(കോരസൺ – വാൽക്കണ്ണാടി)

ന്യൂയോർക്ക്, ഫ്ലോറൽ പാർക്ക് : മാറ്റങ്ങൾക്കു വിധേയമാവാൻ തയ്യാറാവാതെ സമൂഹത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കരുത് എന്ന് ടെക്സസിലെ ഫോർട്ട് ബെൻഡ് കവുണ്ടി ജഡ്ജ് കെ.പി ജോർജ്ജ് പറഞ്ഞു. വാൽക്കണ്ണാടി മീഡിയയുടെ ആഭിമുഖ്യത്തിൽ ” മാറ്റങ്ങൾക്കു നാം തയ്യാറാണോ?” എന്ന സാമൂഹിക വിഷയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്ക് ക്യൂൻസിലെ സന്തൂർ ഇന്ത്യൻ റെസ്റ്റോറൻറ്റിൽവച്ച് നടക്കപ്പെട്ട ചർച്ചായോഗത്തിൽ ന്യൂയോർക്ക് സമൂഹത്തിലെ സംഘടനാ നേതാക്കളും പ്രമുഖ പ്രവർത്തകരും പങ്കെടുത്തു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് സമ്മേളനം ഉത്‌ഘാടനം ചെയ്തു. നാലു വർഷത്തിനു മുൻപ് ന്യൂയോർക്കിലെ രാഷ്ട്രീയ നേതാക്കളിൽ സൗത്തേഷ്യൻവംശജരിൽ ആകെ ഒരാളുമാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ആറുപേരായി. സൗത്തേഷ്യൻവംശജർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ അവരുടെ ശരിയായപ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലത്തിൻറ്റെ വെല്ലുവിളികളെ നേരിടാൻ അത്യാവശ്യമാണെന്ന്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിൽ മലയാളിയുടെ സാന്നിധ്യം ഉറപ്പിച്ചു രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട കെവിൻ തോമസ് പറഞ്ഞു.

 

രാഷ്ട്രീയം ഒഴിവാക്കാൻ സാധിക്കാത്ത പ്രതിഭാസമാണ്, നാമിടപെടുന്ന സമസ്തമേഖലകളിലും രാഷ്ട്രീയനിറമുണ്ട്. നമ്മുടെ സമൂഹം വളരുന്നതിനനുസരിച്ചു നമ്മുടെപ്രാതിനിധ്യം വർദ്ധിക്കുന്നില്ല. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ നാം ജീവിക്കുന്ന സമൂഹത്തിൽ നേരിട്ട് ഇടപെടുകതന്നെ വേണം. “ഏറ്റവുംനല്ല വ്യക്തിയാകാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, പദവിയാഗ്രഹിക്കുയല്ല, സമൂഹത്തിൽശക്തമായ സാന്നിധ്യമാകുക എന്നതാണ് പ്രധാനം” എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സെനറ്റർ കെവിൻ തോമസ് പ്രസ്താവിച്ചു. ചുരുങ്ങിയ കാലത്തിനിടെ ന്യൂയോർക്ക് രാഷ്ട്രീയത്തിൽ തനിക്കു വ്യക്തമായ പരിവർത്തനം ഉണ്ടാക്കാനായി എന്ന് വസ്തുതകൾ അക്കമിട്ടുനിരത്തി കെവിൻ തോമസ് പറഞ്ഞു. 
 
മാറ്റങ്ങൾ തനിയെയുണ്ടാവില്ല, നാമതിനായി എഴുന്നേൽക്കണം ശബ്ദം ഉയർത്തണം, നിരന്തരം പോരാടേണ്ടിവരും. ഒരുനിയമം ഉണ്ടാക്കണമെങ്കിൽ നല്ലപഠനം വേണം, വസ്തുതകൾ വിലയിരുത്തണം, താൻ ഓരോതവണ പേനയെടുക്കുമ്പോഴും എങ്ങനെ ജനജീവിതത്തെ ബാധിക്കുന്നു എന്ന് ആഴത്തിൽ മനനം ചെയ്യാറുണ്ട്. ഒക്കെ നിസ്സാരമെന്നു തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. നാമറിയാതെ നമുക്കുചുറ്റും അലയടിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ വെല്ലുവിളികൾ തന്നെയാണ്. ഓണവും മലയാളവും മാർത്തോമ്മാ വിശ്വാസവും ഒക്കെ ന്യൂയോർക്ക് സ്റ്റേറ്റ് ഔദ്യാഗികമായി അംഗീകരിക്കാൻ താൻ ഒരു നിമിത്തമായി എന്നത് അഭിമാനത്തോടെ ഓർക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
 
വിശ്വാസം അടിസ്ഥാനമാര്‍ഗദര്‍ശനമായി എടുക്കുന്നതിനാൽ മാറ്റങ്ങൾ ഉൾകൊള്ളാൻ തനിക്കു സാധിക്കുന്നു എന്ന് ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിജഡ്ജ്  കെ. പി. ജോർജ്ജ് പറഞ്ഞു. ന്യൂയോർക്കിൽ ജീവിതം ആരംഭിച്ച തനിക്കു ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്കു ആരും റെഡ്‌കാർപെറ്റ് ഇട്ടു ക്ഷണിച്ചതല്ല അവിടുത്തെ ഏറ്റവും വലിയ ഗവണ്മെന്റ് മേധാവിയാകാൻ. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തനിക്കു ഉള്ള ഉൾവിളി തിരിച്ചറിഞ്ഞു. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്നും നിറയെ സ്വപ്നങ്ങളുമായി അമേരിക്കയിൽ എത്തിയ തനിക്കു  വളരെയേറെ തയ്യാറെടുക്കലും സാഹസവും വേണ്ടിവന്നു. 
 
ആദ്യതിരഞ്ഞെടുപ്പുകളിൽ തോൽവി ഉണ്ടായി, പിൻവാങ്ങിയില്ല. കൈയ്യിൽ സ്വരൂപിച്ചപണം മുഴുവൻ  തിരഞ്ഞെടുപ്പുനുവേണ്ടി ചിലവാക്കിയ സന്ദർഭത്തിലും കുടുംബം ഒപ്പംനിന്നു. ടെക്സാസ് രാഷ്ട്രീയം നാം വിചാരിക്കുന്നതിലും വിചിത്രമാണ്. നമ്മെക്കാൾ ഉയരമുള്ളവരെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ഭയപ്പെടരുത്. കോവിഡ് പരന്നു തുടങ്ങിയപ്പോൾ  ഒരു മില്യനോളം അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട തനിക്കു കനത്ത വെല്ലുവിളി ഉണ്ടായി. ട്രെഷറിയിൽ പണം ഉണ്ടായിരുന്നെങ്കിലും, മാസ്ക്കും ടെസ്റ്റുകളും മറ്റുപകരണങ്ങളും  ഇല്ലെങ്കിൽ എന്താകും അവസ്ഥ എന്ന് ആലോചിക്കുക. കോവിഡ് വാക്‌സിനേഷൻ പൂർണ്ണമാക്കുവാൻ തടസ്സങ്ങൾ ഏറെയായിരുന്നു. വാക്‌സിനേഷൻ ക്യാംപുകളിൽ  ബോദ്ധപൂർവം ലഹളഉണ്ടാക്കുന്ന സായുധലഹളക്കാരെ നേരിടുക, വാക്‌സിൻ എടുക്കാൻ വരുന്നവരെ ഭയപ്പെടുത്തുക അങ്ങനെ നിരവധി മാര്‍ഗ്ഗരോധകങ്ങൾ. അവർക്കു തന്റെ തൊലിയുടെ നിറം ആയിരുന്നു ചൊടിപ്പിച്ചുകൊണ്ടിരുന്നത്. ഏറ്റവും കൂടുതൽ തടസ്സംനേരിട്ടത് സംസ്ഥാനത്തിന്റെ മൊത്തഉത്തരവാദം ഉണ്ടായിരുന്ന ഗവെർണറിൽ നിന്നായിരുന്നു എന്നതാണ് വിചിത്രം.  
 
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ, കമ്മീഷർനെസ് ഓഫ് കോർട്ട് ആണ് പ്രധാന സർക്കാർ നയരൂപീകരണ ഇടം. സാധാരണ യോഗങ്ങൾ പ്രാർത്ഥനയോടാണ് ആരംഭിക്കുക. ഒരു ദിവസം മലങ്കര ഓർത്തഡോൿസ് വൈദികനെ പ്രാർത്ഥനക്കായി താൻകൊണ്ടുവന്നു, പ്രാർത്ഥനക്കു മുൻപ് അദ്ദേഹം ഭാരതത്തിലെ പൗരാണിക സെന്റ് തോമസ് ക്രിസ്തീയ സമൂഹത്തെക്കുറിച്ചു പറഞ്ഞത് കൗണ്ടി കോർട്ടിൽ ആശ്ചര്യം ഉണ്ടാക്കി. അവർ അതുവരെ അങ്ങനെ ഒരു സമൂഹത്തെക്കുറിച്ചു അറിഞ്ഞിരുന്നില്ല. അവിടെത്തന്നെ വലുതും ചെറുതുമായ 22 മലയാള ക്രിസ്തീയ ദേവാലയങ്ങൾ വർഷങ്ങളായി ഉണ്ടായിരുന്നു എന്നോർക്കണം. നമ്മുടെ സമൂഹത്തെ അടയാളപ്പെടുത്താൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കരുത്.
 
കള്ളം ഒരിക്കലും പഴയരീതിയിൽ കള്ളമാവില്ല അത് അവർത്തിച്ചുകൊണ്ടിരുന്നാൽ സത്യമെന്നു തെറ്റിദ്ധരിച്ചുകൊണ്ടിരിക്കും. അതാണ് ഇന്നത്തെ ലോകം. ഇത് അമേരിക്കൻ രാഷ്ട്രീയത്തിലും മാറ്റമില്ല. നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾ ജീവിച്ചിരുന്നില്ല എന്ന അവസ്ഥയാണ്. വോട്ടുചെയ്യാത്തവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആരും തയ്യാറാവുകയില്ല. വോട്ട് ചെയ്യുക എന്നത് ഒരു ഹാബിറ്റ് ആണ്. വോട്ട് ചെയ്യാതിരിക്കുന്ന ഹാബിറ്റ് മാറ്റുക വളരെപ്രയാസമാണ്. സ്ഥാനാർത്ഥികളെ പിന്തുണക്കുക അവർക്കു സംഭാവന കൊടുക്കുക ഒക്കെ നമ്മുടെപൗരധർമ്മമാണ്. ഇതിൽ ഒന്നും പങ്കെടുക്കാതെ അവകാശത്തിനായി നാം സംസാരിക്കരുത്. മാറ്റങ്ങൾ നമ്മുടെ സ്വഭാവത്തിൽ തന്നെഉണ്ടാവട്ടെ ജഡ്ജ്  കെ.പി.ജോർജ്ജ് കൂട്ടിച്ചേർത്തു.   
 
 
മാറ്റങ്ങൾ സാധ്യമാവാൻ തയ്യാറെടുക്കുന്നുവെങ്കിൽ അധ്ര്യശ്യമായ തടസ്സങ്ങൾ തകർക്കേണ്ടതുണ്ട്. അതിനു ഭാഷ, നിർഭയത്വം, തോറ്റുകൊടുക്കാതിരിക്കാനുള്ള ഇശ്ചാശക്തി, ഉറച്ച മനഃസാന്നിധ്യം, ഒക്കെ ഉപകരണങ്ങൾ ആക്കണം. സർവോപരി സഹജീവികളോടു കരുതലും ദൈവനിശ്ചയവും മാത്രമാവണം ലക്ഷ്യം. പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല. പൊതുസേവനത്തിനായി താല്പര്യം അറിയിച്ചുവരുന്നവരോട് ഞാൻ ചോദിക്കാറുണ്ട്, സ്വന്തംനേട്ടം പ്രതീക്ഷിക്കാതെ ജനസേവനത്തിനു ഉള്ള സന്നദ്ധത മനസ്സിൽ തട്ടിയാണോവരുന്നത്? അല്ലെങ്കിൽ പതറിപോകും. ഒരു ഇരുട്ടുമുറിയിൽ വെളിച്ചം കടന്നുവന്നാൽ അത് മറ്റുള്ളവരെ തിളക്കമുള്ളതാക്കുന്നതാകട്ടെ, സ്വയം തിളങ്ങാൻ മുന്നിട്ടിറങ്ങരുത്. കൈയ്യിൽ ഒന്നും ഇല്ലാതെ മുഴുവൻ ചിലവഴിക്കാൻ തയ്യാറാണോ? അപരിചതരോടു നിരന്തരം സംസാരിച്ചുകൊണ്ടിരിക്കാമോ? മനസ്സിൽനിന്നും ആത്മാർത്ഥമായി ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം  ലഭിക്കുന്നവർക്ക് മാത്രമേ പൊതുജനസേവന രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ, ജഡ്ജ്  കെ.പി.ജോർജ്ജ് ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.
 
104 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചുകഴിഞ്ഞ ശ്രീ. മുരളി ജെ നായർ, യാത്രകളുടെ അനുഭവങ്ങൾ വ്യക്തിപരമായി മാറ്റങ്ങൾക്കു സഹായിക്കുന്നു എന്നുപറഞ്ഞു. ഫിലാഡല്ഫിയലിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴും യാത്രകൾ തന്നെ വല്ലാതെ മാടിവിളിക്കാറുണ്ട്. ഏറ്റവും ചെറിയ സഞ്ചിയുമായി കുറഞ്ഞ ആവശ്യങ്ങളുമായി വലിയലോകത്തിൽ ഏകനായി അലയുമ്പോൾ ലോകം മുഴുവൻ തൻ്റെ കിനാവിൻറെ തോഴരായി മാറുകയായിരുന്നു. അമേരിക്കയിൽ ഇനിയും അഞ്ചു സംസ്ഥാനങ്ങൾ മാത്രമേ കാണാൻ ബാക്കിയുള്ളൂ. പ്രകൃതിയാണ് തന്റെ ഇഷ്ട്ടകൂട്ടുകാരൻ, നിരന്തരം മാറ്റങ്ങൾനേരിടുന്ന, മാറ്റങ്ങളെ ഉൾകൊള്ളാൻ സദാസന്നദ്ധമാകുന്ന ഒരു സുഹൃത്ത് വേറെയില്ല. 
 
 
വെറും നാട്ടിൻ പുറത്തെ ഒരു കുട്ടിയായിരുന്നപ്പോൾ ക്ലാസ്സ്മുറിയിലെ മേശയിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്ലോബിന്റെ പ്രതലത്തിലൂടെ വിരലുകൾ പായിച്ചപ്പോൾ കണ്ട വിചിത്രസ്വപ്നം, എന്നെങ്കിലും യാഥാർഥ്യം ആകുമോ എന്ന് കരുതിയിരുന്നില്ല. ഒരു നിയോഗമായി തന്റെ എഴുത്തും വായനയും തന്നെ അറിയാതെ ഒരു യാത്രികൻ ആക്കുകയായിരുന്നു, അതായിരുന്നു പ്രകൃതി തന്നിൽനിന്നും ആഗ്രഹിച്ചിരുന്നത് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള തുറന്നമനസ്സാണ് ഉണ്ടാവേണ്ടത്, പുതിയ ആശയങ്ങൾ, പുതിയ സങ്കേതങ്ങൾ, കാഴ്ചപ്പാടുകൾ. പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ തീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചംമുഴുവൻ നിങ്ങളോടൊപ്പം നിങ്ങളുടെസ്വപ്നങ്ങൾക്കായി പരിശ്രമിക്കും, ശ്രീ. മുരളി ജെ. നായർ പറഞ്ഞു.    
 
അവിചാരിതം എന്ന് വിശേഷിപ്പിക്കാമെങ്കിലും പലചരിത്രസംഭവങ്ങളുടെയും ഭാഗമാവാൻ തനിക്കുസാധിച്ചു. ജർമ്മനിയിലെ ബെർലിൻവാൾ  പൊളിക്കപ്പെടുമ്പോൾ അതിനടുത്തു ഉണ്ടായിരുന്നു, അതിലെ ചിലകഷണങ്ങൾ സ്മാരക ശേഖരത്തിലുണ്ട്. തായ്‌ലണ്ടിലും കെനിയയിലും അവരുടെ ടുറിസം വിഭാഗം കൊണ്ടുപോയി ആ നാടിനെപ്പറ്റി എഴുതുവാൻ പ്രേരിപ്പിച്ചു. ഒരു മാറ്റവും വരുത്താത്ത മനസ്ഥിതി നമ്മുടെ മലയാളികളുടേത് മാത്രമാണ് എന്ന് തോന്നിപ്പോകും, ശ്രീ മുരളി ജി നായർ കൂട്ടിച്ചേർത്തു.   
 
വാൽക്കണ്ണാടി മീഡിയ പ്രസിഡന്റ് വർഗിസ്‌ കോരസൺ  ചർച്ചകൾക്ക് തുടക്കമിട്ടു. മനുഷ്യൻ   സ്വതന്ത്രനാണെങ്കിലും, പരാശ്രയരാണ് എന്നതാണ് സത്യം. കോവിഡ് 19 പുതിയ പാഠങ്ങൾ നമ്മെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാം മാറ്റത്തിനു ഇനിയും മനസ്സ് കാട്ടുന്നില്ല. അക്രമങ്ങളെ ന്യായീകരിക്കാനും അഴിമതികളെ നിസ്സാരവൽക്കരിക്കാനും നാമിന്നു  മടികാട്ടുന്നില്ല. നാം എന്തിനോവേണ്ടി എങ്ങോട്ടോക്കെ നെട്ടോട്ടമാണ്. സമയമില്ലാതെ നാം മരിച്ചുകൊണ്ടിരിക്കുന്നു. നല്ല സൗഹൃദങ്ങൾക്കും രുചികൾക്കും വായനക്കും ഇന്നു കടുത്ത ക്ഷാമമാണ്. ഇങ്ങനെയുള്ള സമൂഹത്തിലേക്കാണ് നീട്ടിപ്പിടിച്ച കണ്ണാടിയുമായി നേരോടെ വാൽക്കണ്ണാടി മാധ്യമം കടന്നുവരുന്നത്, കോരസൺ പറഞ്ഞു. 
 
ഷാജു സാം, ഡോ. അലക്സ് മാത്യു, സിബി ഡേവിഡ്, ബാബു പാറക്കൽ, കോശി ഉമ്മൻ, അജിത് കൊച്ചൂസ്, ഡോ. ജേക്കബ് തോമസ്, കുഞ്ഞു മാലിയിൽ, ജോർജ്ജ് കൊട്ടാരത്തിൽ, ജേക്കബ് വർഗീസ് തുടങ്ങിയവർ ചർച്ചകളിൽ അഭിപ്രായം പങ്കുവച്ചു. അമേരിക്കൻ മുഘ്യധാരാ രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർക്കുവേണ്ടി ഒരു നാഷണൽ മാര്‍ഗ്ഗദര്‍ശന പ്രസ്ഥാനം ആരംഭിക്കുന്നതിനെക്കുറിച്ചു കെ. പി. ജോർജ്ജ് പറഞ്ഞത് യോഗം സഹർഷം സ്വാഗതം ചെയ്തു. ചർച്ചായോഗത്തിന്റെ സംഘാടകൻ ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിച്ചു. റിയ അലക്സാണ്ടർ, ജേക്കബ് വർഗിസ്‌ തങ്കകുട്ടൻ ക്‌ളെമെൻറ്റ് എന്നിവർ സംഗീതം ആലപിച്ചു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here