മലയാള ഭാഷയിലെ ജനപ്രീതി ആർജിച്ച അനേകം സാഹിത്യകൃതികളുടെ രചയിതാവും, മലയാളിയെ വായനാശീലത്തിലേക്ക് കൈപിടിച്ചാനയിച്ച രചനാവൈഭവത്തിന്റെ അപൂർവ്വ പ്രതിഭയുമായിരുന്ന ശ്രീ മുട്ടത്തുവർക്കി ഓർമ്മയായിട്ട് 31 വർഷങ്ങൾ പിന്നിടുന്നു. ഒരു കാലത്ത് മലയാളത്തിലെ നിരീപകലോകം ഒരു സാഹിത്യകാരൻ എന്ന നിലയിൽ മുട്ടത്തുവർക്കിയെ പരിഗണിക്കാൻ തയ്യറാവാത്ത കാലവും ഉണ്ടായിരുന്നു. പൈങ്കിളി സാഹിത്യകാരൻ എന്ന പേരിൽ അവഹേളനങ്ങൾ ഉണ്ടായിരുന്നപ്പോഴും വർക്കി എഴുതിക്കൊണ്ടേയിരുന്നു. കല്ലെറിഞ്ഞവരും, തമസ്‌കരിക്കാൻ ശ്രമിച്ചവർക്കും അദ്ദേഹത്തെ പിന്നീട് ഒരെഴുത്തുകാരൻ എന്ന നിലയിൽ അംഗീകരിക്കേണ്ടിവന്നു.
 കെ. എം. വർക്കി യെന്നാണ് യഥാർത്ഥ നാമം.  മുട്ടത്തുവർക്കി എന്ന തൂലികാ നാമത്തിലാണ് എഴുതിത്തുടങ്ങിയത്.  ചെറുകഥകൾ, നോവലുകൾ, നീണ്ടകഥകൾ, ലേഖനങ്ങൾ, നാടകങ്ങൾ, നിരൂപണങ്ങൾ, വിവർത്തനങ്ങൾ, സിനിമാ തിരക്കഥകൾ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ൽ പരം കൃതികളാണ് ശ്രീ മുട്ടത്തുവർക്കി എന്ന അനശ്വര സാഹിത്യകാരന്റെ പേരിലുള്ളത്. പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകൾ, മറിയക്കുട്ടി, കരകാണാക്കടൽ, മയിലാടുംകുന്ന്, വെളുത്തകത്രീന, അക്കരപ്പച്ച, അഴകുള്ള സെലീന, പട്ടുതൂവാല, ലോറാ നീ എവിടെ, പഞ്ചായത്ത് വിളക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളിൽ ചിലതാണ്.
1913 ഏപ്രിൽ മാസം 28ന് ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴ ഗ്രാമത്തിൽ കല്ലുകുളത്തിൽ മത്തായി വർക്കി അഥവാ കെ.എം വർക്കി ജനിച്ചത്.

ആയിരത്തിതൊള്ളായിരത്തി അൻപത്, അറുപത്, എഴുപത്, എൺപതുകളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ജനകീയ സാഹിത്യകാരൻ മുട്ടത്തുവർക്കി തന്നെയായിരുന്നു എന്നുപറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. വാരാന്ത്യങ്ങളിലും മാസികകളിലും തുടർച്ചയായി വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകൾക്കും നോവലുകൾക്കും അന്ന് കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. വായനക്കാരുടെ മനസ്സിൽ പിരിമുറുക്കങ്ങളും ഇനി എന്ത് സംഭവിക്കും എന്നതിന്റെ ആകാംഷയും നിലനിർത്തിക്കൊണ്ട് ജനഹൃദയങ്ങളിൽ അക്കാലത്ത് സ്വന്തം രചനകൾകൊണ്ട് ഒരുപിടിച്ചുനിർത്തലും അതേ അവസരത്തിൽ ഒരു തേരോട്ടവും നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.കഥാ തന്തുവോ ഇതിവൃത്തമോ തേടി അദ്ദേഹം എങ്ങും പോയില്ല. അദ്ദേഹം തന്റെ ചുറ്റുപാടും അതിസൂക്ഷ്മമായി നിരീക്ഷിച്ചു.

തന്റെ ചുറ്റുവട്ടമുള്ള കുടുംബങ്ങളിലെ ബന്ധങ്ങൾ, ബന്ധനങ്ങൾ, വീർപ്പുമുട്ടുകൾ, പാകപ്പിഴകൾ നൈസർഗ്ഗികമായ സ്വതസിദ്ധമായ ഭാഷയിൽ കടലാസിലേക്ക് പകർത്തി. അവിടത്തെ കർഷകരുടെ, തൊഴിലാളികളുടെ, ജീവിതായോധനത്തിനിടെ നേരിടേണ്ടിവന്ന കുതിപ്പും കിതപ്പും സന്തോഷവും ദു:ഖവും സംഭാവ്യമായ ഭാവനകളിൽ ചാലിച്ച് അതിമനോഹരമായി വിവരിച്ചു ചിത്രീകരിച്ചു. എത്ര പൊടിപ്പും തൊങ്ങലുമുണ്ടെങ്കിലും അതൊന്നും ഒരിക്കലും കൃത്രിമമായിരുന്നില്ല. അധികവും സത്യങ്ങൾ തന്നെ ജീവിതഗന്ധിയായി സരളമായ ഭാഷയിൽ അദ്ദേഹം ചിത്രീകരിച്ചു. വളച്ചുകെട്ടില്ലാതെ ലളിതമായി മനുഷ്യനു മനസ്സിലാകുന്ന അദ്ദേഹത്തിന്റെ ഭാഷ ഏവർക്കും പ്രിയങ്കരമായിരുന്നു. അക്കാലത്തെ ചർച്ചാവിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും. മലയാളത്തിലെ പ്രശസ്തമായ കോട്ടയം ഭാഷാ ശൈലിയെ പ്രചുര പ്രചാരത്തിലാക്കിയത് അദ്ദേഹത്തിന്റെ കൃതികൾ തന്നെ.  കാലങ്ങൾ കഴിഞ്ഞെങ്കിലും ഭാഷക്കു ചില്ലറ പരിണാമങ്ങൾ വന്നെങ്കിലും മുട്ടത്തു വർക്കിയുടെ അനിതരസാധാരണമായ ശ്രാവ്യഭംഗിനിറഞ്ഞ സ്വപ്നങ്ങളിലും യാഥാർത്ഥ്യങ്ങളിലും മനോഹര വർണ്ണങ്ങളിലും ചാലിച്ചെടുത്ത വാക്കുകളും വാചകങ്ങളും വിലയേറിയ മൊഴിമുത്തുകൾ പോലെ നിലക്കാത്ത ഒരു സുഗന്ധം പോലെ നിലനിൽക്കുന്നു.


മുട്ടത്തുവർക്കിയുടെ  പ്രമുഖമായ നോവലുകൾ പിന്നീട് സിനിമയായി . ഒരു തിരക്കഥാ രചയിതാവ് കൂടിയായി മുട്ടത്തുവർക്കി മാറുകയായിരുന്നു. മുട്ടത്തു വർക്കിയുടെ നോവലുകളിൽ 1957-ൽ ഇറങ്ങിയ പാടാത്ത പൈങ്കിളി ആയിരുന്നു ആദ്യമായി സിനിമയായത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥാ, സംഭാഷണം രചിച്ചത്. മുട്ടത്തു വർക്കിയുടെ ഇരുപതോളം കഥകളും നോവലുകളും സിനിമകളായിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ കഥകൾ സിനിമകളാക്കിയപ്പോൾ ഭൂരിഭാഗം സിനിമകൾക്കും തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയാണ്.  1989 മേയ് മാസം 28-ാം തിയ്യതി മുട്ടത്തു വർക്കി എന്ന ജനകീയ സാഹിത്യകാരൻ കാലയവനികയിൽ മറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here