വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗമുണ്ടാക്കിയ ഞെട്ടലിനെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍. സുധിയുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ എന്നും വിനോദ് കോവൂര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ. ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്.

നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവന്‍ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലന്‍ ചേട്ടനും ശ്രീകണ്ഠന്‍ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം.

ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാന്‍ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ… തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച് കാണും ഒടുവില്‍ കരയാനായി. ആത്മാവിന് നിത്യ ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ടുകാരാ…’

LEAVE A REPLY

Please enter your comment!
Please enter your name here