ലതാപോൾ, കറുകപ്പിള്ളിൽ
അവയവദാനം സർവ്വദാനാൽ പ്രധാനം എന്ന ഒരു ചിന്താശകലം എന്റെ മനസ്സിനെ മഥിക്കുവാൻ തുടങ്ങിയിട്ട് ഏറെ നാളായി. അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം വായനക്കാരുടെ മനസ്സിൽ ദൃഢമായി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാനിത് കുറിക്കട്ടെ.
“മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്
കൊച്ചുമലയാളമെന്നൊരു നാടുണ്ട്.”
ആ മലയാളക്കരയിൽ നിന്ന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി എഴുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ കേരളീയർ പലരും വാർദ്ധക്യത്തിലേക്ക് കടക്കുന്നു. ജോലിയിൽ നിന്നും വിരമിച്ച് ഇരുനാടുകളിലുമായി വിശ്രമജീവിതം നയിക്കാമെന്നോർത്തിരുന്ന പലരും കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അമേരിക്കയിൽ എത്തിയ കാലം മുതൽ കുടുംബത്തിനുവേണ്ടി ജീവിച്ച്, മക്കൾക്കുവേണ്ടി കരുതി, മക്കളുടെ സ്നേഹസാന്ത്വന സ്പർശത്തിൽ വാർദ്ധക്യജീവിതം സന്തോഷപ്രദമാക്കാമെന്ന വ്യാമോഹത്തിൽ ഇന്നെലകളിൽ ജീവിതം ഹൊമിച്ചവർ ഇന്നിന്റെ നേർമുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.
ഉന്നത നിലവാരത്തോടെ പഠനം പൂർത്തിയാക്കി നല്ല ശമ്പളത്തോടെ ജോലിയിൽ പ്രവേശിച്ച ചിലരെങ്കിലും അവിവാഹിതരായി ഇന്നും തുടരുന്നു. സ്വസമൂഹത്തിൽ നിന്ന് മരുമക്കളെ ആഗ്രഹിച്ച ചില മാതാപിതാക്കെലെങ്കിലും തങ്ങളുടെ ആഗ്രഹങ്ങളെ കുഴിച്ചു മൂടി ഇതരസംസ്കാര-പാരമ്പര്യത്തിൽപ്പെട്ടവരെ സ്വീകരിക്കേണ്ടി വരുന്നു. ഇണക്കുരുവികളിലോരാൽ ഓർക്കാപ്പുറത്ത് പറന്നകന്നപ്പോൾ ഏകാന്തതക്ക് വഴിമാറിയ ജടാനരബാധിച്ച നമ്മുടെ മുൻഗാമികൾ. തങ്ങളുടെ മക്കൾക്ക് ഉന്നതമായ ജീവിത സാഹചര്യം ഉണ്ടാവണം എന്ന ആഗ്രഹത്തോടെ രാപകലില്ലാതെ അദ്ധ്വാനിച്ചവർക്ക് ഇന്ന് മക്കൾ അന്യരാകുന്നു. ജന്മദിനത്തിലും, ക്രിസ് മസിനും, ചിലപ്പോൾ പുതുവർഷത്തിലും അഞ്ചലോട്ടക്കാരൻ തരുന്ന സമ്മാനങ്ങൾ ഷോക്കേസിൽ മാറാല പിടിക്കാതെ തുടച്ചു വൃത്തിയാക്കി, ഇമകൾവെട്ടാതെ കണ്ണുംനട്ടിരിക്കുന്ന വിഷാദമുഖങ്ങൾ നൊമ്പരപ്പെടുത്തുന്നു.
” ഏഴ് പത്തു് ഏറിയാൽ എണ്‍പത്” എന്ന വേദ വാക്യം ഉൾകൊണ്ടുകൊണ്ട് ഇനിയുള്ള ജീവിതമെങ്കിലും ആവുന്നത്ര സത് പ്രവർത്തികൾ ചെയ്തുകൊണ്ട് ആറടി മണ്ണിലേക്ക് മടങ്ങാം. ദൈവം കനിഞ്ഞ് നല്കിയ ഈ ജീവിതം ഒരു കൂട്ടർ ദീർഘായുസോടെ അനുഭവിക്കുമ്പോൾ, ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതിക്ഷിതമായി മരണം മാടിവിളിച്ചാൽ സർവവും പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവടെ അവയവദാനമെന്ന പുണ്യപ്രവർത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാർത്തിയവർ തങ്ങളുടെ ചില അവയവങ്ങൾക്കെങ്കിലും പുഴുക്കൾക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തൻ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരെങ്കിലും ഡ്രൈവിംഗ് ലൈസൻസിൽ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേർത്തുകഴിഞ്ഞു.
വർഷങ്ങൾക്കുമുൻപ് അമേരിക്കയിലെ ന്യുജേർസിയിൽ ക്ളിഫ്റ്റണ്‍ ദേവാലയത്തിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനമായി നല്കിയത് മൂലം പ്രതീക്ഷ അറ്റിരുന്ന ചിലർ ഇന്ന് നല്ല ജീവിതം നയിക്കുന്നത് നമ്മുടെ കണ്‍മുൻപിൽ കാണുന്ന യാധാർധ്യമാണ്. ജീവിതം തിരികെ ലഭിച്ചവർ ആ യുവാവിന്റെ മരണവാർഷികദിവസം അവന്റെ മാതാപിതാക്കളെ കാണുവാനെത്തുന്നത് ഹൃദയസ്പർശിയായ കാഴ്ചയാണ്.
കൊച്ചു കേരളത്തിൻറെ തലസ്ഥാന നഗരിയിൽ റോടപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച യുവതി തന്റെ കണ്ണുകളും വൃക്കകളും, കരളും,ഹൃദയവും പാൻക്രിയാസും ദാനം ചെയ്തത് പുതിയൊരു വഴിത്തിരിവായി. തന്റെ ഒരു അവയവമെങ്കുലും ദാനം ചെയ്യണമെന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തന്റെ ഡയറിയിൽ കുറിച്ചിരുന്നത്രെ.
നമ്മുടെ കൊച്ചുകേരളത്തിൽ അപകടങ്ങളിലൂടെ മസ്തിഷ്കമരണം സംഭവിക്കുമെന്ന് ഉറപ്പായവരുടെ ബന്ധുക്കൾ ധാരാളമായി അവരുടെ അവയവദാനത്തിന് സന്നദ്ധത കാണിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്. ഉറ്റവരുടേയും ഉടയവരുടേയും അവയവങ്ങൾ ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നു. തിരുവനന്തപുരത്ത് അഭിഭാഷകനായിരുന്ന നീലകണ്ഠശർമ്മയുടെ അവയവങ്ങൾ ഇന്ന് അഞ്ചുപേരിലായി ജീവിക്കുന്നു. അവയവദാനത്തിന് ജാതിയും മതവും തടസ്സമല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഒരു പരിചയവുമില്ലാത്ത മുസ്ളീം യുവാവിന് നമ്പൂതിരി യുവതി വൃക്കനൽകി മാതൃകയായത്.
“ജീവിതത്തിന്റെ അർഥം ജീവിതത്തിനപ്പുറത്തേക്കും” കൂടി ഉണ്ടെന്ന പ്രതിക്ഞയുമായി മുംബയിലെ കല്യാണ്‍ രൂപതാ മാതൃ സംഘത്തിലെ മൂവായിരത്തോളം വീട്ടമ്മമാർ മരണശേഷം തങ്ങളുടെ അവയവം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അവയവങ്ങൾ ദാനം ചെയ്യുവാൻ നാം സമ്മതിച്ചാൽ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരാളെയെങ്കിലും രക്ഷിക്കുന്നതിന് കാരണമാകും.അന്ധനായ ഒരാൾക്ക് നിങ്ങളുടെ ഒരു കയ്യൊപ്പുമൂലം കാഴ്ച ലഭിക്കുമെങ്കിൽ അതില്പരം പുണ്യകർമ്മം എന്തുള്ളു? ജാതിയോ മതമോ, വിഭാഗമോ നോക്കാതെ അവയവ ദാനമെന്ന പുണ്യകർമത്തിൽ നമുക്കും അണിചേരാം. തിരിച്ചറിയൽ കാർഡു പുതുക്കുമ്പോൾ “ഓർഗൻ ഡോണർ” എന്ന് അഭിമാനത്തോടെ അടയാളപ്പെടുത്താം.
നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാൻ സാധിച്ചാൽ ഈ ജീവതത്തിന് അർഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവർത്തിയിലൂടെ വീണ്ടും ജീവിക്കും.” ജീവിതത്തിന്റെ അർത്ഥം ജീവിതത്തിന്പ്പുറത്തേയ്ക്കും” എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുവാൻ നമുക്ക് കഴിയും.
ഊണിലും ഉറക്കത്തിലും, ഇരിപ്പിലും നടപ്പിലും, നമ്മുടെ സന്തതസഹചാരിയായ മരണത്തെക്കുറിച്ച് ശവമഞ്ചത്തിൽ എഴുതിയിരിക്കുന്നു. “ഇന്നു ഞാൻ നാളെ നീ” നമ്മുടെ നാഴിക എപ്പോഴാണ് എന്ന് ആരറിഞ്ഞു? ജീവിതാന്ത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർമ്മകളിലെവിടെയോ മധുര നൊമ്പരമായി ഒഴുകിയെത്തുന്ന ആ കവിതാശകലം തികട്ടിവരുന്നു.
“മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരിനേരം ഇരിയ്ക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമി യ്ക്കുവാൻ
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരിനേരം ഇരിയ്ക്കണേ”
കൂടുവിട്ട് പറന്നകലുംമുമ്പ് ഇണക്കിളിയുടെ സാമീപ്യം ആഗ്രഹിക്കാത്തവരായി ആരുണ്ടീ ലോകത്തിൽ!
ഈ വരുന്ന ജൂലൈ മാസം 1 മുതല്‍ 4 വരെ തീയതികളില്‍ അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോക്കാനയുടെ 17th നാഷനല്‍ കോണ്‍ഫ്രന്‍സ് കാനഡയില്‍ (Toronto) വച്ച് നടക്കുന്നതാണ് തഥവസരത്തില്‍ ഫോക്കാന വുമന്‍സ് ഫോറം ഭാരവാഹികളുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്രം (Agreement Letter) ലഭ്യമായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് അവിടെയെത്തി മരണശേഷം അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് സന്നദ്ധത പ്രകടിപ്പിക്കാമെന്ന് ഫോക്കാന വുമന്‍സ് ഫോറം വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ എല്ലാവരേയും ക്ഷണിക്കുന്നു.