മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈൻ ബനവൻ എന്ന ഫാഷൻ ഡിസൈനർ. ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും കാനാട്ട് ഒറിജിനൽസും. ഗൗൺ വിൽപനയിലൂടെ ഷൈൻ പ്രതിവർഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്.

കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ഓരോരോ കളികളിൽ ഏർപ്പെടുമ്പോൾ തൃശൂരിൽ നിന്നു ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ ഷൈനു താൽപര്യം തയ്ക്കാനായിരുന്നു. ആ കൊച്ചു പെൺകുട്ടി മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ സൂചിയുടെയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലിൽ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയിൽ നിന്നു പകർന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിൽ നിന്നു ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ക്ലോത്തിംഗ് ബിരുദം നേടാൻ ഷൈനിനു പ്രേരകമായതും.

1993 ൽ തളിപ്പറമ്പിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകൻ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി ഷൈൻ എത്തി. സ്ത്രീകൾ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭർത്താവ് ഡോ.ബനവൻ. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററുടെ പദവി ഉൾപ്പെടെ വച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു ഷൈനിനു താൽപര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്നു ചിന്തിക്കാതെ തന്നെ ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണമാണു ഷൈൻ ഇന്നുണ്ടാക്കിയിരിക്കുന്ന ഈ വിജയത്തിന്റെ പിൻബലം.

ആദ്യം മംഗലാപുരം മാർക്കറ്റിൽ ഗൗൺ വിൽപന നടത്തിയെങ്കിലും അത് അത്ര വിജയം കണ്ടില്ല. തുടർന്ന് എറണാകുളത്തെ വൻകിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാർഗം തുറന്നുകിട്ടിയതെന്ന് ഷൈൻ ബനവൻ പറയുന്നു. കാനാട്ട് ക്രിയേഷൻസ് എന്ന ബ്രാൻഡിൽ കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈൻ രൂപകൽപ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകൾക്ക് ആവശ്യക്കാരേറി. പല വമ്പൻ വസ്ത്രാലയങ്ങളും ഈ തളിപ്പറമ്പുകാരിയെ തേടിയെത്തിത്തുടങ്ങി.

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് വെഡ്ഡിംഗ് ഗൗണുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 2007 ൽ എറണാകുളത്തെ ഒരു വൻകിട വസ്ത്രവ്യാപാരിക്കു വേണ്ടിയാണ് വിവാഹഗൗൺ ആദ്യമായി തയാറാക്കിയത്. ക്രിസ്ത്യൻ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ മതവിഭാഗക്കാരുടെയും വിവാഹസൽക്കാരങ്ങളിൽ ഷൈൻ ബനവന്റെ ഗൗണുകൾ തെരഞ്ഞെടുക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലെല്ലാം ഷൈനിന്റെ വെഡ്ഡിംഗ് ഗൗണുകൾ ലഭ്യമാണ്.

സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുതു പ്രകടിപ്പിച്ച ഷൈൻ ബനവൻ ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിർമാണത്തിൽ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികൾ ചെയ്യണമെന്ന ആഗ്രഹവും ഇവർ മറച്ചുവെയ്ക്കുന്നില്ല. ആശുപത്രി തിരക്കുകൾക്കിടയിലാണെങ്കിലും ഭർത്താവ് ഡോ. ജോസഫ് ബനവൻ അത്യാവശ്യഘട്ടങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്യാറുണ്ടെന്നും ഷൈൻ പറയുന്നു.

പ്രതിവർഷം മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ വിറ്റുവരവ്. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേൻമയും വിൽപ്പനാനന്തര സേവനങ്ങളുമാണ് കാനാട്ട് ക്രിയേഷൻസിന്റെ ഈ വിജയത്തിന്റെ പിൻബലം. ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ഷൈൻ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ ടെക്സ്റ്റൈൽ രംഗത്തു നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇന്നു നിലവിൽ ഉണ്ടെങ്കിലും പരമ്പരാഗതമായ രീതിയിൽ പെൻസിലും സ്കെയിലും കടലാസും ഉപയോഗിച്ചുതന്നെയാണ് തന്റെ ഡിസൈനുകൾ പിറവിയെടുക്കുന്നതെന്ന് ഷൈൻ ബനവൻ പറയുന്നു. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ സമർഥിക്കുന്നു.

ആവശ്യക്കാർക്ക് ഏതു തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ നിന്നു സ്വന്തമാക്കാം. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിംഗ്് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നു വസ്ത്രനിർമാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നു ഷൈൻ പറയുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും വൈഡബ്ള്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി. അഥീന എസ്.ബെനവൻ ഏക മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here