തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മെയ് നാലിനാണ് യോഗം ചേരുക.
തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും സർക്കാർ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
സിനിമ മേഖലയിൽ കൂടുതൽ പീഡന പരാതികൾ ഉയർന്നു വരികയാണ്. ഇതിന് പിന്നാലെയാണ് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്ന ആക്ഷേപം നില നിൽക്കുകയാണ്.
ഇതിന് പിന്നാലെ ആണ് നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറെടുക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു ഹേമ കമ്മിറ്റി. രണ്ടു വർഷം മുമ്പ് റിപ്പോർട്ട് കൈമാറി. എന്നിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. സർക്കാറിന്റെ ഈ നടപടിയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന ആവിശ്യവുമായി സിനിമ മേഖലയിലെ പ്രമുഖർ രംഗത്ത് എത്തിയിരുന്നു. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിലേക്ക് വേണ്ടി രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് പുറത്തു വിടണമെന്ന് നടി രോഹിണി വ്യക്തമാക്കിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം അനിവാര്യമായ ഘടകം ആണ്.