ന്യൂഡല്‍ഹി: സുശാന്ത് സിംങ് രാജ്പുതിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനായ സുശാന്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണവാര്‍ത്തയോടൊപ്പം അടുത്തത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് മരണം ബോളിവുഡില്‍ ഞെട്ടലാവുകയാണ്.

ജൂണ്‍ എട്ടിനാണ് നടന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

ദിശ മരിച്ച സംഭവത്തില്‍ ദിശയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകന്‍ രോഹന്‍ റായ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു.സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു.

ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

രോഹനു മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിശ നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here