കോര ചെറിയാൻ

ഫിലാഡല്‍ഫിയ: അമേരിക്കയുടെ  രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ.  (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) താലിബാന്റെ ക്രൂരതയില്‍നിന്നും രക്ഷിച്ച അമേരിക്കന്‍സിന്റേയും അമേരിക്കന്‍ അഫ്ഗാനികളുടെയും ശോചനീയമായ കഥകള്‍ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനില്‍ ജനിച്ചു അമേരിക്കന്‍ പൗരത്വം നേടിയ 37 വയസ്സുകാരി ഷാക്വലഖ് ബിരാഷഖ് നെ  താലിബാന്‍ നിരീക്ഷണത്തില്‍നിന്നും സകല അപകടങ്ങളും ഭീഷണിയും ചെറുത്തുനിന്ന് മോചിപ്പിക്കുവാന്‍ സി. ഐ. എ. കാണിച്ച  ധീരത അത്യധികം അഭിന്ദനീയമാണ്.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി. ഐ. എ. ഏജന്റില്‍നിന്നും ആദ്യം കിട്ടിയ ഫോണ്‍സന്ദേശം തികച്ചും അവിശ്വസനീയമായി തോന്നി. താലിബാന്‍ തടങ്കലില്‍നിന്നും മോചിതയായ സുഹൃത്തിനെ അസഹനീയമായ അന്ധാളിപ്പോടും വിറയലോടും കൂടി വിളിച്ചു അപരിചിതനില്‍നിന്നും കിട്ടിയ വിവരം അറിയിച്ചു. സസന്തോഷം സമാശ്വസിപ്പിച്ച് വിളിച്ചത  സി. ഐ. എ. ഏജന്റാണെന്നും വേഗം രക്ഷപെടുവാനും  ഉപദേശിച്ചു. അഫ്ഗാന്‍ തലസ്ഥാന നഗരി കാബൂളിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും താലിബാന്‍ വസ്ത്രധാരിയായ അപരിചിതന്‍ സ്വയം പരിചയപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം സുരക്ഷിത മേഖലയിലേക്കുള്ള യാത്രയ്ക്ക് ഒരുക്കമായി.

അര്‍ദ്ധരാത്രിയോടുകൂടി കുറച്ചു വസ്ത്രങ്ങള്‍ അടക്കം അത്യാവശ്യ സാധനങ്ങള്‍ ബാക്ക് പാക്കില്‍ ആക്കി പാദംവരെ മുട്ടുന്ന അബായാ അണിഞ്ഞു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ താലിബാന്‍ ഗാര്‍ഡ്‌സിന്റെ മുന്നില്‍ക്കൂടി ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കാതെ വിറയലോടെ പുറത്തു കാത്ത് നിന്ന  ടൊയോട്ട  കൊറോള കാറിന്റെ പിന്‍ സീറ്റിലിരുന്നു കാബൂള്‍ ഏയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. 

താലിബാന്‍ ക്രൂരതയില്‍നിന്നും വിമോചിതയായി സ്വാതന്ത്ര്യത്തിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം. യാത്രാമദ്ധ്യേ ആയിരക്കണക്കിനു സ്ത്രീപുരുഷഭേദമില്ലാതെ കുട്ടികളും വൃദ്ധരും മദ്ധ്യവയസ്‌ക്കരും അടക്കമുള്ള ജനപ്രവാഹം താലിബാന്‍ താണ്ഡവ ഭരണത്തില്‍നിന്നും വിമുക്തരാകുവാന്‍ എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി അതിവേഗം നടക്കുന്നു.

സി.ഐ.എ.യും യു. എസ്. സേനയും അഫ്ഗാന്‍ പട്ടാളവും സംയുക്തമായി സജ്ജീകരിച്ച സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട് ബിരാഷകിനെയും അനേകം വിദേശികളെയും അമേരിക്കന്‍ ബന്ധം  ഉള്ളവരേയും താലിബാന്‍ വിദ്വേഷികളായ അഫ്ഗാനികളേയും രക്ഷിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. സംഘടിത സേന വാക്താവ് ടാമി തോര്‍പ് രക്ഷാപ്രവര്‍ത്തന രീതികളെക്കുറിച്ചോ കാരണങ്ങളെക്കുറിച്ചോ പൂര്‍ണ്ണമായ വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടില്ല. നിരന്തരമായ മാദ്ധ്യമ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു അപൂര്‍ണ്ണമായ മറുപടികള്‍ മാത്രം നല്‍കി. താലിബാന്‍ നിയന്ത്രിത മേഖലയിലുള്ള ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റില്‍നിന്നും അതിശയകരമായ രീതിയില്‍ യാതൊരുവിധ രക്തച്ചൊരിച്ചിലും ഉണ്ടാകാതെ സി.ഐ.എ. യും സംഘവും ബിരാഷകിനെ രക്ഷിച്ച വിവരം യു. എസ്. പട്ടാള മേധാവികള്‍ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. കലാപം നിറഞ്ഞു താറുമാറായ അഫ്ഗാന്‍ അന്തരീക്ഷത്തിലെ നരകതുല്യമായ അവസ്ഥയില്‍ 1,24,000 ജനങ്ങളെ  രണ്ടാഴ്ച സമയപരിധിയില്‍ രക്ഷിച്ചു.  അവരെ അമേരിക്കയില്‍ എത്തിക്കുവാന്‍വേണ്ടി സി. ഐ.എ.യും എന്‍. എ. റ്റി. ഒ. സോള്‍ജിയേഴ്‌സിന്റെ സഹകരണത്തോടെ യു. എസ്. സേനയും സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്.

അമേരിക്കന്‍ പരിശീലനം ലഭിച്ച അഫ്ഗാന്‍ ഭീകരപ്രവര്‍ത്തന വിരുദ്ധ സേനയും സി. ഐ.എ.യും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ താലിബാന്‍ ആക്രമണത്തിന്റെ ആരംഭകാലംതന്നെ ആരംഭിച്ചതായി സീനിയര്‍ അമേരിക്കന്‍ ഓഫീസര്‍ വെളിപ്പെടുത്തി. ആക്രമണങ്ങള്‍ ഭീകരമായി വര്‍ദ്ധിച്ചതോടെ അമേരിക്കന്‍ പട്ടാളവും അഫ്ഗാന്‍ ഭീകരവിരുദ്ധ സേനയും സംയുക്തമായി അഫ്ഗാനിസ്ഥാന്റെ വിവിധ നഗരങ്ങളില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍നിന്നും അമേരിക്കന്‍ അനുഭാവികളേയും അമേരിക്കന്‍ പൗരസമൂഹത്തേയും വന്‍ തിരച്ചില്‍ നടത്തി കണ്ടെത്തി പട്ടാള ട്രക്കില്‍ കയറ്റി ഏയര്‍പോര്‍ട്ടില്‍ എത്തിച്ചു രക്ഷിച്ചതായി സി. എന്‍. എന്‍. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറുമായുള്ള ബിരാഷകിന്റെ അഭിമുഖ സംഭാഷണത്തില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ 6,52,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തമായ അഫ്ഗാനിസ്ഥാനില്‍ ചിന്നിച്ചിതറി കഴിയുന്ന വിവിധ ദേശവാസികളെയും അമേരിക്കന്‍ ചായ്‌വ് ഉള്ള അഫ്ഗാനികളേയും തിരഞ്ഞുപിടിച്ചു രഹസ്യമായും സുരക്ഷിതമായും ഏയര്‍പോര്‍ട്ടില്‍ സി. ഐ. എ. യും യു. എസ്. ഡെല്‍റ്റാ ഫോഴ്‌സും സംഘടിതമായി എത്തിച്ചു. 

രണ്ടു മിലിട്ടറി ഹെലികോപ്റ്റര്‍ മിഷന്‍, ഏയര്‍പോര്‍ട്ടിനു ദൂരത്തായുള്ള 185 അമേരിക്കന്‍ പൗരന്മാരേയും 21 ജര്‍മ്മന്‍ സിറ്റിസനേയും രാവിന്റെ മറവില്‍ രഹസ്യമായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷിച്ചതായി യു. എസ്. മിലിട്ടറി വെളിപ്പെടുത്തി. യു. എസ്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സേന സഹായത്തോടെ 1064 അമേരിക്കന്‍ പൗരന്മാരേയും 2017 അഫ്ഗാനികളേയും വിവിധ രാജ്യക്കാരായ 127 ആളുകളേയും ഫോണില്‍ക്കൂടിയും അകമ്പടിയോടുകൂടിയും വെക്ടര്‍ സഹായത്തോടുകൂടിയും ഏയര്‍പോര്‍ട്ടില്‍ എത്തിച്ചു താലിബാന്‍ ഭീകരതാണ്ഡനയില്‍നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മുക്തരാക്കി.

സി.ഐ.എ. യുടെ രഹസ്യ സംവിധാനത്തിന്റെ ശക്തിയും യുക്തിയും മൂലമാണ് ഏതാനും ആഴ്ചകള്‍ക്കുശേഷം ബിരാഷകിന്റെ ജീവന്‍ രക്ഷിച്ചതും സുദീര്‍ഘമായ യാത്രയിലൂടെ അമേരിക്കന്‍ പാലായനത്തിനുവേണ്ടതായ സാഹസ സഹായങ്ങള്‍ നല്‍കിയതും. ബിരാഷക് താലിബാന്റെ ക്രൂര ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലുള്ള സ്വന്തം ബന്ധുക്കളുടേയും മിത്രങ്ങളുടേയും ശോചനീയാവസ്ഥയില്‍ അത്യധികം ദുഃഖിതയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ യു. എസ്. സേനയെ അഫ്ഗാനിസ്ഥാനില്‍നിന്നും തിരിച്ചുവിളിച്ചതിലും അവഗണനാമനോഭാവം അഫ്ഗാന്‍ ജനതക്കു  മേല്‍ പ്രകടമാക്കിയതിലും പരസ്യമായി ബിരാഷക് പ്രതിഷേധിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 26ന് ബിരാഷക് ഡെന്‍വര്‍ സ്റ്റേറ്റിലെ കൊളോറാഡോയിലുള്ള കുടുംബാംഗങ്ങളോടൊപ്പം എത്തിച്ചേര്‍ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here