ഖബറിലേക്ക് മൃതശരീരം ഇറക്കി മണ്ണിട്ട് മൂടിയാൽ ഏറെ വൈകാതെ അതി ഭീകരരായ രണ്ടു മലക്കുകൾ ( മാലാഖ) എത്തുകയായി. ദുനിയാവിൽ ചെയ്ത നൻമ തിൻമകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലും ഭീകര രൂപിയായ സർപ്പത്തി​​​​െൻറ ആഞ്ഞു കൊത്തലും. കുട്ടിക്കാല ഓത്തുപള്ളി ഓർമകൾക്കുമേൽ ഹൊറർ സിനിമ പോലെ മായാതെ നിൽക്കുന്നതായിരുന്നു ഉസ്താദി​​​​െൻറ ചില ദിവസത്തെ ക്ലാസുകൾ. എത്രയെത്ര രാത്രികളിലായിരുന്നു അതോർത്ത് പേടിച്ച് വിറച്ച് പുതപ്പിനകത്ത് വലിഞ്ഞു കയറിയിട്ടുള്ളതെന്നോ. മരണവും പ്രേതങ്ങളും ശ്മശാന ഭൂമികളും ഏത് കുട്ടിയുടേയും ഓർമകളിൽ മായാതെ കിടക്കുന്ന അനവധി കഥകളിൽ പ്രിയപ്പെട്ട ‘പേടിക്കഥ’യായി വളർന്നു വലുതായാലും കൂടെത്തന്നെയുണ്ടാകും.

മൊബൈലോ ടെലിവിഷനോ ഇല്ലാതിരുന്ന നയൻറീസ്​ കിഡ്സി​​​​െൻറ തറവാട്ടു വീട്ടിലെ ഓരോ അവധിക്കാലവും ഇത്തരം കഥകളുടെ പ്രഭവ കേന്ദ്രങ്ങളായിരുന്നു. എല്ലാ പേരമക്കളും കൂടി പത്തു പന്ത്രണ്ട് പേരുണ്ടാകും രാത്രികളിൽ കഥ കേൾക്കാൻ. കൂട്ടത്തിൽ മുതിർന്നയാളായിരിക്കും കഥകൾ ഇറക്കിവിടുന്നത്. ദൂരെ ഒരു നീല വെളിച്ചം… കാട്ടിൽ ഒറ്റപ്പെട്ടു പോയ കൂട്ടുകാരിൽ ഒരുവൻ ലക്ഷ്യം തെറ്റി നടന്നു നടന്നു നീങ്ങവേ കണ്ട നീല വെളിച്ചം പ്രതീക്ഷകളാണോ, വിഭ്രാന്തിയാണോ അന്നത്തെ പത്തു വയസ്സുകാരിൽ സൃഷ്ടിച്ചിട്ടുണ്ടാവുക? അരമണിക്കൂർ നിർബന്ധിത പവർകട്ട് ഉണ്ടായിരുന്ന സമയങ്ങളിലായിരുന്നു വിവിധ രൂപധാരികളായ പ്രേതങ്ങളും മരണവും പാമ്പും ചെന്നായയും ഒക്കെ പൊട്ടിപ്പുറപ്പെട്ടിരുന്നത്. കഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്‌, കുട്ടി കാലത്ത് നിന്നും കൗമാരത്തിലേക്ക്, യൗവനത്തിലേക്ക് എത്തിയ ആയുസി​​​​െൻറ പുസ്തകത്താളുകൾ, ഇനിയെത്ര ഇതളുകൾ ഉണ്ടാകും മറിക്കാൻ? അറിയില്ല….

പത്രങ്ങളിലെ ചരമപ്പേജ് ചെയ്യുന്ന സബ് എഡിറ്ററുടെ നിസംഗത മുതൽ എമർജൻസി ഐ.സി.യുവിലെ ഡോക്ടറുടെ ടെൻഷനും ഉൾപ്പെടെ ചിന്തകളെല്ലാം എത്തി നിൽക്കുന്നത് മരണം എന്ന മൂന്നക്ഷര വാക്കിൽ തട്ടിയാണെന്ന് ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഈ രാത്രി എന്നെ ഓർമിപ്പിച്ചു. ഓരോ മരണവും ഇല്ലാതാക്കുന്നത് എന്തുമാത്രം കഥകൾ ആയിരിക്കും അല്ലേ?. അതെ, പല കഥകളും ആരംഭിക്കുന്നതോ, അവസാനിക്കുന്നതോ ആരുടെയെങ്കിലുമൊക്കെ മരണത്തോടെയാണ്. ‘കുളിപ്പിക്കാൻ എടുത്തോ? ’ കൂടി നിൽക്കുന്നവർക്ക് ഇടയിലേക്ക് പുതുതായി എത്തിയവർ ചോദിക്കുന്ന ആദ്യ ചോദ്യങളിൽ ഒന്ന് ഇങ്ങനെ ആയിരിക്കും. അൽപം മുമ്പ് വരെ തന്നോട് മിണ്ടിയിട്ട്‌ പോയ മനുഷ്യൻ ആയിരുന്നു എന്ന് ചിലർ. മരണം. മറ്റുള്ളവർ നമ്മെ കാണാൻ എത്തുന്ന ദിനം…

എപ്പോഴാണ് നാമൊക്കെ മാഞ്ഞു പോകുന്നത് എന്ന് ആർക്ക്​ അറിയാം, ‘‘അറിഞ്ഞോ, ഓൻ മരിച്ചു’’ വാട്ട്സ്ആപ്പിലൂടെ നമുടെ മരണവും ​െഷയർ ചെയ്യപ്പെടും. കുറേ പേർ നാം കടന്നു പോയത് അറിയാതെ പിന്നെയും നമ്മുടെ വാട്സ് ആപ്പിലേക്ക് ഫോർവേഡ്​ മെസേജ്​ അയച്ചു കൊണ്ടേയിരിക്കും. മരിച്ച ശേഷവും ബാക്കിയാകുന്ന നമുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, നമ്മുടെ മാത്രമായിരുന്ന വീട്ടിലെ മുറി, എ.ടി.എം കാർഡ്, നമ്മൾ മാത്രം ഇട്ടിരുന്ന വസ്ത്രങ്ങൾ, എല്ലാം ഇവിടെ ഉപേക്ഷിച്ച് യാത്രയാകുന്ന ദേഹം. അങ്ങനെ അങ്ങനെ വീട്ടിലെ മറ്റുള്ളവർക്ക് നമ്മളെ ഓർക്കുമ്പോ മിസ് ചെയ്യുന്ന, സങ്കടപ്പെടുത്തുന്ന എത്രയോ കാര്യങ്ങൾ ഉണ്ടാകും..മറുപടി കൊടുക്കാതിരുന്ന ഒരു മെസേജ്​ പോലും സങ്കടങ്ങളുടെ അലമാലകൾ തീർത്തേക്കാം.. ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരിച്ച ശേഷമുള്ള രാവ്, കാണാൻ വന്നവർ ഒക്കെയും പിരിഞ്ഞ ശേഷമുള്ള ആ രാവ് നിങ്ങൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളിൽ ചിലർ എങ്കിലും ഏറ്റവും പ്രിയമുള്ള ഒരാളുടെ മരണം തീർത്ത ശൂന്യത അതിജീവിച്ചവർ ആയിരിക്കും. ആൾക്കൂട്ടങ്ങൾക്കിടയിലെ ഭീകരമായ ഒറ്റപ്പെടലായിരിക്കും ആ വീട്ടിലെ മറ്റുള്ളവർക്ക്​ ശേഷമുള്ള ദിനരാത്രങ്ങളിൽ അനുഭവിക്കുന്നുണ്ടാവുക, എത്ര കരുത്തുറ്റവനും കരഞ്ഞു തളർന്നു പോകുന്ന പേടിപ്പെടുത്തുന്ന നിശബ്ദത ആയിരിക്കാം മരിച്ചയാളുടെ ഏറ്റവും അടുത്ത പ്രിയപ്പെട്ടവരായിരുന്നവർക്ക് പിന്നീടുള്ള രാപകലുകൾ സമ്മാനിക്കുന്നത്. കൺചിമ്മി അടയുന്ന നിമിഷ നേരങ്ങൾ മതി മരണം നമ്മിലേക്ക് എത്താൻ എന്ന് അറിഞ്ഞുകൂടെ..

ചേർത്തു പിടിക്കുക.. നമ്മുടെ പ്രിയപ്പെട്ടവരെ, നമ്മെ സ്നേഹിക്കുന്നവരെ, നാം ഇഷ്ടപ്പെടുന്നവരെ ജീവിച്ചിരിക്കുമ്പോൾ തന്നെ. ഒരു യാത്ര പറയാനുള്ള സമയം കൂടി നൽകാതെയാകും നമ്മെ മരണം കൂട്ടി കൊണ്ടുപോവുക. ആകസ്‌മികതകൾ ജീവിതത്തെ എങ്ങനെ മാറ്റിമറിയ്‌ക്കുന്നുവെന്നും അതിലുൾപ്പെടുന്നവരെത്ര നിസ്സഹായരും ഏകാകികളുമാണെന്നും അവർക്കാ വിധിയെ ഉൾക്കൊള്ളാതെ തരമില്ലെന്നുമുളള ഓർമപ്പെടുത്തൽ ആണോ പ്രിയപ്പെട്ട ഒരാളുടെ മരണം? പെട്ടെന്നുള്ള മരണങ്ങൾ നിശ്ചയമായും വേദനയുടെ അഴവും പരപ്പും കൂട്ടുന്നതാണ്. നാം അനുഭവിക്കാത്ത കാലത്തോളം അതൊന്നും പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. നമ്മെ കാത്തിരിക്കുന്നത് അപകട മരണങ്ങൾ അല്ലെന്ന് കരുതുക, പിന്നെയുള്ളത് വാർദ്ധക്യ കാലമാണ്. മൂത്രസഞ്ചിയുടെ ഇലാസ്തികത നഷ്ടപ്പെട്ട് രാത്രി മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റ്, ചിലപ്പോള്‍ അറിയാതെ മലമൂത്ര വിസര്‍ജനം ചെയ്ത്, കണ്ണ് കാണാതെ തപ്പി നടക്കേണ്ടി വരുന്ന വാർദ്ധക്യത്തെ കുറിച്ച് നിങ്ങള് ചിന്തിച്ചിട്ടുണ്ടോ?പ്രായമാവുമ്പോള്‍ നാം ചെറുപ്പത്തില്‍ ചെയ്ത പല കാര്യങ്ങളും പഴയ പ്രാപ്തിയോടെ ചെയ്യാന്‍ കഴിയില്ല. മുമ്പ് എളുപ്പം ചെയ്തിരുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവത്തോട് നമ്മുടെ മക്കൾ എങ്ങനെയാവും പ്രതികരിക്കുക എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ ഒരിക്കൽ എങ്കിലും?

മിണ്ടാൻ ആഗ്രഹിച്ച്​, പിന്നീട് ആകട്ടെ എന്നു കരുതി നീട്ടി വെച്ച സൗഹൃദമോ ഏറ്റവും പ്രിയപ്പെട്ട ഒരാളോട് പറയണം എന്ന് കരുതിയ ഒരു കാര്യമോ മറുപടി കൊടുക്കാതെ പിന്നീട് ആക്കാം എന്ന് കരുതിയ ഒരു ആശംസ, എന്തൊക്കെ ആയിരിക്കും ഒരു മരണം കൊണ്ട് വീണ്ടെടുക്കാൻ പറ്റാത്ത വിധം ഓർമകളെ കരയിപ്പിക്കാൻ മാത്രമായി അവശേഷിപ്പിക്കുന്നുണ്ടാവുക അല്ലേ.. മക്കൾ, മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, ഓരോ മരണവും ഇവരിൽ ആർക്കെങ്കിലുമൊക്കെ തീരാവേദനയാകും നൽകുന്നതെന്ന് അനുഭവങ്ങളില്ലെങ്കിലും ഉണ്ടെങ്കിലും ബോധ്യമാകത്തക്ക വിധം നിസാരമോ, കഠിനമോ ആയിരിക്കും. പ്രണയമായും, സ്വപ്നമായും, മോഹമായും, നഷ്ടമായും, രക്തമായും ജീവിച്ച്​ ഒടുവിൽ സ്പന്ദനം നിലച്ചു നേർരേഖയായി മാറുന്ന ശരീരം. ഇതിനിടയിൽ മനുഷ്യനായി മരിച്ച്​ ആകാശത്തെ തിളങ്ങുന്ന ഏതെങ്കിലും ഒരു നക്ഷത്രമായി മാറിയവർ ഉണ്ടാകുമോ? അവകാശവാദങ്ങളൊന്നുമില്ലാതെ
പടിയിറങ്ങുന്ന ‘കഥയില്ലാത്ത’ നിറയെ കഥകളുള്ള 24 മണിക്കൂർ കഴിഞ്ഞാൽ മാഞ്ഞു പോകുന്ന ‘സ്റ്റാറ്റസുകൾ’ തന്നെയല്ലേ മരണം?!!

LEAVE A REPLY

Please enter your comment!
Please enter your name here