ന്യൂഡൽഹി: ‘കോവാക്‌സിൻ്’ കുറഞ്ഞത് 60 ശതമാനമെങ്കിലും ഫലപ്രദമാകുമെന്ന് അധികൃതർ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി പ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.’50 ശതമാനം ഫലപ്രാപ്തി കൈവരിക്കുകയാണെങ്കിൽ ലോകാരോഗ്യ സംഘടന, യുഎസ്എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ), സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകൾ വാക്‌സിൻ അംഗീകരിക്കും. കോവാക്‌സിനെ സംബന്ധിച്ചിടത്തോളം, കുറഞ്ഞത് 60 ശതമാനമെങ്കിലും ഫലപ്രാപ്തി കിട്ടും.ചിലപ്പോൾ അതിൽ കൂടുതൽ….’-സായ് ഡി പ്രസാദ് പറഞ്ഞു.

വാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനത്തിൽ താഴെയാകാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അധികൃതർക്ക് മുന്നിൽ സമർപ്പിച്ച ശേഷം അംഗീകാരം ലഭിക്കുകയാണെങ്കിൽ 2021 ന്റെ പകുതിയോടെ വാക്‌സിൻ വിപണിയിലിറക്കുമെന്നും സായ് ഡി പ്രസാദ് വ്യക്തമാക്കി.കോവാക്‌സിൻ മനുഷ്യ പരീക്ഷണങ്ങൾ ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് നടത്തുന്നതെന്നും,തങ്ങളുടെ വാക്‌സിനിൽ താൽപ്പര്യം പ്രകടിപ്പിച്ച പത്തിലധികം രാജ്യങ്ങളുമായി കമ്പനി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെയും ഐസിഎംആറിന്റെയുമൊക്കെ പിന്തുണ തങ്ങൾക്ക് ലക്ഷ്യത്തിലെത്താനുള്ള പ്രോത്സാഹനം നൽകുന്നുവെന്നും സായ് ഡി പ്രസാദ് കൂട്ടിച്ചേർത്തു.ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 വോളന്റിയർമാരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന് വിധേയരായവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് അടുത്തവർഷം വിദഗ്ദ്ധർ നിരീക്ഷിക്കും. ഇവരിൽ രണ്ട് കുത്തിവയ്പുകളാണ് എടുക്കുക.
ലോകം മുഴുവൻ കൊവിഡിനെതിരായ വാക്‌സിൻ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. യുകെ, യുഎസ്എ, റഷ്യ, ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിമൂന്ന് ലക്ഷത്തിലധികം പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here