നാദിയ ഇങ്ങനെയൊക്കെയാണ് സമാധാനദൂതുപറയുന്നത്. നാദിയ മുറെയെന്ന യസീദി യുവതിയെ തേടി സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തുമ്പോഴും അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കുന്നില്ലയെന്നത് ശ്രദ്ധേയമാണ്. ഡോക്ടര്‍ മുക് വെഗെയ്ക്കും ഒപ്പമാണ് നാദിയ നൊബേല്‍ സമ്മാനം പങ്കുവച്ചിരിക്കുന്നത്.
25 കാരിയായ നാദിയ മൂന്നു മാസ കാലം ഐഎസ് ഭീകരുടെ ലൈംഗിക അടിമയായിരുന്നു. ജീവതത്തിലെ ഏറ്റവും വേദനാജനമായ ദിവസങ്ങള്‍ക്ക് പിന്നിട്ട വന്ന നാദിയ തുടങ്ങിയത് പുതിയ പോരാട്ടമായിരുന്നു. 2014 ലാണ് നാദിയയെ ഭീകരര്‍ തട്ടികൊണ്ടുപോയത്. ക്രൂരമായ കൂട്ടബലാത്സംഗങ്ങള്‍ക്കും ശാരീക പീഡനങ്ങള്‍ക്കും ഭീകരര്‍ നാദിയയെ വിധേയാക്കി.
അത്ഭുതകരമായി തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട നാദിയ പുതിയ പോരാട്ടത്തിന് തുടക്കമിട്ടു. ‘നാദിയാസ് ഇനിഷ്യേറ്റീവ്’ (Nadia’s Initiative)എന്ന സംഘടനയിലൂടെ നാദിയ കൂട്ടക്കൊലക്കും, വംശഹത്യക്കും, മനുഷ്യക്കടത്തിനുമെതിരെ ശക്തമായ പോരാട്ടം ആരംഭിച്ചു. ഇരകളുടെ സംരക്ഷണത്തിനും ജീവതത്തിലേക്ക് അവരെ മടങ്ങികൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലുമാണ് സംഘടന പ്രധാനമായിട്ടും ശ്രദ്ധവയ്ക്കുന്നത്.
പത്തൊമ്പതാമത്തെ വയസില്‍ ലൈംഗിക അടിമയായി മാറേണ്ടി വന്ന ജീവിതം ഇന്ന് അനേകര്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമാണ് സമ്മാനിക്കുന്നത്. സിഞ്ചാറിലെ കോച്ചോയിലെത്തിയ ഐഎസ് ഭീകരര്‍ അവിടെയുള്ള യസീദി വംശജരെ വളയുകയും അറുന്നൂറോളം പേരെ കൊല്ലുകയും ചെയ്തു. അന്ന് നാദിയക്ക് മാതാപിതാക്കളെയും സഹോദരന്മാരെയും, അര്‍ദ്ധസഹോദരന്മാരെയും നഷ്ടമായി. അവിടെയുള്ള യുവതികളെയും പെണ്‍കുട്ടികളെയും അവര്‍ ലൈംഗിക അടിമകളാക്കി. അതേക്കുറിച്ച് പിന്നീട് നാദിയ ചോദിച്ച ചോദ്യങ്ങള്‍ ഇന്നും മാനവരാശിയുടെ ഹൃദയത്തിലെ നൊമ്പരമാണ്.
2015 ഡിസംബര്‍ 16 ല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നാദിയയുടെ ശബ്ദം മുഴുങ്ങി. മനുഷ്യക്കടത്തിനെ സംബന്ധിച്ചാണ് നാദിയ സംസാരിച്ചത്. അന്ന് നാദിയുടെ പ്രസംഗം കേട്ട യുഎന്നിലെ അംഗങ്ങള്‍ നിശബ്ദരായി. തന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളെയുടെയും മൃതദേഹങ്ങള്‍ പരിശോധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും പൊതു ശ്മാശനത്തില്‍ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് നാദിയ ചോദിച്ചു. അവരുടെ കുറ്റകൃത്യത്തിന്റെ തെളിവ് ഓണ്‍ലൈനില്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ല. ഇവിടെ ഐഎസിനെ അനുകൂലിക്കുന്നവര്‍ ആരുമില്ലാതിരുന്നിട്ടും നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെന്ന് നാദിയ ചൂണ്ടുകാട്ടി.