2021 ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാവും ജോ ബൈഡന്‍ കടന്നു പോകേണ്ടി വരിക. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയുടെ ആധികാരികതയെ സംശയിക്കുന്നതും അമേരിക്കന്‍ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതും. ബൈഡന് മുന്‍പുണ്ടായിരുന്ന പ്രസിഡന്റുമാരെല്ലാം തങ്ങളുടെ പിന്‍ഗാമികള്‍ക്ക് വേണ്ടി വഴി മാറി നല്‍കിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ബൈഡന്റെ വിജയത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രതിബദ്ധമാകുകയാണ് ചെയ്തത്.
കഴിഞ്ഞ മൂന്നാഴ്ചയായി ട്രംപ് ഇലക്ഷന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയാണ്. ഫെഡറല്‍ ഗവണ്‍മെന്റും ട്രംപിന്റെ ലീഗല്‍ ടീമും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നല്ലൊരു ശതമാനവും സമാധാനപരമായ അധികാര കൈമാറ്റത്തിന് വിഘാതമായി നില കൊള്ളുന്നു. ഇലക്ഷനില്‍ കൃത്രിമത്വം നടന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ട്രംപും അനുയായികളും അമേരിക്കന്‍ ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ട്രംപിന്റെ വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള പരാതികളും കള്ളവോട്ട് ആരോപണവും ഇലക്ഷന്‍ കമ്മീഷനും ട്രംപിന്റെ തന്നെ വക്താക്കളും പലതവണ തള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ താനാണ് ജയിച്ചതെന്നും വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയിരുന്നു. അപ്പോഴും വിജയം ബൈഡനായിരുന്നു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 538 ഇലക്ടറല്‍ കോളേജുകളില്‍ 270 വോട്ടുകളാണ് ബൈഡന്‍ നേടിയത്. ട്രംപിന് 232 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
റിപ്പബ്ലിക്കന്‍ ടീമിലെ വലിയൊരു ശതമാനം ആളുകള്‍ ട്രംപിന്റെ പരാജയം സമ്മതിച്ചുവെങ്കിലും ഒരു വിഭാഗമാളുകള്‍ ഇപ്പോഴും നിശ്ശബ്ദത പാലിക്കുകയാണ്. അതിനര്‍ത്ഥം അവര്‍ ട്രംപിന്റെ വാദങ്ങളെ നിശ്ശബ്ദമായി പിന്തുണക്കുന്നുവെന്ന് തന്നെയാണ്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്‌നവും ഇതു തന്നെയായിരിക്കും. രാജ്യത്തിന്റെ തലവനെ ജനങ്ങള്‍ അംഗീകരിക്കാതിരിക്കുന്ന അവസ്ഥ ബൈഡനെ പ്രതികൂലമായി ബാധി്‌ചേക്കുമെന്നാണ് വിദഗ്ദാഭിപ്രായം.