തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനം. ബിനീഷിന്റെ മരുതുംകുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുക്കളും കണ്ടുകെട്ടും. ഭാര്യയുടെയും ബിനാമിയുടെയും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനമെടുത്തിരിക്കുന്നത്. കളളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി.
ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐ ജിക്ക് എൻഫോഴ്‌സ്‌മെന്റ് കത്ത് നൽകി. ബിനീഷിന്റെ സ്വത്ത് വകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ ഡി രജിസ്‌ട്രേഷൻ ഐ ജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്ത് വകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയത്.മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ ആസ്‌തി വകകളും കണ്ടുകെട്ടും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്‌തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫീസ് സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്.