കൊച്ചി ∙ ലോകപ്രശസ്ത സുറിയാനി പണ്ഡിതനും യാക്കോബായ സഭ മുൻ വൈദിക ട്രസ്റ്റിയുമായ ഡോ. കുര്യൻ കണിയാംപറമ്പിൽ കോർ എപ്പിസ്കോപ്പ(103) അന്തരിച്ചു. കാഞ്ഞിരമറ്റത്തെ വസതിയിലായിരുന്നു അന്ത്യം.
കാഞ്ഞിരമറ്റത്ത് കണിയാംപറമ്പിൽ പൗലോസിന്റെയും ആയമ്മയുടെയും മൂത്തമകനായി 1913 ഫെബ്രുവരി 27–നാണ് കണിയാംപറമ്പിലച്ചൻ ജനിച്ചത്. കാഞ്ഞിരമറ്റം സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കോടനാട് സീയോൻ ആശ്രമത്തിൽ വൈദിക പഠനത്തിനു ചേർന്നു. ഗുരുവായ ഔഗേൻ റമ്പാന്റെ കീഴിൽ ആറു മാസം സുറിയാനി അഭ്യസിച്ചു. ഇക്കാലയളവിൽ ഔഗേൻ റമ്പാന്റെ പ്രേരണയിൽ അദ്ദേഹം കവിതകൾ എഴുതി തുടങ്ങി. 1925 മാർച്ച് 25ന് കുമരകം ആറ്റമംഗലം പള്ളിയിൽ പന്ത്രണ്ടാം വയസിൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. 1932–ൽ കശീശാപട്ടം ലഭിച്ച അദ്ദേഹം 1950–ൽ കോർ എപ്പിസ്‌കോപ്പ സ്‌ഥാനം സ്വീകരിച്ചു. 1975 ഡിസംബർ 26–ന് സഭയുടെ വൈദിക ട്രസ്‌റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു.
പുത്തൻകുരിശിൽ 2012 ഫെബ്രുവരി 27–ന് 100–ാം ജന്മദിനം ആഘോഷിച്ച വേളയിൽ സഭ അദേഹത്തെ ആർച്ച് കോർ എപ്പിസ്‌കോപ്പ സ്‌ഥാനം നൽകി ആദരിച്ചു. സൺഡേ സ്‌കൂൾ അസോസിയേഷൻ ഡയറക്‌ടർ ജനറലായും കേരള, എംജി സർവകലാശാലകളിൽ ബോർഡ് ഓഫ് സ്‌റ്റഡീസ് ഇൻ സിറിയക്കിൽ അംഗമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
പരേതയായ മുളന്തുരുത്തി കാട്ടുമങ്ങാട്ട് സാറാമ്മയാണ് ഭാര്യ.
മക്കൾ: ശൈനോ, ശ്ലോമോ
മരുമക്കൾ: കോടിയാട്ട് കുര്യൻ, പനയ്‌ക്കാമറ്റത്തിൽ ചെറിയാൻ. സഹായിയായ ഡീക്കൻ ജോൺ കാട്ടിൽപറമ്പിൽ 12–ാം വയസു മുതൽ അദ്ദേഹത്തിന്റെ സന്തത സഹചാരിയാണ്.