മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലോങ്ങ് ഐലൻഡിൽ നടത്തിവരുന്ന കർഷകശ്രീയുടെയും രണ്ടു വർഷമായി നടത്തി വരുന്ന പുഷ്പശ്രീയുടെയും 2022ലെ ജേതാക്കൾക്കുള്ള  അവാർഡുകൾ കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ്,  പാലാ  എം.എൽ.എ. മാണി സി. കാപ്പൻ എന്നിവർ ചേർന്ന് നൽകി. എൽമണ്ടിലുള്ള കേരളാ സെന്റർ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അവാർഡുകളുടെ സംഘാടകനായ ഫിലിപ്പ് മഠത്തിൽ ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു.

ന്യൂയോർക്ക് സിറ്റിക്ക് സമീപ പ്രദേശങ്ങളിൽ താമസമുള്ള മലയാളികളുടെ വീടിനോടു ചേർന്നുള്ള സ്ഥലത്ത് 2022 ഏപ്രിൽ മുതൽ ഒക്ടോബർ  വരെയുള്ള വേനൽക്കാലത്ത് കൃഷി ചെയ്ത് വിജയിച്ചവരിൽ നിന്നാണ് അർഹരായ വിജയികളെ തെരഞ്ഞെടുത്തത്. കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ വേനൽക്കാലത്ത് അവരവരുടെ വീടുകളുടെ പിന്നാമ്പുറത്തുള്ള പരിമിതമായ സ്ഥലങ്ങളിൽ കൃഷി ചെയ്യുക പതിവാണ്. അങ്ങനെയുള്ളവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് കർഷകശ്രീ അവാർഡ് നൽകുന്നത്. 2009-ൽ എറിക് ഷൂസ്, എ ആൻഡ് എസ് ലെതർ പ്രോഡക്ട് എന്നിവയുടെ ചെയർമാനും ബിസ്സിനസ്സ്കാരനുമായ വർക്കി എബ്രഹാം സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയാണ് ഒന്നാം സമ്മാനാർഹനായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകശ്രീയ്ക്ക് അവാർഡ് ആയി നൽകുന്നത്. കഴിഞ്ഞ വർഷത്തെ കൃഷി സീസണിൽ ലഭിച്ച പതിനഞ്ചോളം അപേക്ഷകരിൽ നിന്നാണ് ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ അമേരിക്കൻ കർഷകശ്രീ കമ്മറ്റി തെരഞ്ഞെടുത്തത്.

2022ലെ കർഷകശ്രീ ഒന്നാം സമ്മാനാർഹനായി തെരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ്  തന്റെ സ്വന്തം വീടിന് പിന്നാമ്പുറത്ത് പയർ, പാവൽ, പടവലം, വെണ്ട, കോവൽ, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി തുടങ്ങിയ വിവിധതരം പച്ചക്കറികളാണ് മനോഹരമായി കൃഷി ചെയ്ത് വിളവെടുത്തത്. സദസ്സിൽ കൂടിയിരുന്ന എല്ലാവരുടെയും നിറഞ്ഞ ഹർഷാരവത്തോടെയാണ് അലക്സ് തോമസ് എവർ റോളിങ്ങ് ട്രോഫി എം.എൽ.എ മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരിൽ നിന്നും ഏറ്റുവാങ്ങിയത്.

കർഷകശ്രീ രണ്ടാം സമ്മാനം യോങ്കേഴ്സിലുള്ള റെജീഷ് ജോർജിനും മൂന്നാം സമ്മാനം ഫ്ലോറൽ പാർക്കിലുള്ള സുശീലാമ്മ പിള്ളക്കും എം.എൽ.എ മാർ ചേർന്ന് സമ്മാനിച്ചു.കർഷകശ്രീയുടെ വിജയത്തോടെ 2021 മുതൽ നടപ്പിലാക്കിയ സമ്മാനമാണ് പുഷ്പശ്രീ അവാർഡ്. ഡാളസ്സിലുള്ള ചാമത്തിൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് ചാമത്തിൽ സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയാണ് പുഷ്‌പശ്രീ ഒന്നാം സമ്മാനാഹർക്ക് നൽകുന്നത്.  2022-ലെ പുഷ്‌പശ്രീ എവർ റോളിങ്ങ് ട്രോഫി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരളാ ചാപ്റ്റർ പ്രസിഡന്റും ഫൊക്കാനാ നേതാവുമായ ലീലാ മാരേറ്റിന് മോൻസും കാപ്പനും ചേർന്ന് സമ്മാനിച്ചു.  സോയാസെറ്റിലുള്ള തന്റെ ഭവനത്തിന് ചുറ്റുപാടും മനോഹരമായ പൂച്ചെടികൾ വച്ചുപിടിപ്പിച്ച് സുന്ദരമാക്കിയതിനാണ്  ലീലാ മാരേറ്റിന്  പുഷ്പശ്രീ അവാർഡ് ലഭിച്ചത്.  പുഷ്പശ്രീ രണ്ടാം സമ്മാനം ന്യൂയോർക്ക് നേഴ്‌സസ് അസ്സോസിയേഷൻ ട്രഷറർ ഷൈല ജോസിനും  മൂന്നാം സമ്മാനം ഗംഗ നായർക്കും എം.എൽ.എ.മാർ സമ്മാനിച്ചു.

ഈ വർഷത്തെ വേനൽക്കാലം ആരംഭിച്ചതിനാൽ 2023ലെ കർഷകശ്രീ,  പുഷ്‌പശ്രീ എന്നീ അവാർഡുകൾക്കായി  താല്പര്യമുള്ള എല്ലാവരും ശ്രമിക്കണമെന്ന്‌ സംഘാടക ചെയർമാൻ ഫിലിപ്പ് മഠത്തിൽ ആഹ്വാനം ചെയ്തു.എം.ൽ.എ. മോൻസ് ജോസഫ്,  സാമൂഹിക പ്രവർത്തകനായ അജിത് കൊച്ചൂസ്, പുഷ്‌പശ്രീ വിജയി ലീലാ മാരേട്ട്, ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര, വൈസ്‌മെൻ റീജിയണൽ ഡയറക്ടർ വർഗീസ് കോരസൺ, മാധ്യമ പ്രവർത്തകൻ  മാത്യുക്കുട്ടി ഈശോ എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചു. കേരളാ സെൻറർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ യോഗത്തിന്റെ അധ്യക്ഷനായും, യു.ഡി.എഫ് പ്രവാസി കേരളാ കോൺഗ്രസ്സ് യു.എസ്.എ. ജനറൽ  സെക്രട്ടറി ഷോളി കുമ്പിളുവേലിൽ  കൺവീനറായും  പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here