തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊലീസ് നിയമഭേദഗതിക്കതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഭരണ ഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുൾപ്പടെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം..

‘സാമൂഹ്യ വാർത്താ മാദ്ധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയത്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിന് കേസെടുക്കാൻ കഴിയുന്ന വകുപ്പാണിതെന്നതിനാൽ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ ഇതിലൂടെ സർക്കാരിന് കഴിയും.

സി പി എമ്മിനും സർക്കാരിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങളെയും നിശബ്ദരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം’-ചെന്നിത്തല പറഞ്ഞു.’പുതിയ ഭേദഗതിപ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം. സർക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമർശിക്കരുതെന്നും വിമർശിച്ചാൽ ജയിലിലടക്കണമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസ് എന്ന് വ്യക്തമാകുന്നു. നിയമപരമായി നിലനിൽക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്വതന്ത്രമായ ചിന്തിക്കുന്ന സമൂഹത്തെയും മാദ്ധ്യമങ്ങളെയും ഭീഷണിപ്പെടുത്തി നിലയ്ക്ക് നിറുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ അത് വിലപ്പോകില്ല’- ചെന്നിത്തല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here