വാഷിംഗ്ടൺ : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 2012 യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ഹെർമൻ കെയ്ൻ അന്തരിച്ചു. 74 വയസായിരുന്നു. ഒമാഹ ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഗോഡ്ഫാദേഴ്സ് പിസയുടെ മുൻ സി.ഇ.ഒ ആയിരുന്നു. കെയ്നിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണവിവരം അധികൃതർ പുറത്തുവിട്ടത്.ഈ മാസമാദ്യമാണ് കെയ്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞാഴ്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
ബറാക് ഒബാമയ്ക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഏറെ സ്വാധീനമുള്ള എതിരാളിയായിരുന്നെങ്കിലും ലൈംഗിക അപവാദങ്ങളെ തുടർന്ന് കെയ്ൻ തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറുകയായിരുന്നു.കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും മുക്തനായ കെയ്ൻ നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒക്‌ലഹോമയിലെ ടുൾസയിൽ നടന്ന റാലിയിൽ പങ്കെടുത്തിരുന്നു. ഇതിന് രണ്ടാഴ്ചകൾക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെയ്നെ അറ്റ്‌ലാന്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന കെയ്ൻ കാൻസാസ് സിറ്റിയിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ മുൻ ചെയർമാനായിരുന്നു.