ന്യൂഡൽഹി∙ സദാചാര പൊലീസിങ്ങിന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗോവയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രമോദ് മുത്തലിക്ക് നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളി. 2009ൽ മംഗളൂരുവിൽ ശ്രീറാം സേന നടത്തിയ അക്രമങ്ങളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
പബ്ബില്‍ കയറി പെണ്‍കുട്ടികളെ മര്‍ദിക്കുകയാണോ ശ്രീറാംസേനയുടെ ജോലിയെന്ന് കോടതി ആരാഞ്ഞു. ഗോവയില്‍ പ്രവേശനം നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് മുത്തലിക്ക് സുപ്രീംകോടതിയെ സമീപിച്ചത്. ആറുമാസത്തേക്കാണ് നിരോധനം.
മതപരമായ കാര്യങ്ങൾക്ക് സംസ്ഥാനത്തു പ്രവേശിക്കാൻ അനുവദിക്കണമെന്നായിരുന്നു മുത്തലിക്കിന്റെ ആവശ്യം. ഓൾ ഇന്ത്യ മജിലിസ് ഇത്തെഹാദുൽ മുസ്‌ലീമെൻ മേധാവി അസാസ്സുദ്ദീൻ ഒവൈസിയെയും സഹോദരൻ അക്ബറുദ്ദാൻ ഒവൈസിയെയും സാമൂഹിക പ്രവർത്തകനായ ബിനായക് സെന്നിനെയും ഗോവയിൽ നിരോധിച്ചിട്ടില്ലെന്ന് ഹർജിയിൽ മുത്തലിക് ചൂണ്ടിക്കാട്ടി