വാഷിംഗ്ടണ്‍: പതിവു വിദേശയാത്രയുടെ മട്ടില്‍ രഹസ്യമായിരുന്നില്ല കാര്യങ്ങള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷനും രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന വാക്കുമായ രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ വിദേശസന്ദര്‍ശനം നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള പടയൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.മോദി സര്‍ക്കാരിനു കീഴില്‍, അക്രമസംഭവങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്കു കടന്നുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് ആത്മവിചിന്തനം നടത്തിയുമായിരുന്നു രാഹുലിന്റെ യുഎസ് പര്യടനത്തിനു തുടക്കം. 2012–ഓടെ പാര്‍ട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാര്‍ഷ്ഠ്യ മനോഭാവമാണു കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുല്‍, കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരുമെന്നും രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുവാക്കളുടേയും മുതിര്‍ന്നവരുടേയും കൃത്യമായ കൂട്ടായ്മയാണ് കോണ്‍ഗ്രസ്. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കി.
സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ഇതു തീര്‍ത്തും അപകടകരമായ പ്രവണതയാണ്. അക്രമത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണു ഞാന്‍. അക്രമ രാഷ്ട്രീയത്തിന്റെ അപകടങ്ങള്‍ എനിക്കു മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു – സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോടായി രാഹുല്‍ പറഞ്ഞു.
ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്‌ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരില്‍ പൗരന്‍മാര്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്!ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്നു തുറന്നു സമ്മതിക്കാനും രാഹുല്‍ മനസ്സു കാട്ടി. എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം. മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങള്‍ ഏറ്റവും കൃത്യമായി ശ്രോതാക്കളില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുമുണ്ട് – രാഹുല്‍ പറഞ്ഞു.
തന്നെക്കറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ബിജെപിയുടെ ഒരു ടീം സ്ഥിരം ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിക്ക് ഇതിനായി ഒരു സംവിധാനമുണ്ട്. ഏകദേശം ആയിരത്തോളം ആളുകള്‍ കംപ്യൂട്ടറിനു മുന്നിലിരുന്ന് എന്നെക്കുറിച്ച് അപവാദങ്ങളും അഭ്യൂഹങ്ങളും പടച്ചുവിടുകയാണ്. എന്നും ഇതു തന്നെയാണ് അവരുടെ ജോലി.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും രാഹുല്‍ മനസ്സു തുറന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തില്‍ തന്നെയാണു ഭരിക്കപ്പെടുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒരു പൊതു രീതിയാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്‌നമാണ്. അഖിലേഷ് യാദവ്, എ.കെ. സ്റ്റാലിന്‍, നടന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പിന്തുടര്‍ച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്നെ മാത്രം ലക്ഷ്യമിടുന്നതില്‍ കാര്യമില്ല – രാഹുല്‍ പറഞ്ഞു.
ലോസാഞ്ചല്‍സില്‍ അസ്‌പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖരുമായും വാഷിങ്ടനില്‍ നയരൂപീകരണ വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തിലും പങ്കെടുക്കും. ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണി നേരിടുമ്പോള്‍ ഇന്ത്യയുടെ കരുത്തും മൂല്യങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണു രാഹുല്‍ ഗാന്ധിയുടെ യാത്രാലക്ഷ്യമെന്നു കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. രാഹുലിന്റെ വിദേശ പര്യടനങ്ങളെ ബിജെപി വിമര്‍ശിച്ച സാഹചര്യത്തിലാണു കോണ്‍ഗ്രസിന്റെ വിശദീകരണം.
അതേസമയം കലിഫോര്‍ണിയിയയില്‍ സ്വന്തം രാജ്യത്തെ അധിക്ഷേപിച്ചുള്ള രാഹുലിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ബിജെപി നേതാവ് സാമ്പിത് പാത്ര വ്യക്തമാക്കി. രാഹുലിന്റെ മോഹഭംഗമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നത്. രാഹുലിന്റെ നടപടിയില്‍ താന്‍ അദ്ഭുതപ്പെട്ടുപോയെന്നും സാമ്പിത് പാത്ര ട്വിറ്ററില്‍ കുറിച്ചു.