ന് ദുബായിലേക്കും ദുബായിൽ നിന്ന് തിരികെ പാക്കിസ്ഥാനിലേക്കും ഈ വർഷം ഒട്ടേറെത്തവണ യാത്ര ചെയ്തതിന്റെ തെളിവുകളുമുണ്ട്. ദാവൂദിന്റെ പാക്കിസ്ഥാനി പാസ്പോർട്ടിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്. ദാവൂദ് പാക്കിസ്ഥാനിൽത്തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്ന തെളിവുകളാണിവ.