ഫ്ലോറിഡ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കയിലെ ആദ്യകാല വൈദികനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ ആക്‌സമിക വേർപാടിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ച യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ അമേരിക്കയിലുടനീളം നിരവധി പള്ളികളാണ് സ്ഥാപിച്ചത്.
അര നൂറ്റാണ്ട് മുൻപ് ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ കോളേജിൽ ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയ യോഹന്നാൻ അച്ചൻ പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ സഭയുടെ വളർച്ചക്കായി ദേവാലയങ്ങൾ നിർമ്മിക്കാനുള്ള ചുമതല ലഭിച്ചതിനെത്തുടർന്ന് ആദ്യത്തെ പള്ളിയായ ന്യൂയോർക്ക് സൈന്റ്റ് തോമസ് ഇടവക സ്ഥാപിച്ചു. തുടർന്ന് അമേരിക്കയിലെ പലയിടങ്ങളിലായി 7 പള്ളികളുടെ നിർമ്മാണത്തിനു നേതൃത്വം നൽകുകയും ചെയ്തു. അമേരിക്കയിലെ സഭ മക്കളുടെ ആദ്യ ഇടയന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ സേവനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അമേരിക്കൻ ഭദ്രാസനവും എക്കാലവും ഓർമ്മിക്കുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ ഫൊക്കാനയിലെ നിരവധി അംഗങ്ങളുടെ ആത്മീയഗുരുവുമായിരുന്നു. ഫൊക്കാന കൺവെൻഷനുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം കൺവെൻഷനോടനുബന്ധിച്ച് നടക്കാറുള്ള മത സൗഹാർദ്ദ സമ്മേളനത്തിന്റെ മേൽനോട്ടവും വഹിച്ചിരുന്നു. ഫൊക്കാനയുടെ എക്കാലത്തെയും മികച്ച സുഹൃത്തിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്ന് സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു.
85 മത്തെ വയസിൽ മരണത്തെ പുൽകുന്നതുവരെ കർമ്മനിരതനായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ സഭയുടെ ഭൗതികമായ വളർച്ചയെക്കാളുപരി ആത്മീയമായ വളർച്ചയ്ക്കാണ് മുൻതൂക്കം നൽകിയതെന്നും. ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ എന്നിവർ അനുസ്‌മരിച്ചു. ആത്മാവിനെ തൊട്ടുണർത്തുന്ന വചന പ്രഘോഷകൻ കൂടിയായ അദ്ദേഹം മലയാള ഭാഷയിൽ ശക്തമായ പ്രവണ്യമുള്ള വൈദികനാണ്. നാട്ടിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയെത്തിയ അദ്ദേഹം പിന്നീട് വിവിധ തരത്തിലുള്ള കൗൺസിലിംഗിൽ നിരവധി മാസ്റ്റേഴ്സ് ബിരുദങ്ങളും ഡിപ്ലോമകളും കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.
മികച്ച ധ്യാന ഗുരു, കൗൺസിലർ, എഴുത്തുകാരൻ തുടങ്ങിയ നിരവധി മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ സഭ വിശ്വാസികൾക്ക് തീരാ നഷ്ടമാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന സഭ മക്കളോടും കുടുംബാംഗങ്ങളോടും തന്റെ വ്യക്തിപരമായും ഫൊക്കാനയുടെ പേരിലും അനുശോചനം അറിയിക്കുന്നതായും പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.