മുംബൈ∙ ഇന്ത്യൻ ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 351 പോയിന്റ് ഉയർന്ന് 26,092 ലും നിഫ്റ്റി 98 പോയിന്റ് ഉയർന്ന് 7,907 ലുമാണ് വ്യാപാരം അവസാനിച്ചത്.
രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും അധികം വൈകാതെ വീണ്ടും താഴേക്ക് പോയി. വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് 350 പോയിന്റ് ഉയർന്നു നിഫ്റ്റി 100 പോയിന്റും ഉയർന്നിരുന്നു. ചൈനീസ് ഓഹരി വിപണികൾ ഒഴിച്ച് മറ്റ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്. സ്വർണവിലയിൽ മാറ്റമില്ല. പവൻ 20,480 രൂപ.
ചൈനയിലെ സാമ്പത്തികമാന്ദ്യം ചൈനീസ് ഓഹരി വിപണിക്കു കനത്ത തിരിച്ചടി നൽകിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്നലെ മൂക്കുകുത്തിയിരുന്നു. സെൻസെക്സ് 1624.51 പോയിന്റ് ഇടിഞ്ഞ് 25,741.56ൽ എത്തിയിരുന്നു. ഒരു ദിവസത്തെ ഏറ്റവും കനത്ത ഇടിവിനാണു വിപണി സാക്ഷ്യം വഹിച്ചത്.
2009 ജനുവരി ഏഴിനു ശേഷം സൂചിക ഇത്രയധികം താഴേക്കു വീഴുന്നതും ഇതാദ്യം. 26,730 ൽ ആരംഭിച്ച സൂചിക ഒട്ടും വൈകാതെ തന്നെ താഴേക്കു വീഴുകയായിരുന്നു. 1741.35 പോയിന്റിന്റെ ഇടിവാണ് ഒരവസരത്തിൽ നേരിട്ടത്. ഏഴു വർഷത്തിനിടെ ഇതാദ്യമായാണു വ്യാപാരമധ്യത്തിൽ സൂചിക ഇത്രയധികം ഇടിയുന്നത്. 2008 ജനുവരി 21ന് 2062 പോയിന്റ് താഴ്ന്നിരുന്നു.