റിയാദ്: ഇന്ത്യയിലുള്ള സൗദി വീസക്കാരായ എല്ലാ ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കോവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്.
സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ യാത്രയ്ക്ക് അവസരമൊരുക്കും. ഏതാനും ഡോക്ടർമാരെയും നഴ്സുമാരെയും സൗദി നേരത്തേ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിച്ചിരുന്നു.
നിലവിൽ ഇന്ത്യക്കാർക്കു സൗദിയിലേക്കു നേരിട്ടു പ്രവേശനമില്ല. യുഎഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിൽ സന്ദർശകവീസയിൽ എത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷമാണ് സൗദിയിലെത്തുന്നത്. ഇതിനു നാലിരട്ടി ചെലവാണ്.