ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അതായത് എഫ്.എസ്.എസ്.എ.ഐ 2021-22-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക പുറത്തിറക്കി. റിപ്പോർട് പ്രകാരം ഭക്ഷ്യ സുരക്ഷയിൽ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 57 പോയന്റാണ് കേരളം സ്വന്തമാക്കിയത്. 82 പോയന്റ് നേടി തമിഴ്നാട് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവര്‍ഷം 70 പോയന്റോടെ കേരളം രണ്ടാമതായിരുന്നു. എന്നാൽ ഈ വർഷം അഞ്ച് സ്ഥാനം പിറകിലാണ് കേരളം.

ഗുജറാത്താണ് ഭക്ഷ്യ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത്. 77.5 പോയന്റാണ് ഗുജറാത്ത് നേടിയത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ഉണ്ടായിരുന്നത്. 70 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും 65.5 പോയിന്റുമായി ഹിമാചല്‍പ്രദേശും 58.5 പശ്ചിമബംഗാളും 58.5 പോയിന്റുമായി മധ്യപ്രദേശും കേരളത്തിന് മുന്നിലെത്തി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍ നിൽക്കുന്നത്. 26 പോയന്റാണ് ആന്ധ്രപ്രദേശിന്. ഉത്തര്‍പ്രദേശ് 54.5 പോയിന്റുമായി എട്ടാം സ്ഥാനത്ത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഗോവ ഇത്തവണയും നിലനിർത്തി. അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ഡല്‍ഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ ലക്ഷദ്വീപാണ്. 16 പോയിന്റാണ് നേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here