വത്തിക്കാൻ∙ കരുണയുടെ വർഷത്തിൽ ത്യാഗത്തിന്റെ മഹാപ്രതീകമായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദർ തെരേസ അറിയപ്പെടുക. സാർവത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം.
മദർ തെരേസ വിശുദ്ധ പദവിക്ക് അർഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാർപാപ്പയോട് കർദിനാൾ ആഞ്ചലോ അഭ്യർഥിച്ചു. മദറിന്റെ ലഘുജീവചരിത്രവും വായിച്ചു. 31 വിശുദ്ധരോട് അപേക്ഷ അർപ്പിക്കുന്ന ലുത്തിനിയ നടന്നു. തുടർന്ന് സിസ്റ്റർ ക്ലെയർ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ എത്തിയ ഔദ്യോഗിക സംഘത്തെ റോമിലെ വിമാനത്താവളത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സംഘം (സിബിസിഐ) പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വീകരിച്ചു. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും വത്തിക്കാനിലെത്തിയിട്ടുണ്ട്. നാളെ മദർ തെരേസയുടെ 19–ാം ചരമവാർഷികദിനമാണ്.