കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ ലക്ഷദ്വീപില്‍ നിന്നുള്ള 6 മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ. പി. മുഹമ്മദ് ഫതാഹുദ്ദിന്റേയും കെ. സി. സറീനയുടേയും മകള്‍ ഫാത്തിമ ഫില്‍സയാണ് കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ വിജയകരമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയത്. ജന്മനാ തന്നെ ഉണ്ടായിരുന്ന കരള്‍രോഗമായിരുന്നു കുഞ്ഞുഫാത്തിമയുടെ ജീവന് ഭീഷണിയായത്. എത്രയും നേരത്തേ കരള്‍ മാറ്റിവെയ്ക്കുക മാത്രമായിരുന്നു പോംവഴി. കോവിഡും അതേത്തുടര്‍ന്ന് ദ്വീപുവാസികള്‍ നേരിട്ട യാത്രാതടസങ്ങളുമായിരുന്നു മറ്റൊരു വെല്ലുവിളി. എന്തായാലും തടസങ്ങളെല്ലാം മറി കടന്ന് ഫാത്തിമമോള്‍ ജീവിതം തിരികെ പിടിച്ചു. ഉമ്മ സറീനയാണ് കരള്‍ ദാനം ചെയ്തത്. കേരളത്തില്‍ കരള്‍ മാറ്റിവെയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ വിഭാഗം ചീഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. അഭിഷേക് യാദവ് പറഞ്ഞു.

ജനിച്ചപ്പോള്‍ത്തന്നെ ഫാത്തിമയ്ക്ക് കണ്ണുകളുടെ മഞ്ഞളിപ്പ്, കടുംനിറത്തിലുള്ള മൂത്രം എന്നിങ്ങനെയുള്ള കരള്‍വീക്ക ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് ബിലിയറി അട്രീസിയ മൂലമാണെന്ന് കണ്ടുപിടിച്ചു. രണ്ടു മാസം പ്രായമുള്ളപ്പോള്‍ ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ച്ചയായുള്ള അണുബാധകള്‍ മൂലം ഫാത്തിമയുടെ സ്ഥിതി ഗുരുതരമായിക്കൊണ്ടിരുന്നു.

ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ കരള്‍മാറ്റ ശസ്ത്രക്രിയ ഏറെ വിഷമകരമാണെന്ന് ഡോ. അഭിഷേക് യാദവ് പറഞ്ഞു. കുഞ്ഞുകരളിലേയ്ക്ക് രക്തമെത്തിയ്ക്കുന്ന തീരെച്ചെറുതും പൂര്‍ണവളര്‍ച്ചയെത്താതതുമായ രക്തക്കുഴലാണ് (പോര്‍ടല്‍ വെയിന്‍) ഏറ്റവും വലിയ വെല്ലുവിളി. പ്രായപൂര്‍ത്തിയായവരുടെ കഴുത്തിലെ ഞരമ്പുകളിലിടുന്ന സ്റ്റെന്റ് പരിഷ്‌കരിച്ച് ഫാത്തിമയുടെ ഈ പോര്‍ടല്‍ വെയിനിനുള്ളിലേയ്ക്ക് കടത്തിയാണ് വിപിഎസ് ലേക്ക്‌ഷോറിലെ ഡോക്ടര്‍മാര്‍ ഇതിന് പരിഹാരം കണ്ടെത്തിയത്. ദാതാവായ ഉമ്മ സെറീനയുടെ കരള്‍ഞരമ്പുകളുടെ വലിപ്പ വ്യത്യാസമായിരുന്നു മറ്റൊരു പ്രശ്‌നം. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ തലച്ചോറില്‍ നിന്നെടുത്ത ഞരമ്പുകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നവും പരിഹരിച്ചു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രി വിട്ട അമ്മയും കുഞ്ഞു സുഖമായിരിക്കുന്നുവെന്ന് ഡോ. യാദവ് പറഞ്ഞു. ‘പോര്‍ടല്‍ വെയിന്‍ സ്‌റ്റെന്റിംഗ് രാജ്യത്ത് 2-3 സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഫാത്തിമയാണ് ഇതിനു വിധേയായ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്,’ ഡോ യാദവ് ചൂണ്ടിക്കാണിച്ചു. കുഞ്ഞുങ്ങളിലെ കരള്‍മാറ്റ ശസ്ത്രക്രിയയില്‍ 90%-ത്തിലേറെ വിജയനിരക്കുള്ള അപൂര്‍വം ആശുപത്രികളിലൊന്നാണ് വിപിഎസ് ലേക്ക്‌ഷോറെന്നും ഡോ. യാദവ് പറഞ്ഞു.

ഡോ. അഭിഷേക് യാദവിനൊപ്പം ക്രിട്ടിക്കല്‍ കെയര്‍, പിഡിയാട്രിക്‌സ്, ജിഐ സര്‍ജറി, ഗ്യാസ്‌ട്രോഎന്റെറോളജി, റേഡിയോളജി വിഭാഗങ്ങളില്‍ നിന്നുള്ള ഡോ. നവനീതന്‍ സുബ്രഹ്മണ്യന്‍, ഡോ. ഫദല്‍ വീരാന്‍കുട്ടി, ഡോ. ധാരാവ് ഖെരാഡിയ, ഡോ. നിത ജോര്‍ജ് എന്നിവരുള്‍പ്പെട്ട 25-ഓളം ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കോര്‍ഡിനേറ്റര്‍ സയ്യദ് മുഹമ്മദ് അബ്ദുള്‍ വഹാബ് എന്നിവരുള്‍പ്പെട്ട ടീമാണ് ഫാത്തിമയുടെ ചികിത്സയില്‍ സേവനങ്ങള്‍ നല്‍കിയത്.



ഫോട്ടോ ക്യാപ്ഷന്‍: കൊച്ചി വിപിഎസ് ലേക്ക്‌ഷോറില്‍ വിജയകരമായ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ ലക്ഷദ്വീപില്‍ നിന്നുള്ള ആറു മാസം പ്രായമുള്ള കുഞ്ഞ് ഫാത്തിമ ഫില്‍സയും മാതാപിതാക്കളും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ അഭിഷേക് യാദവിനും കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ ടീമിലെ മറ്റംഗങ്ങള്‍ക്കുമൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here