ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി:കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗാർമെൻറ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗമന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം.ജേക്കബ്‌. അതിന്റെ പ്രതിഫലനമാണ് ട്വൻറി 20 യുടെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച്ച രാവിലെ വെർച്വൽ ആയി നടന്ന ഫൊക്കാനയുടെ ബിസിനസ് മീറ്റ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ വിദ്യാഭ്യാസ – തൊഴിൽ- രാഷ്ട്രീയ മേഖലകളിൽ സമസ്തമായ മാറ്റളാണ്  യുവജനത പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മായാണ്. നമ്മുടെ യുവ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പോലും നമുക്ക് കഴിയുന്നില്ല. കേരളത്തിൽ വേണ്ടത്ര മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ തമിഴ്നാട്ടിലും കർണാടകയിലുമൊക്കയാണ് നമ്മുടെ യുവജനങ്ങൾ വിദ്യാഭ്യാസം തേടിപ്പോകുന്നത്. അന്യനാടുകളിൽ വിദ്യാഭ്യാസം പൂർത്തിയയാക്കി മടങ്ങി വരുന്ന അവർക്ക് മാന്യമായ ഒരു ജോലി പോലും ലഭിക്കുന്നില്ല. – അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സംസ്കാരത്തിന്റെ ദുരന്തഫലമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതിയിൽ മാറ്റം വരണമെങ്കിൽ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങണം. അത്തരമൊരു ചിന്തയിൽ നിന്നാണ് ട്വന്റി 20 എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
വ്യവസായം നടത്തുന്നതിനൊപ്പം തന്നെ സാമൂഹികമായ ഇടപെടലുകൾ കൂടി നടത്താൻ തയാറായാൽ മാത്രമേ നാടിൻറ വികസനം സാധ്യമാകു. 8 വർഷം മുൻപ് തന്റെ ജന്മനാട്ടിലെ ചെറുപ്പക്കാരുടെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ് താൻ ട്വന്റി 20 എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയത്. 5 വര്‍ഷം മുൻപ് ട്വന്റി 20 യെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപീകരിച്ചുകൊണ്ട്  കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു. ഇത്തവണ കിഴക്കമ്പലം ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ ഭരണമാണ് ട്വൻറി 20 ഒറ്റയ്ക്ക് നേടിയത്.- അദ്ദേഹം പറഞ്ഞു.
ട്വൻറി 20 യിലൂടെ കിഴക്കമ്പലം പഞ്ചായത്തിന്റെ വികസനം യാഥാർഥ്യമാക്കൻ കഴിഞ്ഞതാണ് മറ്റു പഞ്ചായത്തുകളിലും തങ്ങൾക്ക് പൂർണമായ പിന്തുണ നേടാൻ കാരണമായത്.
 
കേരളത്തിലെ വ്യവസായികൾക്ക് അമേരിക്കയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹായം നൽകുന്നതിനൊപ്പം അമേരിക്കൻ മലയാളികൾ ജന്മനാടായ കേരളത്തിലും വ്യവസായ സംരഭങ്ങൾ ആരംഭിച്ച് തൊഴിൽ രഹിതരായ നമ്മുടെ യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ സന്മനസ് കാണിക്കണം. എങ്കിൽ മാത്രമേ നാട് നന്നാവുകയുള്ളു.- സാബു ജേക്കബ് ചൂണ്ടിക്കാട്ടി.  
 
അഞ്ച് വർഷം മുൻപ് കേരളത്തിലേതിനു സമാനമായ ഒരു ബിസിനസ് നടത്താൻ അമേരിക്കയിലെത്തിയപ്പോൾ എവിടെ, എപ്പോൾ, എങ്ങനെ എന്ത് ചെയ്യണമെന്ന ഒരു എത്തും പിടിയുമില്ലാതെയായിരുന്നു. എന്നാൽ ഫൊക്കാനയുടെ നേതാക്കന്മാരായ പോൾ കറുകപ്പള്ളിയെപ്പോലുള്ള അമേരിക്കൻ മലയാളികൾ എല്ലാ കാര്യങ്ങളിലും സഹായങ്ങൾ വാഗ്ദാനം ചെയ്തുതന്നതിനാൽ  കാര്യങ്ങൾ എളുപ്പമായി.
 
ബിസിനസ്  ലൈസൻസ് എടുക്കാൻ എന്തു ചെയ്യണമെന്ന് യാതൊരു ഊഹവുമില്ലാതെയാണ് താൻ അമേരിക്കയിൽ എത്തിയത്. വെറും രണ്ടു ദിവസംകൊണ്ട് ലൈസൻസ് ലഭിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. കേരളത്തിലാണെങ്കിൽ മാസങ്ങൾ സമയമെടുക്കുന്ന കാര്യാമാണ് യാതൊരു കാലതാമസവുമില്ലാതെ ലഭിച്ചത്.
 
നല്ല സഹായമനസ്ക്കരാണ്  അമേരിക്കയിലെ മലയാളികളെന്നു താൻ അന്ന് അനുഭവിച്ചറിഞ്ഞതാണ്. നല്ലവരായ അമേരിക്കൻ മലയാളി ബിസിനസുകാർ മനസുവച്ചാൽ കേരളത്തിലെ തൊഴിൽ രഹിതരായ ഒട്ടനവധി മലയാളി യുവാക്കളുടെ പ്രശ്നങ്ങൾ അനായാസം പരിഹാരം കാണാൻ കഴിയും. ഡോ. അനിരുദ്ധനെപ്പോലുള്ളവർ കേരളത്തിൽ വ്യവസായ സംരഭം ആരംഭിച്ചത് അതിനുള്ള നല്ലൊരു തുടക്കമായി കാണുകയാണ്.അദ്ദേഹത്തോടൊപ്പം ചേർന്ന് മറ്റുള്ളവരും കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയാൽ കേരളത്തിലെ യുവജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും അത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.
 
അതിനായി ഫൊക്കാനയെപ്പോലുള്ള സംഘടനകൾ അതിനു നേതൃത്വം നൽകിയാൽ കേരളത്തിൾ ബിസിനസ് സംരംഭങ്ങൾ വർധിക്കുന്നതിനൊപ്പം ഒരു വലിയ തോതിൽ സാമൂഹിക പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരാൻ കഴിയും. ഇന്നത്തെ ഈ ബിസിനസ് മീറ്റിംഗിൽ അതിനായുള്ള ചർച്ചകൾ കൂടിഉൾപ്പെടുത്തണമെന്നും താൻ ആഗ്രഹിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഗൗരവത്തിലെടുത്ത് ‘കേരളം മാറണം, ആളുകൾ മാറണം, ഈ തലമുറ രക്ഷപ്പെടണം’ എന്നീ  ലക്ഷ്യംകൂടി  മുൻ നിർത്തിയാകണം ഈ ചർച്ചകൾ നടക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
 
ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ആണ് സാബു ജേക്കബിനെ പരിചയപ്പെടുത്തിയത്.
 
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂറോപ്പിലും  ഗൾഫ് രാജ്യങ്ങളിലും  അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
 
 അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകൻ രാജി തോമസ് (സ്പ്രിംഗ്ലർ സി ഇ ഒ), മറൈൻ കൺസൽറ്റൻറ് ആന്റണി പ്രിൻസ് (ജി.വി .ആർ ക്യാംപ്ബെൽ) , സുനിൽകുമാർ വാസുദേവൻ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയർമാൻ, പി.എം. മാത്യു (ലോറൈൻ സ്റ്റുവർട്ട് ഗ്രൂപ്പ് , ലണ്ടൻ), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടൽ പ്രസിഡൻസി), സാജൻ വറുഗീസ് ( ഡയറക്ടർ, സാജ് ഹോൾഡിങ്ങ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധൻ ( സി.ഇ.ഒ., എസ്സൻ ന്യൂട്രിഷൻ ഗ്രൂപ്പ് ആൻഡ് ഫൊക്കാന മുൻ പ്രസിഡണ്ട്),ജോൺ ടൈറ്റ്‌സ് (പ്രസിഡന്റ് എയ്റോ സിസ്റ്റംസ് ഏവിയേഷൻസ്), ഡോ. വിൻസെന്റ് കുട്ടംപേരൂർ (സി.ഇ.ഓ., വി.കെ.ഡെവലപ്പ്മെന്റ് കോർപ്പറേഷൻസ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റൽ),അനു ടി. ജോർജ് (എം.ഡി. വടക്കേമുറിയിൽ ഗ്രൂപ്പ്), വർക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടർ , ഹാനോവർ ബാങ്ക്), ഡോ.ബാബു സ്റ്റീഫൻ (സി.ഇ.ഒ, ഡി.സി ഹെൽത്ത്കെയർ, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്‌ടൺ ഡി.സി. ആർ.വി.പി), ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ജോൺ പി. ജോൺ, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖർ  ബിസിനസ് മീറ്റിൽ പങ്കെടുത്ത് സംസാരിച്ചു. 
 
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അവാർഡ് പ്രഖ്യാപനം നടത്തി. ഫൊക്കാന സെക്രട്ടറി ഡോ. സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.ട്രസ്റ്റി ബോർഡ്  മുൻ ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് ആയിരുന്നു അവതാരകൻ. വാഷിംഗ്‌ടൺ ഡി.സി യിൽ നിന്നുള്ള സുഷമ പ്രവീൺ പ്രാർത്ഥന ഗാനമാലപിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വർഗീസ് ഉലഹന്നാൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
 
ഫൊക്കാന ടെക്‌നിക്കൽ ടീം കോർഡിനേറ്റർ പ്രവീൺ തോമസിന്റെ നേതൃത്വത്തിൽ ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ബിജു കൊട്ടാരക്കര, മഹേഷ് ഭട്ട് എന്നിവരാണ് മീറ്റിംഗ് നിയന്ത്രിച്ചത്. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here