ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ . ഇന്ത്യ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ തങ്ങൾ പത്തെണ്ണം നടത്തുമെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി. ലണ്ടനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗഫൂർ . പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുടെ സാന്നിദ്ധ്യത്തിലായിരുന്നു വീമ്പിളക്കൽ.
പാകിസ്ഥാനെതിരെ എന്തെങ്കിലും സാഹസിക പ്രവർത്തനം നടത്തണമെന്ന് തോന്നുന്നവർക്ക് തങ്ങളുടെ കഴിവിനെക്കുറിച്ച് ഓർമ്മയുണ്ടായിരിക്കുന്നത് നല്ലതാണെന്നും ഗഫൂർ പറഞ്ഞു. 50 ബില്യൺ ഡോളർ ചൈന-പാക് സാമ്പത്തിക ഇടനാഴി രാജ്യത്തെ സമൃദ്ധിയിലെത്തിക്കുമെന്നും ഗഫൂർ അവകാശപ്പെട്ടു.
പാകിസ്ഥാനിലെ ജനാധിപത്യം ശക്തിപ്പെടുത്താനാണ് സൈന്യം ആഗ്രഹിക്കുന്നത്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പ് പാകിസ്ഥാന്റെ ചരിത്രത്തിലെ എറ്റവും സുതാര്യമായ തെരഞ്ഞെടുപ്പായിരുന്നെന്നും ഗഫൂർ പറഞ്ഞു. രാജ്യത്ത് പൂർണ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഗഫൂർ അഭിപ്രായപ്പെട്ടു.
അതേസമയം പാക് വീമ്പിളക്കലിനെ പരിഹസിച്ച് നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. സെപ്റ്റംബർ 29 ന് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനു ശേഷം വിവരമറിയിക്കാൻ പ്രധാനമന്ത്രി മോദി വിളിച്ചപ്പോൾ ഫോൺ പോലുമെടുക്കാൻ ധൈര്യമില്ലാത്തവന്മാരാണ് വാചകമടിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളുയർന്നിട്ടുണ്ട്.