ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. 
എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു.
 
രംഗം-1
 
ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി,  വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. 
 
ഏപ്രിൽ 26-ന് രാത്രി 9 മണിയോട് അടുത്ത് ഫോമായുടെ ഒരു നോട്ടീസ് വരുന്നു, 29 ന് വൈകിട്ട് പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിൻ്റെ ഹാളിൽ, ഫോമാ മീറ്റ് & ഗ്രീറ്റ് സംഘടിപ്പിക്കുന്നു എന്ന്. ഈ മീറ്റ് & ഗ്രീറ്റ് പരിപാടിയുടെ സ്പോൺസർഷിപ്പായി 1000 ഡോളർ, ഇപ്പോൾ മത്സര രംഗത്തുള്ള ഒരു പാനലിൻ്റെ നേതൃത്വത്തിൽ നിന്നും വാങ്ങുന്നു. ഒപ്പം ആ പരിപാടിയിലേക്കുള്ള മദ്യം, അതേ പാനലിൻ്റെ നേതൃത്വം ഉദാരമായി നൽകുന്നു. 
ഏപ്രിൽ 29-ന്, വന്ന ബഹു പൂരിപക്ഷം സംഘടനാ പ്രതിനിധികളും, ഫോമാ പ്രസിഡൻ്റും, സെക്രട്ടറിയും, വൈസ് പ്രസിഡൻ്റും ഉൾപ്പെടെ ഉള്ളവർ, ജെയിംസ് ഇല്ലിക്കലിൻ്റെ ഭവനത്തിൽ ഒരുക്കിയിരുന്ന സത്ക്കാരത്തിൽ പങ്കെടുക്കുന്നു. ബാക്കിയുള്ള പ്രതിനിധികൾ, അതിന് ശേഷം ഒരുക്കിയിരുന്ന ജയിംസ് ഇല്ലിക്കൽ നയിക്കുന്ന പാനലിനെ പരിചയപ്പെടുത്തലിൽ പങ്കെടുത്തു. 
അതിന് ശേഷം ജെയിംസിൻ്റെ വീട്ടിൽ എത്തിയ പ്രതിനിധികളും, ജെയിംസ് ഇല്ലിക്കൽ ഉൾപ്പെടെയുള്ള ഫോമാ ഫാമിലി & ടീമും, ഫോമാ ഒരുക്കിയ മീറ്റ് & ഗ്രീറ്റ് പരിപാടിയിലും  പങ്കെടുത്തു. അപ്പോൾ ആട്ടവും പാട്ടും മദ്യമായി രംഗം കൊഴുത്തിരുന്നു. 
 
രംഗം-2
 
തലേ ദിവസം, ഫോമാ സമൂഹത്തിലാകമാനം ഉള്ള അടക്കം പറച്ചിൽ (അടിച്ചിറക്ക്), പോലീസ് ബന്തവസ്സിലാണ് ജനറൽ ബോഡി നടത്തപ്പെടുന്നത് എന്നാണ്. 
പക്ഷെ ജനറൽ ബോഡിക്ക് പങ്കെടുക്കാനെത്തിയ അംഗ സംഘടനാ പ്രതിനിധികളെ എതിരേറ്റത്, തോക്ക് ധാരിയായ ഏതോ പ്രൈവറ്റ് സെക്യൂരിറ്റിയാണ്. ഇതിന് നേതൃത്വം നൽകിയത് ഫോമാ ജുഡീഷ്യൽ കമ്മറ്റി സെക്രട്ടറി സുനിൽ വർഗീസായിരുന്നു. ഇതിന് മുൻപ്, ഫോമായുടെ ഒരു ഔദ്യോഗിക ഭാരവാഹിത്വവും വഹിക്കാത്ത ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നത് ശ്രദ്ദേയമാണ്.
രാവിലെ 9:30 മണിക്ക് ആരംഭിച്ച രജിസ്ട്രേഷൻ ജുഡിഷ്യൽ കമ്മറ്റി സെക്രട്ടറി സുനിൽ വർഗീസ്, സൺഷൈൻ റീജിയൻ ആർ.വി.പി. ഫിലിപ്പ് മാത്യൂ, ടാമ്പാ ബേ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജോമോൻ ആൻ്റണി എന്നിവരാണ് ഐഡൻറിറ്റി കാർഡുകൾ പരിശോധിച്ചു, പ്രതിനിധികളുടെ പേരുകൾ രേഖപ്പെടുത്തിയ കാർഡുകൾ നൽകി രജിസ്റ്റർ ചെയ്ത് അകത്തേക്ക് കയറ്റിയത്.
 
താമസിച്ചതിനാൽ, വളരെ വേഗത്തിൽ ഫോമാ ദേശീയ സമിതി കൂടിയതിന് ശേഷം, പത്തരയോടെയാണ് ഫോമാ ജനറൽ ബോഡി തുടങ്ങുന്നതായി അറിയിച്ച്, മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് പ്രതിനിധികളെ പ്രവേശിപ്പിച്ചത്.
മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഭാരവാഹികളും ജോസ് എബ്രഹാമും വരുന്നു. രജിസ്ട്രേഷൻ ഡസ്ക്കിൽ സുനിൽ ബാക്കിയുള്ളവർക്ക് രജിസ്ട്രേഷൻ ബാഡ്ജ് നൽകുന്നു. ജോസ് എബ്രഹാമിൻ്റെ പേരില്ല എന്നു പറയുന്നു. ഫോമാ യിൽ വ്യക്തികൾക്ക് അംഗത്വമില്ല പക്ഷെ സംഘടനകൾക്കാണ് എന്ന് സ്റ്റാറ്റൻ ഐലൻഡിൽ നിന്നു വന്നവർ പറയുന്നു. എന്തു കൊണ്ട് പേരില്ല എന്നു വന്നവർ ചോദിക്കുന്നു. എക്സിക്യുട്ടീവ് കമ്മറ്റിയോട് ചോദിക്കാൻ സുനിൽ പറയുന്നു. 
മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻ്റ് ഭാരവാഹികൾ അനിയൻ ജോർജുമായി സംസാരിക്കുന്നു. ജോസിനെ സസ്‌പെൻഡ് ചെയ്തു അതു കൊണ്ടു രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല എന്ന് അനിയൻ പറയുന്നു. 
ഫോമായിൽ അംഗ സംഘടനകളാണ് ഉള്ളത്, അത് കൊണ്ടു ജോസിനെ സസ്പെൻഡ് ചെയ്ത കാര്യം സംഘടനയെ അറിയിക്കാതിരുന്നത് എന്തു കൊണ്ടെന്ന്, സ്റ്റാറ്റൻ ഐലൻഡ് സംഘടന ചോദിക്കുന്നു. അതിനെ കുറിച്ച് നമുക്ക് ജനറൽ ബോഡിയിൽ സംസാരിക്കാമെന്ന് പറയുന്നു. തുടർന്ന് എല്ലാവരും ഒരുമിച്ച് ജനറൽ ബോഡിയിൽ പ്രവേശിക്കുന്നു
 
രംഗം 2
(ഫ്ലവേഴ്സ് ചാനലും, ഏഷ്യനെറ്റു ചാനലും പരിപാടി ആദ്യാവസാനം ക്യാമറയിൽ ഒപ്പിയെടുക്കുന്നു.)
ജനറൽ ബോഡി ആരംഭിക്കുന്നു. ജനറൽ സെക്രട്ടറി അജൻഡ അവതരിപ്പിക്കുന്നു. എത്ര പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട് എന്ന് ജുഡിഷ്യൽ കമ്മറ്റി സെക്രട്ടറി സുനിൽ വർഗീസിനോട് ചോദിക്കാൻ അനിയൻ ജോർജ് വനിതാ പ്രതിനിധിയോട് പറയുന്നു. സുനിൽ ആകെ 124 പ്രതിനിധികൾ പങ്കെടുക്കുന്നു എന്നു പറയുന്നു. അജൻഡ അവതരിപ്പിക്കാൻ കോറം തികയില്ല എന്ന് സദസിൽ നിന്നും മുൻ പ്രസിഡൻറും, മുൻ ജനറൽ സെക്രട്ടറിയും പറയുന്നു.
ഉടൻ ആദ്യ പ്രസിഡൻ്റ് ശശിധരൻ നായർ സ്റ്റേജിൽ കയറി റോബർട്ട് ലോ പ്രകാരം റെസല്യൂഷൻ പാസ്സാക്കി ജനറൽ ബോഡി തുടരുവാൻ അഭിപ്രായപ്പെടുന്നു. ജനറൽ സെക്രട്ടറി റെസല്യൂഷൻ വായിക്കുന്നു. അത് ഏക കണ്ഠമായി പാസ്സാക്കി ജനറൽ ബോഡി തുടരുന്നു. ജോസ് എബ്രഹാമിൻ്റെ സസ്പെൻഷൻ ചർച്ചക്ക് വരുന്നു. നീണ്ട ചർച്ചകൾക്ക് ശേഷം ജോസ് എബ്രഹാമിൻ്റെ ഭാഗം ദേശീയ സമിതിയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല എന്ന ആക്ഷേപം ഉയരുന്നു. പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജോസ് എബ്രഹാമിൻ്റെ ഭാഗം അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ശേഷം വോട്ടിംഗ് നടക്കുന്ന സമയത്ത് ജോസിനോട് പുറത്ത് പോകുവാൻ പറഞ്ഞു. അതിന് ശേഷം ജോസിനെ തിരിച്ചെടുക്കണമെന്ന് അനുകൂലിക്കുന്നവർ എഴുന്നേറ്റു നിൽക്കുവാൻ പറഞ്ഞു. ഭൂരിപക്ഷം പ്രതിനിധികളും എഴുന്നേറ്റു നിന്നു. പ്രതികൂലിക്കുന്നവർ എഴുന്നേൽക്കാൻ പറഞ്ഞു. രണ്ടു പേർ എഴുന്നേറ്റു. 
സദസ്സിൽ നിന്നും ഒരാൾ രഹസ്യ വോട്ടിടണമെന്ന് അഭ്യർത്ഥിക്കുന്നു. ഭൂരിപക്ഷം പ്രതിനിധികളും ആ അഭിപ്രായത്തോട് വിയോജിക്കുന്നു.
അങ്ങനെ ജോസ് എബ്രഹാമിനെ തിരികെ ദേശീയ സമിതിയിലേക്ക് തിരിച്ചെടുക്കുന്നു, ഒപ്പം രജിസ്റ്റർ ചെയ്ത് ജനറൽ ബോഡിയിലേക്ക് പ്രസിഡൻ്റിനെ കൊണ്ട് ക്ഷണിപ്പിക്കുന്നു.
 
രംഗം 3
 
ഫോമായുടെ മീറ്റ് & ഗ്രീറ്റ് നടത്തിയ ക്വാളിറ്റി ഇൻ ഹോട്ടലിൽ ഓഡിറ്റോറിയം ഉണ്ടെന്നിരിക്കെ, പെരുന്നാൾ നടക്കുന്ന സെൻ്റ്‌ ജോസഫ് സീറോ മലബാർ കാത്തലിക്ക് ദേവാലയത്തിൻ്റെ ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി വെക്കുന്നു. ഒപ്പം വൈകിട്ട് 4 മണി മുതൽ 6:30 വരെ പെരുന്നാളിനായി ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങിത്തരാമെന്ന് ലീസ് എഗ്രിമെൻ്റിൽ ഒപ്പിട്ടു നൽകുന്നു. 
 
ജോസ് എബ്രഹാമിനെ തിരിച്ചെടുക്കുന്ന ചർച്ച നീണ്ടതിനാൽ, ഏകദേശം മൂന്നു മണിയോടെ കംപ്ലയൻസ് കമ്മറ്റി ഇലക്ഷനു വേണ്ടി കമ്മീഷ്ണർമാരായ ജിബി തോമസിനേയും, ടോമി മ്യാൽക്കരപ്പുറത്തിനേയും ഫോമാ പ്രസിഡൻ്റ് അനിയൻ ജോർജ് ക്ഷണിക്കുന്നു. തുടർന്ന്, സദസ്സിൽ നിന്നും പേരുകൾ ക്ഷണിക്കുന്നു. 10 പേരുകൾ നോമിനേറ്റ് ചെയ്യപ്പെടുന്നു. അവരുമായി ജിബിയും ടോമിയും മീറ്റിംഗ് നടത്തുന്നു. 6 പേരുകൾ മത്സര രംഗത്ത് വരുന്നു. അവരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ ജിബി തോമസ് പ്രഖ്യാപിക്കുന്നു. 
മത്സരാർത്ഥികളുമായി, ഇലക്ഷൻ കമ്മീഷ്ണർമാർ മീറ്റിംഗ് നടത്തുമ്പോൾ ഏകദേശം 3:35 മണി ആയിരുന്നു.
4 മണിക്ക് ഏകദേശം 25 മിനിട്ട് ഉള്ളപ്പോൾ, ഫോമാ പ്രസിഡൻ്റ്, സമയമില്ല എന്ന എതിർപ്പുകൾ വക വെയ്ക്കാതെ 64 പേജ് ഉള്ള, റിവൈസ്ഡ് ബൈലോ ചർച്ചയ്ക്ക് എടുത്തു. അവതരിപ്പിക്കാൻ ബൈലോ കമ്മറ്റി ചെയർമാൻ ഈശോ സാം ഉമ്മനെ ക്ഷണിക്കുന്നു. എതിർപ്പുകൾ കാരണം, അനിയൻ ജോർജ് തന്നെ ബൈലോയുടെ ഒന്നാം പേജ് മുതൽ വായിക്കാൻ തുടങ്ങുന്നു.
ഈ സമയം കംപ്ലയൻസ് കമ്മറ്റിയുടെ ഇലക്ഷനുമായി ജിബിയുടെ നേതൃത്വത്തിൽ  ഇലക്ഷൻ്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു. ടോമി മ്യാൽക്കരപ്പുറത്ത് ബാലറ്റ് പെട്ടി ക്രമീകരിച്ച് ആളുകളെ വരിവരിയായി നിർത്തി. അപ്പോൾ ഏകദേശം സമയം 3:55. നാല് മണിക്ക് ഓഡിറ്റോറിയം വിട്ടു നൽകാമെന്നുളളത് കൊണ്ട്, അനിയൻ ജോർജ് മീറ്റിംഗ് അഡ്ജേൺ ചെയ്തതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയും ആയതിനാൽ നിർത്തപ്പെട്ടു. 
തുടർന്ന് എല്ലാവരും ഹാളിൽ നിന്നും ഇറങ്ങുന്നു, പെരുന്നാളിനോടനുബന്ധിച്ച തട്ടു കടയിൽ നിന്നും ഭക്ഷണം കഴിക്കുന്നു. 
 
വന്നവരിൽ ഭൂരിഭാഗം പേരും, 4 മണി മുതൽ 6:30 വരെയുള്ള ബ്രേക്കിന് ശേഷം ജനറൽ ബോഡി പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചു അവിടെ നിൽക്കുന്നു. 
 
ഇതിനിടെ, കംപ്ലയൻ്റ്സ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം നൽകിയ 6 പേരിൽ ഒരാൾ നോമിനേഷൻ പൻവലിച്ചതായി അറിയിച്ചു കൊണ്ട് കത്ത് ടോമി മ്യാൽക്കരപ്പുറത്തിന് നൽകുന്നു. 
ടോമി അത് ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ജിബിക്ക് നൽകുന്നു.
6 പേരിൽ, ഒരാൾ പിൻവലിച്ചത് കൊണ്ട് 5 പേരുകൾ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
ആ സമയത്ത് തനിക്ക് നോമിനേഷൻ പിൻവലിച്ച കത്ത് ലഭിച്ചില്ല എന്നു ജിബി പറയുന്നു.  
 
അമേരിക്കൻ ഐക്യനാടുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കാനഡയിൽ നിന്നും ബഹുദൂരം സഞ്ചരിച്ചെത്തിയ മത്സരാർത്ഥികൾ, കംപ്ലയൻസ് കമ്മറ്റി തിരഞ്ഞെടുപ്പിൻ്റെ ഭാവി എന്താണ് എന്ന് തിരഞ്ഞെടുപ്പു കമ്മീഷ്ണറോടും ഫോമാ പ്രസിഡൻ്റിനോടും ചോദിക്കുന്നു. 
ഇലക്ഷൻ നടത്തപെടാത്തതിനാൽ അസാധുവായി എന്നു പറയുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ കരഞ്ഞും കൊണ്ട്,
 ഫോമായുടെ ചില നേതാക്കളും കൂടി ഫോമാ പ്രസിഡൻറിനെ സമീപിക്കുന്നു. 
ഈ സമയം ബ്രേക്കിന് ശേഷമുള്ള പരിപാടികൾ തുടങ്ങി. 
സ്വാഗത പ്രസംഗത്തോടൊപ്പം ഫോമാ കാൻകൂൻ കൺവൻഷനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും ജനറൽ സെക്രട്ടറി സംസാരിച്ചു. 
ഈ സമയത്ത് ഫോമാ പ്രസിഡൻ്റിൻ്റെ അടുത്ത് സ്ഥാനാർത്ഥികളും മറ്റു ഫോമാ നേതാക്കളും വീണ്ടും കംപ്ലയൻസ് കമ്മറ്റി ഇലക്ഷനെ കുറിച്ചുള്ള ഒഫീഷ്യൽ നിലപാട് അറിയിക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം ആദ്യം എക്സിക്യൂട്ടീവ് കമ്മറ്റിയോട് ചോദിക്കട്ടെയെന്നും, കുറച്ചു കഴിഞ്ഞു പിന്നേയും ചോദിച്ചപ്പോൾ അഡ്വൈസറി കമ്മറ്റി ചെയർമാനോടും ചോദിക്കട്ടെയെന്നും പറഞ്ഞു, മാറി മാറി പോകുന്നു. ഈ സമയം ഫോമാ ട്രഷറാർ കൃതജ്ഞത അറിയിക്കാൻ എഴുന്നേൽക്കുന്നു. 
കംപ്ലയൻസ് കമ്മറ്റി സ്ഥാനാർത്ഥികളും ഫോമാ നേതാക്കളും ഈക്കാര്യത്തിൽ ഒരു തീരുമാനമാകാതെ പരിപാടികൾ മുന്നോട്ട് കൊണ്ടു പോകരുതെന്നു പറയുന്നു. 
ഈ സമയം ഫോമാ മുൻ വൈസ് പ്രസിഡൻ്റും ഇപ്പോളത്തെ വുമൻസ് ഫോറം ചെയർപേഴ്സണുമായി ലാലി കളപ്പുരയ്ക്കൽ ഏറ്റവും വിഷമമായി പരിപാടികൾ തടസ്സപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. 
കംപ്ലയൻസ് കമ്മറ്റി സ്ഥാനാർത്ഥികളും ഫോമാ നേതാക്കളും ഓഡിറ്റോറിയത്തിൽ നിന്നും പുറത്തിറങ്ങുന്നു. 
തുടർന്ന് നടന്ന ഫോമാ മയൂഖം പരിപാടികൾ, ഒരു തടസ്സവും കൂടാതെ നടത്തപ്പെടുന്നു. അതിൻ്റെ വീഡിയോകളും, ഫോട്ടോകളും ഫേസ്ബുക്ക് ലൈവുകളും ഇന്നും ഫോമായുടെ സാമൂഹിക മാധ്യമങ്ങളിൽ കാണാം. 
 
ഫോമാ പ്രസിഡൻ്റിനോട് വീണ്ടും കംപ്ലയൻസ് കമ്മറ്റി ഇലക്ഷൻ്റെ നിലപാട് പറയാൻ പറഞ്ഞപ്പോൾ, അദ്ദേഹം ഇലക്ഷൻ കമ്മീഷ്ണർമാർ പറയുകയാണെങ്കിൽ സ്റ്റേജിൽ പ്രഖ്യാപനം നടത്താമെന്ന് ഉറപ്പു നൽകുന്നു. ഇതിനിടെയ്ക്ക്  ഇലക്ഷൻ കമ്മീഷ്ണർറായ  ടോമി, വ്യക്തിപരമായ കാരണങ്ങളാൽ വീട്ടിലേക്ക് പോയിരുന്നു. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും, ആവശ്യമെങ്കിൽ തിരികെ വരാമെന്നും ഇലക്ഷനിൽ നിന്നും ഒരാൾ പിന്മാറിയതിനാൽ ജിബിയോടൊപ്പം ഫല പ്രഖ്യാപനം നടത്താമെന്നും   അദ്ദേഹം സമ്മതിച്ചു.  പക്ഷെ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ജിബി, തൻ്റെ സഹ കമ്മീഷ്ണറായ ടോമി ഒപ്പിട്ടാലും താൻ ഒപ്പിടില്ല എന്നും പറഞ്ഞു. 
യാഥാർത്യങ്ങൾ ഇങ്ങനെയിരിക്കെ സത്യത്തെ വളച്ചൊടിച്ചു, നുണ പ്രചാരണങ്ങൾ നടത്തി, പുകമറ സൃഷ്ടിക്കുന്നത് ഒരു പരിധി വിജയിച്ചാലും, സത്യം ഒരു നാൾ ആ പുകമറ നീക്കി പുറത്തു വരും.
 
സത്യമേവ ജയതേ.
 
കെ. കെ. വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here